Saturday, April 14, 2012

അധരവ്യായാമം :
ശ്രീ എന്‍ രാജന്‍റെ കഥയെക്കുറിച്ച് ചില ചിന്തകള്‍ 
-------------------------------------------------------

എണ്‍പതുകളുടെ തുടക്കത്തില്‍ ചെറുകഥകളുടെ പുഷ്കല കാലത്ത്‌ പുതൂര്‍ക്കരകരയുടെ പുരാവ്യത്തങ്ങളുമായി കഥാലോകത്ത്‌ വന്നയാളാണ് ശ്രീ. എന്‍.രാജന്‍. പുതൂര്‍ക്കരയുടെ പുരാവ്യത്തങ്ങള്‍ , മധ്യേയിങ്ങനെ തുടങ്ങിയ സമാഹാരങ്ങളിലെ കഥകള്‍ പ്രസരിപ്പിച്ച പ്രസാദാത്മകമായ സാമൂഹ്യാന്തരീക്ഷം എന്തായാലും ഈ കാലത്തിലും കഥകളിലും പ്രതീക്ഷിക്കുന്നത് തീര്‍ത്തും അബദ്ധമാകനെ തരമുള്ളൂ . കാലം അത്രമേല്‍ ഒന്നും കാത്തുവെക്കുന്നില്ല. വളരെ പെട്ടന്ന് വാര്‍ദ്ധക്യം ജീവിതത്തെ ആക്രമിക്കുന്നു. ഒറ്റപ്പെടുക എന്നത്‌അതിന്റെ അനിവാര്യതയായി നമ്മള്‍ തിരിച്ചറിയുന്നുണ്ട്. നിഷ് പ്രയോജനകരമായ പുലരികളും സന്ധ്യകളും ജീവിതത്തിന്റെ പുറത്ത്‌ കരിമ്പടം ഉണക്കാനിടുന്ന കാലത്തിന്റെ നീറ്റലുകള്‍കൂടി നാം അനുഭവിക്കേണ്ടതുണ്ടെന്ന് ഓര്‍മ്മപ്പെടുത്തുന്നതാണ് രാജന്റെ പുതിയ കഥ “അധരവ്യായാമം”.

ആഗോളീകരണ കാലത്തെ മനുഷ്യജീവിതം എത്രമേല്‍ സ്വകാര്യമായി ചുരുങ്ങുന്നുവെന്നു രാമന്‍കുട്ടി എന്ന വ്യക്തിത്വത്തിലൂടെ മനോഹരമായി ആവിഷ്കരിക്കുകയാണ് കഥ. വളരെ നാളുകള്‍ക്ക്‌ ശേഷമാണ് ഒരു മലയാള കഥ മനസ്സിനെ സ്പര്‍ശിച്ച് കടന്നുവരുന്നത്. അതിന്റെ ആഹ്ലാദം നാലക്ഷരങ്ങളില്‍ പകര്‍ത്തി വെക്കാതെ പോകുന്നത് അക്ഷന്തവ്യമായ അപരാധമായി പോകുമെന്നത് വായനക്കാരുടെ മുഴുവന്‍ മൂല്യബോധത്തിന്റെ പ്രശ്നമാണ്. സത്യമായത് അറിയുന്നതിലല്ല പ്രിയങ്കരമായത് കേള്‍ക്കുന്നതിലാണ് സാമാന്യജനത്തിന്റെ താല്പര്യമാത്രയും. ഒരു മനുഷ്യന്‍ തനിക്ക്‌ പ്രതികൂലമായ വര്‍ത്തമാനങ്ങളെ അതിലെ സത്യം എത്ര ശക്തമായിരുന്നാലും നിവ്യത്തികേടിനുപോലും അതാസ്വദിക്കാന്‍ മനസ്സ്‌ കാണിക്കാറില്ല. അവര്‍ പാകം ചെയ്തുവെച്ചിട്ടുള്ള വിഭവങ്ങള്‍ എത്ര പ്രക്യതിവിരുദ്ധമാണെങ്കിലും അതിനെ ചോദ്യം ചെയ്യുന്നവരുടെ നിഴലിനോട്പോലും അവ ന്‍ കലഹിക്കും.

