Tuesday, October 9, 2012

പ്രാകൃതം ഈ പ്രകൃതം.



സദൃശ്യം ചേഷ്ടതെ സ്വസ്യാ
പ്രകൃതേര്‍ ജ്ഞാന വാനപി 
പ്രകൃതീം യാന്തി ഭൂതാനി 
നിഗ്രഹ:  കിം കരിഷ്യതി.

ഭഗവത്ഗീത - കര്‍മ്മകാണ്ഡം - 33.

(ഒരുപാട് അറിവുകള്‍ ഉള്ളവര്‍ പോലും തങ്ങളുടെ
പൂര്‍വ്വാര്‍ജ്ജിത സംസ്കാരത്തിന് അധീനമായ
സ്വഭാവത്തിനനുസരിച്ച്  പ്രവര്‍ത്തിക്കുന്നു. 
അങ്ങനെയിരിക്കെ ജന്മവാസനയനുസരിച്ചുള്ള 
കര്‍മ്മരീതിയെ നിയന്ത്രിക്കുക വഴി എന്ത് 
പ്രയോജനമാണ് ഉള്ളത്?)

പരമ്പരാഗതമായി കൈമാറ്റം ചെയ്യപ്പെടുന്ന 
ജീനുകളാണ് മനുഷ്യരുടെ സ്വഭാവത്തെ നിര്‍ണ്ണയിക്കുന്നത് 
എന്ന് ശാസ്ത്രം തിരിച്ചറിഞ്ഞിരിക്കുന്നു.
ജീനുകളെ കുറിച്ചുള്ള പഠനങ്ങള്‍ അതിവികസിതമായ 
കാലഘട്ടത്തില്‍ ഈ ശ്ലോകം അതിനെ സാധൂകരിക്കുന്നതില്‍ 
ഉളവായ അതിശയം മാത്രമല്ല ദര്‍ശനങ്ങള്‍ മതിക്കുന്ന 
ശാസ്ത്രത്തിന്റെ സാധ്യതകളെ കൂടിയാണ്
ഇത് ശ്രദ്ധയില്‍ കൊണ്ടുവരുന്നത് .

ഒരിക്കലും അവസാനിക്കാത്ത ആഗ്രഹങ്ങളുടെ 
സ്വയംഖനന  അക്ഷയഖനിയാണ് മനുഷ്യമനസ്സ് . 
അതില്‍ ഉറവയെടുക്കുന്ന ആശകളുടെ സ്വഭാവത്തെ 
നിര്‍ണ്ണയിക്കുന്നത് തീര്‍ച്ചയായും അവന്റെ പ്രകൃതം
തന്നെയാണ്. ഈ ആശകള്‍ സമൂഹത്തിന്റെ പൊതുവായ 
നിലനില്‍പിന് പ്രതികൂലമായി ബാധിക്കുന്നത് ആണോയെന്നത് 
ആഗ്രഹിക്കുന്നയാളുടെ വിവേകത്തെ ആശ്രയിച്ചിരിക്കുന്നു. 
ആ വിവേകവും നിര്‍ണ്ണയിക്കപ്പെടുന്നത്
അയാളുടെ പ്രകൃതത്തിന് അനുസരിച്ചാണ്. തന്റെ 
ദുരുദ്ദേശപരമായ സ്വാര്‍ത്ഥങ്ങളെ  സാക്ഷാല്‍ക്കരിക്കുക 
മാത്രമാണ് തന്റെ അവതാരോദ്ദേശം എന്ന് അയാളുടെ 
പ്രകൃതം അയാളോട് നിര്‍ദ്ദേശിക്കുമ്പോള്‍ നിര്‍മ്മിക്കപ്പെടുന്നത്
ഒരുപക്ഷെ കുറ്റവാളികളുടെ ഒരു ലോകമാവാം.

അതാത് സമയത്ത്‌ പ്രകടിപ്പിക്കപ്പെടുന്ന നന്മ തിന്മകളെ 
മുന്‍നിര്‍ത്തിയാണ് മനുഷ്യന്‍ വിലയിരുത്തപ്പെടുന്നത്. 
തീര്‍ത്തും ആപേക്ഷികമായ ഈ വിലയിരുത്തലുകള്‍ക്ക് 
അടിസ്ഥാനമാകുന്ന മനുഷ്യന്റെ പ്രവര്‍ത്തികള്‍ക്ക്
പിന്നില്‍ അവന്റെ ജന്മവാസനയുടെ താളം അദൃശ്യമായി
 ചലിക്കുന്നുണ്ട്.

വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌ അദ്ധ്യാപകന്‍ ക്ലാസ്സില്‍ പറഞ്ഞ 
ഒരു വാചകം ആനുഷാംഗികമായി ഓര്‍ത്ത്‌ പോവുകയാണ് .
 " ഒരാശയം നമ്മള്‍ സ്വീകരിക്കണമെങ്കില്‍ , അതേ 
ആശയത്തിന്റെ അന്തസത്ത ഒരു മനോഭാവമായി നമ്മളിലും 
ഉണ്ടായിരിക്കണം. ഉദാഹരണത്തിന് സഹജീവികളെ കുറിച്ചുള്ള 
ഉദാത്തമായ പരിഗണന മനസ്സില്‍ പേറുന്ന
ഒരാള്‍ക്ക്‌ മാര്‍ക്സിസം അതില്ലാത്തെ മറ്റൊരാളേക്കാള്‍ വേഗത്തില്‍
മനസ്സിലാക്കാന്‍ കഴിയും."

നന്മയുള്ളവരായി കീര്‍ത്തിക്കപ്പെടുന്നവരെല്ലാം നന്മയില്‍ 
മാത്രം ധ്യാനലീനരായി കഴിയുന്നവരല്ല. പലപ്പോഴും 
സാമൂഹ്യബോധം എന്ന വിവേകം അവരെ തിന്മയില്‍ നിന്ന് 
ധാരാളമായി പിന്തിരിപ്പിക്കുന്നുണ്ട്. മറിച്ച് തിന്മയുടെ 
അപ്പോസ്തലനമാരായി അപകീര്‍ത്തിപ്പെടുന്നവര്‍ ജീവിതം
മുഴുവന്‍ അതിനുവേണ്ടി ഉഴിഞ്ഞുവെച്ചവരല്ല. സാഹചര്യങ്ങള്‍
സഹകരിക്കുമ്പോള്‍ അവനവന് ഗുണകരമായി ഭവിക്കുന്ന 
അവന്റെ നന്മയാണ് സമൂഹത്തിന് ഗുണഭവീകരിക്കാത്തതിനാല്‍ 
തിന്മയായി വ്യാഖ്യാനം ചെയ്യപ്പെടുന്നത്.

യഥാര്‍ത്ഥത്തില്‍ ഇത് രൂപം കൊള്ളുന്നത് മനുഷ്യരുടെ നിലനില്പിനെ
അടിസ്ഥാനമാക്കിയാണ്. ഉണ്ണാത്തവന് ഉരുള കിട്ടാത്തതിന്റെയും
ഉണ്ടവന് ഉറങ്ങാന്‍ പായ കിട്ടാത്തതിന്റെയും ന്യായം. ഇതുപക്ഷേ
ഉറപ്പില്ലാത്ത  ഒരുപാട് ഘടകങ്ങളെ ആശ്രയിച്ചാണെന്ന് മാത്രം.