നമ്മള്‍എന്താണെന്നും എങ്ങനെയാണെന്നും തിരിച്ചറിയാത്ത പ്രിയപ്പെട്ടവര്‍ക്ക് മുന്നില്‍ ബോധ്യങ്ങള്‍ ഒന്നും വെളിപ്പെടുത്താനില്ലെങ്കില്‍ ആത്മാഹത്യ തികച്ചും കുറ്റകരമാണെങ്കിലും, സത്യകഥനത്തിന് ഉപയോഗിക്കാവുന്ന അവസാനത്തെ ഒരുപാധിയായും അത് പരിണമിക്കും. ആഗോളീകരണത്തിന്റെ ഫലശ്രുതിയാല്‍ അത്മാഹത്യ ചെയ്തു പകരം വീട്ടുന്ന കുടുംബങ്ങളെ ചൂണ്ടി കൗണ്‍സിലര്‍മാരുടെ സംഘം വിലപിക്കുന്നത് അവരുടെ തൊഴില്‍പരമായ പ്രതിച്ഛായയുടെ തളര്‍ച്ചയിലാണ്. അല്ലാതെ മരിക്കുന്നവരോടുള്ള സഹതാപം കൊണ്ടല്ല. അല്ലെങ്കില്‍ ഒന്നോര്‍ത്തു നോക്കുക. സാമ്പത്തീകാമോ ശാരീരികമോ മാനസീകാമോ ആയ സാമൂഹ്യപീഡകളാല്‍ ആത്മാഹത്യയിലെത്തി നില്‍ക്കുന്ന ആളുകള്‍അവരെ ആ നിലയിലേക്ക്‌ എത്തിച്ച സമൂഹത്തോടും തന്നെ എന്താണ് തുറന്നു പറയേണ്ടത് ? വേട്ടക്കാരനോടുള്ള ഇരയുടെ യാചന പോലെ അസംബന്ധം മാത്രമല്ലേ അത്?

മനുഷ്യന്‍റെ നിസ്സഹായാവസ്ഥ സമൂഹത്തില്‍ ഉണ്ടാക്കുന്ന ചലനങ്ങള്‍ദുര്‍ബ്ബലങ്ങളാണെന്ന അറിവ്‌ആരെയും കുറ്റപ്പെടുത്താനല്ല രാമന്‍കുട്ടി ഓര്‍ത്തെടുക്കുന്നത്. മറ്റുള്ളവരുടെ ദുരന്തങ്ങള്‍ പങ്കുവെക്കാന്‍ ആരെങ്കിലും ആഗ്രഹിച്ചാല്‍ തന്നെ ഒട്ടും പ്രായോഗികമല്ലായെന്ന് ഓരോരുത്തര്‍ക്കും തിരിച്ചറിവുണ്ട്. എങ്കിലും സ്നേഹം കൊണ്ടവര്‍ പങ്കാളിത്തം വാഗ്ദാനം ചെയ്യും. ദുഃഖങ്ങള്‍ പങ്കുവെച്ചെടുക്കാമെന്ന്. അതൊരു അസത്യമായ സാന്ത്വനം മാത്രമാണ്. ആര്‍ക്കും ആരുടേയും ദുഃഖം ശരിയായ അളവിലോ അര്‍ത്ഥത്തിലോ പങ്കിടാന്‍കഴിയില്ല തന്നെ. അതിന്റെ തിരിച്ചറിവുകളും മാപിനികളും വിത്യസ്ഥമാണെന്നത് തന്നെയാണ് അതിന് കാരണം. ഇത് പറയുന്നവനും കേള്‍ക്കുന്നവനും അറിയാത്തതല്ല.ഒരധര വ്യായാമത്തിന് പുറത്ത്‌ എത്ര ആത്മാര്‍ത്ഥത ആ വാഗ്ദാനം പേറിയാലും അതിന്റെ പ്രയോഗത്തിലെ അര്‍ത്ഥം മരണപ്പെട്ടവന്റെ ജാതകത്തിലെ ദീര്‍ഘായുസ്സ് പോലെ നിരര്‍ത്ഥകമാണ്.