ചില മനുഷ്യരുണ്ട് അവരുടെ ലക്ഷ്യത്തിലേക്ക് മുന്നേറാന്‍ എത്ര
വീതിയേറിയ പാത വിശാലമായി മുന്നില്‍ കിടന്നാലും കുറച്ചുകൂടി
എളുപ്പത്തില്‍ അവിടെയെത്താന്‍ വല്ല കുറുക്കുവഴികള്‍ ഉണ്ടോയെന്ന്
തിരക്കുന്നവര്‍ . കുറുക്കുവഴികള്‍ക്കിടക്ക് എത്ര വട്ടം വഴി തെറ്റിയാലും
അവരത്  പിന്നെയും ആവര്‍ത്തിക്കും. കൃത്യമായ കാരണങ്ങളൊന്നും
അതിന് അവര്‍ക്ക്‌ അവതരിപ്പിക്കാന്‍ ഉണ്ടാവില്ല.ഏതോ ഒരു 
പ്രേരണയില്‍ അങ്ങനെ സംഭവിക്കുന്നു. അറിയപ്പെടാത്ത 
ആ പ്രേരണയെ നമുക്ക്‌ അവരുടെ പ്രകൃതമായി 
കണ്ടെത്താവുന്നതാണ്.

നിരന്തരമായ അബദ്ധങ്ങളില്‍ അഭിരമിക്കുന്ന മനുഷ്യരെ 
തിരുത്തി നേരായ വഴിയില്‍ കൊണ്ടുവരാം എന്നത്‌,  
പലപ്പോഴും അതിനുവേണ്ടി പ്രയത്നിക്കുന്ന നല്ല മനുഷ്യരുടെ 
സ്വപ്നം മാത്രമായി തീരാറുണ്ട് . കാരണം അവര്‍ക്ക്‌ മറികടക്കാന്‍ 
കഴിയുന്നതിലും ശക്തവും കഠിനവുമാണ് പ്രകൃതം
എന്ന വികൃതിയുടെ ബലം .

സുഹൃത്തുക്കള്‍ക്ക് സംഭവിക്കുന്ന അപാകതകള്‍ക്ക് പുറകില്‍ 
പ്രകൃതം എന്ന വില്ലന്റെ സാന്നിദ്ധ്യം ഉണ്ട് എന്ന തിരിച്ചറിവ് 
ഒരു പക്ഷെ നിരുപാധികം ക്ഷമിക്കാനുള്ള ഒരു മനസ്സ്‌ മനുഷ്യരില്‍ 
ഉണ്ടാക്കിയേക്കാം . പക്ഷെ അങ്ങനെ ക്ഷമിക്കേണ്ടവരുടെ 
പ്രകൃതത്തില്‍ അതിനുള്ള ഹൃദയവിശാലതയുടെ സാന്നിദ്ധ്യം
ഉണ്ടാവണം എന്ന് മാത്രം.

മാനുഷീക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സ്വാര്‍ത്ഥതയിലേക്കുള്ള 
യാത്രയാണ് ജീവിതം എന്ന് ഒരാള്‍ തീരുമാനിക്കുമ്പോള്‍ അയാളുടെ 
പ്രകൃതം എന്തുമാകട്ടെ അതിന്റെ തിന്മകളെ മറികടക്കാന്‍ 
തീര്‍ച്ചയായും അയാള്‍ പ്രാപ്തനാകും.

Sunday, October 7, 2012

മതം.








ഏതെങ്കിലും ഒരു മതത്തിന്റെ പരിവേഷം മനുഷ്യന്റെ 
ജീവിതത്തിനുമേല്‍ എന്തെങ്കിലും മൌലീകമായ 
വിത്യാസങ്ങള്‍ അടയാളപ്പെടുത്തുന്നു എന്നത്, തികച്ചും 
അബദ്ധജഡിലമായ ഒരു വിശ്വാസം മാത്രമാണ്.

മതം മനുഷ്യന്റെ ആന്തരാവയവങ്ങളില്‍ എന്തെങ്കിലും 
മേന്മകള്‍ ഒരിക്കലും നിര്‍മ്മിച്ചെടുക്കുന്നില്ല. മതത്തിനു 
മനുഷ്യരുടെ രക്തം ധാരാളം ചീന്താനായിട്ടുണ്ടെങ്കിലും 
അതിന്റെ നിറത്തെ കെടുത്തി കളയാനോ തങ്ങളുടെ 
മത ചിഹ്നങ്ങളെ പ്രതിഫലിപ്പിക്കുന്ന തരത്തില്‍ 
ഇഷ്ടമുള്ള നിറങ്ങളെ സ്വീകരിക്കുവാനോ 
കഴിഞ്ഞതായി ശാസ്ത്രം തെളിയിച്ചിട്ടില്ല. 
എന്നിട്ടും മനുഷ്യര്‍ മതത്തിന്റെ തെളിയിക്കപ്പെട്ടിട്ടില്ലാത്ത 
വാദങ്ങളെ വലിയ മേന്മകളെന്ന ഭാവേന, മറ്റുള്ളവരുടെ 
മസ്തിഷ്കത്തെ അവശമാക്കുന്ന തരത്തില്‍ ഒരായുധമായി 
എടുത്ത്‌ എത്ര കാരുണ്യരഹിതമായാണ് പ്രയോഗിക്കുന്നത് ?!!

മനുഷ്യന് മനുഷ്യനെ സ്നേഹിക്കാനും സഹായിക്കാനും
പലപ്പോഴും മതത്തിന്റെ വരമ്പുകള്‍ വലിയ തടസ്സം
സൃഷ്ടിക്കുന്നത് ഒട്ടും പുതുമയല്ല. എന്നാല്‍ മനുഷ്യത്വത്തിനു
ദ്രോഹകരമായ സംഗതികളില്‍ എല്ലാ മതങ്ങളും
ഏകോദരസഹോദരങ്ങളാകുന്നത് ഒട്ടും അതിശയകരവുമല്ല.
എന്നിട്ടും മതത്തിന്റെ സാഹിത്യങ്ങളില്‍ നമ്മള്‍
ഇല്ലാത്ത രക്ഷകന്റെ അവതാരപരിവേഷത്തെ
തിരഞ്ഞുകൊണ്ടേയിരിക്കുന്നു.


കഠിനമായ ജീവിതസമ്മര്‍ദ്ദങ്ങള്‍ക്ക് അടിമപ്പെട്ട്
തന്നത്താന്‍ ഒറ്റപ്പെടുകയെന്നത് മനുഷ്യന്റെ ദുര്‍ബ്ബലതയാണ്.
അത്തരം സന്ദര്‍ഭങ്ങളില്‍ കൂടെയുള്ളവരെ
വിശ്വാസത്തിലെടുക്കാനോ സാന്ത്വനം അന്വേഷിക്കാനോ
കഴിഞ്ഞു എന്ന് വരില്ല. പരസ്പരം ആശ്വസിപ്പികാനാവാതെ
കൂടെയുള്ളവരും നിസ്സഹായരാകുന്നുണ്ടാകാം. അതൊരു
ആത്മീയപ്രതിസന്ധിയാണ്. ഒപ്പം ശാരീരികമായ അവശതയും.
അത്തരം പ്രതിസന്ധികളെ അഭിസംബോധന ചെയ്താണ്,
മതം പോലുള്ള സാന്ത്വനസംരംഭങ്ങള്‍ നമ്മുടെ
ദൌര്‍ബ്ബല്യങ്ങളിലേക്ക് ഇടിച്ചുകയറി വന്നത്.

അത് തീര്‍ച്ചയായും നിസ്വാര്‍ത്ഥമായ ആത്മീയ
അന്വേഷണമായാണ് ജീവിതത്തെ തേടി വരിക.
അതങ്ങനെതന്നെ ആയിരുന്നുവെങ്കില്‍ തീര്‍ച്ചയായും
അതിലൊരു സൗന്ദര്യമുണ്ടെന്നത് സത്യം. എന്നാല്‍
മതങ്ങളുടെ ചരിത്രം നമ്മളോട് ഇതുവരെ തെര്യപ്പെടുത്തിയത്,
അധികപക്ഷവും ഈ സാന്ത്വന സംരംഭകര്‍
ഇതിനെ ഒരു വ്യാപാര സമുച്ഛയമാക്കുകയോ, രാഷ്ട്രീയ
ആയുധമാക്കുകയോ ആണ് ചെയ്തിട്ടുള്ളത് എന്നതാണ്.
മതങ്ങള്‍ കയ്യടക്കിയ രാഷ്ട്രങ്ങള്‍ പിന്നീട്
മനുഷ്യവംശത്തിന് തന്നെ അപായകരമാകുന്നത്
സമകാലികമായും മനുഷ്യന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന
യഥാര്‍ത്ഥ്യമാണ്. അതിനെ ശരിയായ അര്‍ത്ഥത്തില്‍
എന്തുകൊണ്ട് മനുഷ്യര്‍ മനസ്സിലാക്കുന്നില്ല
എന്നത് അതിശയകരവും.