ആളുകള്‍ ധ്യതിപ്പെട്ടു കയ്യും വീശി പാഞ്ഞു പോകുന്നത് അന്തംവിട്ടു നോക്കി നില്‍ക്കുകയാണ് രാമന്‍കുട്ടി.എന്തോ കണ്ടു പേടിച്ചവരുടെ വെപ്രാളമാണ് അവരുടെ പുലര്‍കാല നടത്തമെന്ന് അയാള്‍ക്ക്‌ തോന്നാറുണ്ട്. ഷാരടി ഡോക്ടറുടെ കര്‍ശന നിര്‍ദ്ദേശ മില്ലായിരുന്നെങ്കില്‍ ഒരിക്കലും അയാളതില്‍കണ്ണി ചേരില്ലായിരുന്നു. ഇത് അറിവിന്റെ നിരന്തരമായ ഓര്‍മ്മപ്പെടുത്തലാണോ അതോ അനിവാര്യമായ അന്ത്യവിധിയെകുറിച്ചുള്ള ഭയസംഭ്രമങ്ങളോ, എന്ത് തന്നെയായാലും ശരീരത്തിന്റെ അവസാന ചലനവും നിലക്കുമ്പോഴും പിന്നെയും ഒരിത്തിരി നേരം സൂര്യന്റെ പ്രകാശരേണുക്കള്‍ വെറുതെ മോഹിക്കുന്നവരാണ് മനുഷ്യര്‍ . ചരിത്രം എന്നത് മറ്റെന്തിനേക്കാളും മനുഷ്യനെ സംബന്ധിച്ച് അവന്റെ ദുരന്തങ്ങളുടെ വിവരസൂചികയാണ്. സര്‍വ്വം കയ്യടക്കി അനുഭവിക്കാന്‍ പുറപ്പെട്ട് പോകുന്നവരുടെ ധീരമോ ദുരമോ ആയ അനുഭവ ചിത്രണങ്ങളുടെ ആസ്വാദ്യതയാണ് ചരിത്രത്തിനു അതിന്റെ വായനാസുഖം നിഷ്ക്രമിപ്പിക്കുന്നത്. ഏതു തരത്തിലുള്ള പിടിച്ചടക്കലിന്റെയും നിരര്‍ത്ഥകത എത്ര തിരിച്ചറിഞ്ഞാലും പിന്നെയും ത്യഷ്ണകളുടെ കൂമ്പാരത്തില്‍ അടയിരിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നതാണ് മനുഷ്യമനസ്സ്. അനിവാര്യതകളെല്ലാം തിരിച്ചറിയുമ്പോഴും അതില്‍നിന്ന് കുതറി മാറാന്‍ അവസരം തേടി അലയുകയാണ് മനുഷ്യന്‍.

എഴുപതുകള്‍ താണ്ടിയ രാമന്‍കുട്ടി പക്ഷെ അത്തരക്കാരനല്ല. പ്രായത്തിന്റെ പക്വതയില്‍ ജീവിതത്തെ നിസ്സംഗമായി അനുഭവിക്കാന്‍പാകം വന്നവനാണ്. ദീര്‍ഘകാലമായി ശയ്യാവലംബിയായ ഭാര്യയെ തനിയെ ശുശ്രൂഷിക്കുന്നത് തന്റെ സ്വകാര്യാനന്ദമായി അനുഭവിക്കുന്നവനാണയാള്‍ . തികച്ചും വ്യക്തിപരമായ തന്റെ സ്വകാര്യതകളെ മറ്റുള്ളവരുടെ അലോസരമാക്കാന്‍ അയാള്‍ക്ക്‌ അശേഷം താല്‍പര്യമില്ല. മറ്റുള്ളവരുടെ സ്വകാര്യതയില്‍ ആളുകള്‍ ഇടിച്ചു കയറുന്നതില്‍ സാംഗത്യം രാമന്‍കുട്ടിക്ക് ഒട്ടും ബോധ്യമാകാറില്ല. സഹതാപ പ്രകടനങ്ങള്‍വെറും അധരവ്യായാമം മാത്രമാണെന്ന് അനുഭവങ്ങളില്‍ നിന്നുമയാള്‍ കണ്ടെടുത്തിട്ടുണ്ട്. തന്നോടടുക്കാന്‍ ശ്രമിക്കുന്ന മാധവമേനോനോടുള്ള മമതയും സ്നേഹവും തന്നില്‍തന്നെ ഒതുക്കി നിര്‍ത്താന്‍ പ്രാപ്തനാണയാള്‍ . എന്നിട്ടും ഏതോ ഒരപകടത്തിന്റെ നിഴലില്‍നിന്ന് മാധവമേനോനോടുള്ള ആ വികാരങ്ങളെ അയാളില്‍നിന്ന് വെളിപ്പെട്ട് പോകുന്നുണ്ട്.