അവനവന്റെ മനോദൌര്‍ബ്ബല്യങ്ങളെ മറികടക്കാനുള്ള
കരുത്ത് സ്വയം ഉണ്ടാക്കുക മാത്രമാണ് ഇത്തരം
ചൂഷണങ്ങളില്‍ നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗ്ഗം എന്ന്
നിഷ്കളങ്കമായി നമുക്ക്‌ പറഞ്ഞുപോകാം. എന്നാല്‍
അത് അനുഭവങ്ങളോട് നീതി പുലര്‍ത്തലാകും എന്ന്
കരുതാനാവില്ല. കാരണം സംവത്സരങ്ങള്‍ അനുഭവിച്ചും
ആചരിച്ചും നടപ്പാക്കിയും ആസ്വദിച്ചും വരുന്ന
അസംബന്ധങ്ങളെ നിസ്സാരമായി ഉപേക്ഷിച്ചുകടന്നുപോകാന്‍
മനുഷ്യര്‍ക്ക്‌ കഴിയില്ല എന്ന് തന്നെ. തിരിച്ചറിവുകള്‍ ഇല്ലാത്തതല്ല
പലപ്പോഴും അതേറ്റെടുക്കുക വ്യക്തിപരമായ
ഭൌതീകനഷ്ടങ്ങള്‍ക്ക്‌ കാരണമാകും എന്നത് മനുഷ്യന്റെ
എക്കാലത്തേയും ഒരു ഭീതിയാണ്.!

Monday, October 1, 2012

സാമ്പത്തീക പരിഷ്കരണത്തിന്റെ രേഖാശാസ്ത്രം.



ഇന്ത്യന്‍ രാഷ്ട്രീയത്തെ യഥാര്‍ത്ഥത്തില്‍
നിയന്ത്രിക്കുന്ന മദ്ധ്യവര്‍ഗ്ഗസമൂഹത്തെ 
സംബന്ധിച്ചിടത്തോളം ഓഹരിവിപണി 
എന്നത് ഒരു ജീവനാഡി തന്നെയാണ്.
രാജ്യത്തെ സാമ്പത്തീകവിനിമയങ്ങളില്‍ 
നേരിട്ട് പങ്കെടുക്കാനുള്ള സാധ്യത ഇവര്‍ക്ക്‌ 
ഇത് വാഗ്ദാനം ചെയ്യുന്നു. ഈ ജീവനാഡിയെ 
മുന്‍നിര്‍ത്തി തന്നെയാണ് രാജ്യത്ത്‌ നടക്കുന്ന
മുഴുവന്‍ സാമ്പത്തീകപരിഷ്കാരങ്ങളും  
ഉടലെടുക്കുന്നത്.

ലാഭമോഹങ്ങള്‍ ആണ് മദ്ധ്യവര്‍ഗ്ഗത്തെ 
വിപണിയിലേക്ക് ആകര്‍ഷിക്കുന്നത് എങ്കിലും 
യഥാര്‍ത്ഥത്തില്‍  മുതല്‍മുടക്കുന്നവരുടെ
സാമ്പത്തീകനഷ്ടങ്ങളെ പങ്കിട്ടെടുക്കുന്നതിനുള്ള
ഒരു പുതിയ മൂലധന സമാഹരണരീതിയെ ആണ്
ഓഹരി വിപണി പ്രതിനിധാനം ചെയ്യുന്നത്.

നിര്‍മ്മാണ,വിതരണ,സേവന രംഗങ്ങളില്‍ ഉള്ള
കമ്പനികളുടെ ഉടമസ്ഥാവകാശം ഓഹരികളായി 
നിജപ്പെടുത്തി അത് വലിയൊരു വിഭാഗം 
ജനങ്ങളിലേക്ക്‌ വിതരണം ചെയ്യപ്പെട്ടതോടെ 
സമ്പത്തിന്റെ വിനിമയത്തില്‍ ഇടത്തരം 
വരുമാനക്കാരനും പങ്കാളിത്തം ലഭിക്കാന്‍ 
ഇടയായി.

ഈ പങ്കാളിത്തം ഇടത്തരക്കാരനെ കൂടുതല്‍ 
കൂടുതല്‍ അത്യാഗ്രഹികള്‍ ആക്കി മാറ്റുകയും 
അവരുടെ കൈകളിലെ ഓഹരികളുടെ 
മൂല്യവര്‍ദ്ധനയില്‍ മാത്രം അവന്റെ സ്വപ്‌നങ്ങള്‍
കുടുങ്ങി കിടക്കുകയും ചെയ്യുന്നു.

ഉല്‍പ്പന്നത്തിന്റെ ആവശ്യകതയും വിശ്വാസ്യതയും
ഉല്പാദകരുടെ വിപണി വില ഉയര്‍ത്തുമ്പോള്‍ 
അവരുടെ മൂലധന ഓഹരികളുടെ വിലയും ഉയരുന്നു. 
ഈ ഉയര്‍ച്ചയാണ് ഇടത്തരക്കാരന്റെ ആഹ്ലാദം. 
ഈ സന്ദര്‍ഭത്തെ ഓഹരികള്‍ വില്‍ക്കാനുള്ള 
അവസരമായി അവര്‍ ഉപയോഗിക്കുന്നു.

ഉല്‍പ്പന്നത്തിന്റെ ആവശ്യത്തില്‍ ഉണ്ടാകുന്ന 
താഴ്ച ഇതിന് തികച്ചും വിപരീതമായ ഫലമാണ് 
ഉണ്ടാക്കുന്നത്. അപ്പോള്‍ വില ഇടിയുന്നതിന് 
അനുസാരിയായി ഓഹാരിവിലയും താഴുന്നു. 
പ്രതീക്ഷയും വിശ്വാസ്യതയും ഉള്ള കമ്പനികള്‍ 
ആണെങ്കില്‍ അതും ഇടത്തരക്കാരന് 
ആഹ്ലാദകരമാണ് കാരണം അപ്പോഴാണ്‌ 
അവര്‍ ഓഹരികള്‍ വാങ്ങി സൂക്ഷിക്കുന്നത്.

ഈ വാങ്ങലുകളും വില്‍പ്പനയും ചരിത്രത്തില്‍ 
ഒരുകാലത്തും ഒരിടത്തും സത്യസന്ധമായിരുന്നിട്ടില്ല.
ഓഹരിവിപണിയുടെ കാര്യത്തിലും ഇത് 
എല്ലാകാലത്തും ഇങ്ങനെ തന്നെയായിരുന്നു. 
വിപണി ലക്ഷ്യം വെക്കുന്നത് ലാഭം മാത്രം 
ആയത്കൊണ്ട് അതിനപ്പുറത്ത് വലിയ 
ധര്‍മ്മനീതികള്‍ ഒന്നും തന്നെ അതിനെ 
സ്വാധീനിക്കാറില്ല.

സ്ഥാപനങ്ങള്‍ നേരിട്ടല്ല വിപണനത്തില്‍ 
ഏര്‍പ്പെടുന്നത് എന്നത് കൊണ്ട് വിലകള്‍ 
നിര്‍ണ്ണയിക്കപ്പെടുന്നത് തികച്ചും ഊഹങ്ങളെ 
മാത്രം ആസ്പദമാക്കിയാണ്. ഈ ഊഹങ്ങള്‍
എന്നത് എല്ലാ ചതിക്കുഴികള്‍ക്കും വരമ്പ്‌ 
കോരിവെക്കുക എന്നതാണ്. ഊഹമുയര്‍ത്തുന്ന  
പ്രചരണ പ്രവര്‍ത്തനത്തിന്റെ ശക്തിയും 
വിശ്വാസ്യതയും മാത്രമാണ് ഓഹരി വിലയ
നിയന്ത്രിച്ച് (കൂട്ടിയോ കുറച്ചോ) വിപണിയെ 
ശക്തമാക്കുന്നത്.