നിഷ് പ്രയോജനകരമായ പദാഭ്യാസങ്ങള്‍ വെറുതെ വീണുടയുമ്പോള്‍ അവ സ്യഷ്ടിക്കുന്ന മാലിന്യങ്ങള്‍ ശുദ്ധീകരിക്കാവുന്ന യന്ത്ര സംവിധാനങ്ങള്‍ മനുഷ്യന്‍ കണ്ടുപിടിച്ചില്ലെന്നത് അതിശയകരമാണ്. ഒരു ദിവസം മനുഷ്യര്‍ പറഞ്ഞുകൂട്ടുന്ന വര്‍ത്തമാനങ്ങളിലെ വിളവുകളും പതിരുകളും എത്രയെന്നാരും കണക്കെടുക്കുന്നതേയില്ല. ചുളി നിവര്‍ത്തി വിരിച്ചെടുക്കുന്ന വിഴുപ്പുകള്‍പോലെ രാമന്‍കുട്ടി അത് തിരിച്ചറിയുന്നുണ്ട്.


മാധവമേനോന്‍ മാത്രമല്ല ആരും തന്റെ വാര്‍ദ്ധക്യത്തെ നിസ്സഹയാതയായി വായിച്ചെടുക്കേണ്ടതില്ല എന്നത് കൊണ്ടാണ് ഭാര്യയുടെ സാന്നിദ്ധ്യം മറച്ചു വെക്കുന്നതിനായി നിരുപദ്രവമെങ്കിലും ഒരു കള്ളം അയാള്‍ പറയുന്നത്. തന്റെ ജീവിതത്തിലേക്ക്‌ കടന്നു കയറാന്‍ ശ്രമിക്കുന്ന മാധവമേനോന്റെ ശ്രമങ്ങളെ തെല്ല് ആശങ്കയോടെ തന്നെയാണ് അയാള്‍നോക്കി കാണുന്നത്. ജീവിതത്തിന്റെ പൂര്‍വ്വഘണ്ഡത്തിലെ കയ്പേറിയ പാഠങ്ങളാണോയെന്തോ ബന്ധങ്ങളെ കുറിച്ച് രാമന്‍ക്കുട്ടി ഒട്ടും ആര്‍ത്തനല്ല. സൂചി പഴുതിലൂടെ നൂല് കോര്‍ക്കുന്നത്പോലെ അകത്ത്‌ കടന്നു വരുന്ന ആളുകള്‍ പിന്നീട് അഴിച്ചാലും അഴിയാത്ത കുരുക്കായി പോകുന്നത് രാമന്‍കുട്ടിയുടെ ഭയം മാത്രമല്ല നമ്മള്‍ അനുഭവിക്കുന്ന ജീവിത യാഥാര്‍ത്ഥ്യം കൂടിയാണ്. 


ഒരു കഥയും ജീവിതത്തിന്റെ നേര്‍പകര്‍പ്പായി അവതരിപ്പിക്കപ്പെടുന്നില്ല. അങ്ങനെയായാല്‍ അത് കഥയാകുകയുമില്ല. ഒരു ജീവിത സത്യവും നേര്‍വരയില്‍ നമുക്ക്‌ പറഞ്ഞു തീര്‍ക്കാനുമാവില്ല. ജീവിത സത്യങ്ങളെ ആവിഷ്കരിക്കാന്‍ ഒരുപക്ഷെ കുറച്ചുകൂടി ഋജുവായ മാര്‍ഗ്ഗം അതൊരു കഥയായി അവതരിപ്പിക്കുക എന്നത് തന്നെയാണ്. ഏറെ ശ്രമകരമായ ഈ ക്യത്യത്തെ അയത്നലളിതമായി അനുവാചകനില്‍ എത്തിക്കുകയായിരുന്ന എന്‍. രാജന്‍ തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു.

Friday, April 6, 2012



മനസ്സ്‌.


മനുഷ്യന്‍, അവന്റെ ചിന്തകള്‍ , അവന്റെ പ്രവര്‍ത്തികള്‍ ഇവയെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയെടുക്കുന്ന സാമൂഹ്യശാസ്ത്ര ഗ്രന്ഥങ്ങളെ ഒട്ടൊരു അതിശയത്തോടെ മാത്രമേ നോക്കികാണാന്‍ കഴിയൂ.

നമുക്ക്‌ നന്നായറിയാം ഒന്നുമൊന്നും ചേര്‍ന്നാല്‍ രണ്ട് എന്ന അക്കംമാത്രമാണെന്ന്. നമ്മള്‍ ആഗ്രഹിച്ചത്‌ കൊണ്ട് മാത്രം അത് ഒരിക്കലും ഒരു വലിയ ഒന്ന് ആവില്ല.അതുകൊണ്ടാണ് അതിനെ കണക്ക്‌ എന്ന് വിളിക്കുന്നത്. ക്യത്യത എന്നതിന്റെ മറുവിളിയാണ് കണക്ക്‌.എന്നിട്ടും ബഷീറിനെ പോലെ മഹാനായ ഒരെഴുത്തുകാരന്‍ നമ്മളോട് പറയുന്നു ഒന്നും ഒന്നും ചേര്‍ന്നാല്‍ ഉമ്മിണി വല്യ ഒരു ഒന്നാവുമെന്ന്.

അത് മനുഷ്യരെ കുറിച്ചുള്ള വലിയ ഒരു കണ്ടെത്തലാണ്. അക്കങ്ങള്‍ അക്ഷരങ്ങള്‍ പോലെയല്ല. അവ കൂടിച്ചേരുമ്പോഴും, വിട്ടുപോകുമ്പോഴും, പെരുകുമ്പോഴും, വിഭാജിതമാകുമ്പോഴും ക്യത്യത പാലിക്കുന്നു. അക്ഷരങ്ങള്‍ നിര്‍മ്മിക്കുന്ന റൊമാന്റിസിസം ഒന്നും അക്കങ്ങള്‍ക്ക് അറിയില്ല.അങ്ങനെ ആയിരുന്നിട്ടും മനുഷ്യര്‍ ഈ അക്കങ്ങളെ എടുത്ത്‌ ഉപയോഗിക്കുമ്പോള്‍ അതിന്റെ ക്യത്യത നിശ്ചയിക്കുന്നത് മനുഷ്യര്‍ തന്നെയാകുന്നു. മനുഷ്യര്‍ അവന്റെ എല്ലാ കണക്കുകളും തന്റെ ആഗ്രഹത്തിനും ആവശ്യത്തിനും അനുസരിച്ച് സൗകര്യപ്രദമായ രീതിയില്‍ നിജപ്പെടുത്തി എടുക്കുകയാണ് ചെയ്യുന്നത്. മനുഷ്യര്‍ നേരിടുന്ന എല്ലാ ചോദ്യങ്ങള്‍ക്കും അവന്‍ സ്വയം സ്ഥാപിച്ചെടുക്കുന്ന ഉത്തരങ്ങളുടെ നിരന്തരമായ വ്യാഖ്യാനം മാത്രമാണ് അവന്റെ ജീവിതം. വസ്തുത ഇതായിരിക്കെ എങ്ങനെയാണ് ഈ സാമൂഹ്യശാസ്ത്രഗ്രന്ഥങ്ങള്‍ മനുഷ്യനെ വ്യാഖ്യാനിച്ചെടുക്കുന്നത്.

മൂര്‍ത്തമായ മൂലകങ്ങളുടെ രാസപരീക്ഷണങ്ങള്‍ക്ക് അതിന്റേതായ ക്യത്യതയുണ്ട്. അത്തരം പരീക്ഷണ നിരീക്ഷണങ്ങള്‍ ക്യത്യമായ ഫലം ലഭിക്കുന്നത് വരെ തുടരുകയും ചെയ്യും. കാത്തിരുന്നാല്‍ ക്യത്യമായ ഫലം ലഭിക്കുമെന്നത്‌ പ്രതീക്ഷ മാത്രമല്ല സത്യവുമാണ്. സാമാന്യേന ശാസ്ത്രം എന്ന് വ്യവഹരിക്കുമ്പോള്‍ ഈ ഒരു ക്യത്യതയുടെ പ്രകാശവലയം അതിനെ ചൂഴ്ന്നുനില്ക്കുന്നുവെന്നുകൂടിയാണ് അര്‍ത്ഥമാക്കുന്നത്. എന്നാല്‍ ശാസ്ത്രം എന്നാണു അറിയപ്പെടുന്നതെങ്കിലും ഏറെയും ഊഹങ്ങള്‍ക്കും അനുമാനങ്ങള്‍ക്കും മാത്രം സാധ്യത കല്പി്ക്കപ്പെടുന്ന സാമ്പത്തീക ശാസ്ത്ര മടക്കമുള്ള സാമൂഹ്യ ശാസ്ത്രങ്ങള്‍ നടത്തുന്ന കണ്ടെത്തലുകളുടെ സ്വീകാര്യത അതിന്റെ സത്യസന്ധതയില്‍ സംശയിച്ചുകൊണ്ട് മാത്രമേ സാധ്യമാവൂ. സാമൂഹ്യ ശാസ്ത്രങ്ങള്‍ അവതരിപ്പിക്കുന്ന നിഗമനങ്ങള്‍ക്ക് അക്കങ്ങളുടെ (statistics) എത്ര തന്നെ പിന്തുണ ഉണ്ടായാലും, കാലാവസ്ഥ പ്രവചനത്തിലെ അസ്ഥിരത പോലെ, മാറി മറിഞ്ഞു വരുന്ന ഘടകങ്ങളുടെ പരിഗണന, ആ നിഗമനങ്ങളുടെ ക്യത്യതയില്‍ നമ്മളെ ഉറപ്പിച്ചു നിര്‍ത്താന്‍ പര്യാപ്തമല്ല. പ്ലേറ്റോയില്‍ തുടങ്ങി മാര്‍ക്സിലൂടെ തുടരുന്ന സാമൂഹ്യ ശാസ്ത്രജ്ഞന്മാനരുടെ ഗ്രന്ഥശേഖരങ്ങള്‍ ആശയ ഗതിയുടെ തുടര്‍ച്ചയില്‍ എവിടെയും കണക്കുകളെ ക്യത്യമായ അക്കത്തില്‍ ബോധ്യപ്പെടുത്തുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം .

മനുഷ്യനെ കേന്ദ്ര തലത്തില്‍ നിര്‍ത്തി എതാശയം രൂപകല്പന ചെയ്താലും അത് കല്പ്പാന്തകാലം നിലനില്ക്കുന്ന തകരാത്ത ഒന്നായി വായിച്ചെടുക്കുക ദുഷ്കരമാണ്.വ്യത്യസ്ഥമായ വ്യാഖ്യാനങ്ങള്‍ക്ക് ഒട്ടേറെ സാധ്യതകള്‍ നല്കിക്കൊണ്ട്, വൈകല്യങ്ങള്‍ , ധാരാളമായി മുഴച്ചു നില്ക്കുകതന്നെ ചെയ്യും. മനുഷ്യനെ നിയന്ത്രിക്കുന്ന കേന്ദ്രം മനസ്സോ, മസ്തിഷ്കമോ, ഹ്യദയമോ ആകട്ടെ, അതിന്റെ പരിക്രമണങ്ങള്‍ അവ തന്നെ സ്വയം രൂപപ്പെടുത്തി യെടുക്കുന്നതാണ്. അത് പ്രവര്‍ത്തിക്കുന്ന പരിസരം രൂപപ്പെടുത്തുന്നതായാലും രൂപപ്പെടുന്നതായാലും പുറത്ത്‌ നിന്നുള്ള ഒരു നിരീക്ഷണത്തിന്റെയും നിയന്ത്രണത്തിന് അത് വിധേയമാകുകയില്ല. മഹാനായ ടോള്‍സ്റ്റോയ്‌ പ്രഭു അന്ന ആര്‍ക്കഡയ്വന എന്ന തന്റെ മഹത്തായ കഥാപാത്രത്തിലൂടെ പറയാന്‍ ശ്രമിച്ച ഒരു സത്യം ഇതായിരുന്നു.മനുഷ്യരുടെ ഹ്യദയത്തില്‍ (കേന്ദ്രം)നിര്‍മ്മിക്കപ്പെടുന്ന വികാര ശലാകകള്‍ പ്രതിഫലിക്കുന്ന സ്വഭാവ വൈചിത്ര്യങ്ങളെ കണക്കിന്റെ ധര്‍മ്മങ്ങളില്‍ കൂട്ടാനും കിഴിക്കാനും പെരുക്കാനും ഹരിക്കാനും സാധ്യമല്ല. എന്തിന് ഒന്ന് നേരായി വിലയിരുത്താന്‍ പോലും കഴിയുന്ന മാപിനികള്‍ കണ്ടെത്താന്‍ മനുഷ്യന് കഴിഞ്ഞിട്ടില്ല. ഈ അസാധ്യത ഏതൊരു സാമൂഹ്യ ശാസ്ത്രജ്ഞനേക്കാള്‍ ശക്തിയില്‍ ലോകത്തെ ബോധ്യപെടുത്തുകയായിരുന്നു മഹാ മനീഷിയായ ആ ലോകസാഹിത്യകാരന്‍...

മനുഷ്യന്‍ വലിയ നീര്‍ത്തടങ്ങള്‍ തീര്‍ക്കണമെന്ന ആശയോടെ പുറത്തേക്ക്‌ ഒഴുക്കുന്ന സുഭാഷണങ്ങള്‍ പലപ്പോഴും മുന്നിലെ പ്രതിബന്ധങ്ങളില്‍ തട്ടി, ഒന്ന് പിടിച്ചു നിര്‍ത്താന്‍ പോലും അവസരം കിട്ടുന്നതിനും മുമ്പേ മലിനമായ കാനയിലേക്ക് ഒഴുകിപ്പോകുന്നു. നമ്മള്‍ പറയാന്‍ ശ്രമിക്കുന്നത് എന്ത് എന്ന് കേട്ടുനില്ക്കുന്നവര്‍ക്ക്‌ മനസ്സിലാകാത്തതല്ല.പക്ഷെ തങ്ങളുടെ താല്പര്യങ്ങളെ സംത്യപ്തമാക്കാത്ത ഭാഷണങ്ങളെ, അവര്‍ പ്രതികരണങ്ങളിലൂടെ നിരാകരിക്കുകയാണ് ചെയ്യുന്നത്. ഈ പ്രതികരണങ്ങള്‍ യാദ്യശ്ചികവും സ്വാഭാവികവുമാണന്ന് കരുതാനാവില്ല.എല്ലാവരും അവരവരുടെ രീതിയില്‍ തിരിച്ചറിവുകളുള്ളവരാണ്. ക്യത്യമായി അവര്‍ ആഗ്രഹിക്കുന്നത് എന്താണോ അത് ലഭ്യമാകുന്ന ഇടങ്ങളില്‍ അവര്‍ ഹര്‍ഷ പുളകങ്ങളാല്‍ നിശ്ശബ്ദരാകുന്നു. അലഭ്യമായ ത്യപ്തികളില്‍ സന്താപ കാലുഷ്യത്താല്‍ പ്രതിഷേധിതരായി ശബ്ദമുയര്‍ത്തുന്നു. ഈ താപഹിമങ്ങളുടെ കണക്കുകള്‍ പ്രയോഗിക്കപ്പെടുന്നത് അവര്‍ക്കത്‌ എങ്ങനെ അനുഗുണമാകുന്നു എന്നതിനെ മാത്രം ആശ്രയിച്ചാണ്.ഇവിടെയാണ്‌ നടേ പറഞ്ഞ ഒന്നും ഒന്നും ഉമ്മിണി വല്യ ഒന്നായി പരിണമിക്കുന്നത്.

ഇരുട്ട് എല്ലാം ഒളിപ്പിക്കുന്നത് പോലെ ആരും ഒന്നും പറയാതിരിക്കുന്നത് നിശ്ശബ്ദതയാണെന്ന് നമുക്ക്‌ സമാധാനിക്കാം. പക്ഷെ സൂക്ഷിച്ച് നിരീക്ഷിച്ചാല്‍ നിശ്ശബ്ദതയുടെ ഇഴകള്‍ക്കിടയില്‍ കാലുഷ്യത്തിന്റെ മഹാ ഗര്‍ത്തങ്ങള്‍ നമ്മളെ ഭയപ്പെടുത്തുനുണ്ട് ഇരുട്ട് പോലെ തന്നെ.