വിപണികളിലെ വ്യാപാരങ്ങള്‍ ഒട്ടും 
നിഷ്കളങ്കമായല്ല നടക്കുന്നത് എന്നത് കൊണ്ട് 
കമ്പോളത്തിലെ മൂലധന സംഭരണികളായ 
കമ്പനികള്‍ പലപ്പോഴും അവയുടെ സാമ്പത്തീക 
ദുരുദ്ദേശങ്ങളുടെ ഫലമായി ചില ഓഹരികള്‍ 
വലിയ തോതില്‍ വാങ്ങിക്കൂട്ടും. അവരുടെ തന്നെ 
സബ്സിഡയറി കമ്പനികള്‍ വഴിയുള്ള 
ഈ വാങ്ങിക്കൂട്ടല്‍ പലപ്പോഴും തങ്ങളുടെ 
ഓഹരികളുടെ വില ഉയര്‍ത്തി കമ്പോളത്തെ 
തെറ്റിദ്ധരിപ്പിക്കുക എന്നതായിരിക്കും ലക്‌ഷ്യം. 
ഓഹരികളുടെ യഥാര്‍ത്ഥ ഉടമസ്ഥാവകാശം 
അവര്‍ക്ക്‌ തന്നെ ആയത് കൊണ്ട് പണത്തിന്റെ 
വിനിമയം ഇവിടെ നടക്കുന്നില്ല. ഇത് തിരിച്ചും 
സംഭവിക്കും . അപ്രതീക്ഷിതമായി ഓഹരികള്‍ 
വിറ്റഴിക്കും. ഇതും കമ്പനികള്‍ ആസൂത്രിതമായി 
നടപ്പാക്കുന്നതാണ്. ലാഭമോഹിതനായി 
കമ്പോളത്തില്‍ കയ്മേയ്‌ മറക്കുന്ന 
ഉപഭോക്താവിന് ഇടറി വീഴാന്‍ 
ഇത് തന്നെ ധാരാളം.

നരസിംഹറാവുവിന്റെ ഭരണകാലത്ത്‌ 
ഹര്‍ഷദ് മേത്ത എന്ന കാളക്കൂറ്റന്‍ ഇന്ത്യന്‍ 
ഓഹരി വിപണി ഇടിച്ചുതകര്‍ത്തത് ഇത്തരം 
ദുരൂഹ വഴികളിലൂടെ ആയിരുന്നു.അതിന്റെ 
ദൂഷ്യഫലങ്ങള്‍ വര്‍ഷങ്ങളോളം വിപണിയെ 
ബാധിക്കുക തന്നെ ചെയ്തു.

ഇതിന്റെ ഒരു മറുവശം ഒരു രാത്രി 
ഇരുട്ടിവെളുക്കുന്നതിന് മുന്‍പ് പെരുകി വളരുന്ന 
മൂലധന സമാഹരണം ആണ്. 
ശോഭ ഡെവലപ്പേഴ്സ് എന്ന കമ്പനി ഓഹരി 
വിപണിയില്‍ ലീസ്റ്റ് ചെയ്യുമ്പോള്‍ അവരുടെ 
വാര്‍ഷീക വരുമാനം  349 കോടി മാത്രമായിരുന്നു. 
എന്നാല്‍ ഒരൊറ്റദിവസം കൊണ്ട് വിപണിയില്‍ 
അത് 6479 കോടി ആയി മാറി. ഇരുപതിരട്ടി വര്‍ദ്ധന. 
ഇതാണ് ഈ വിപണിയിലെ മായാജാലം.

ഈ മായകാഴ്ച്ചകളുടെ ലോകത്ത്‌ ഒരു 
ഭാഗ്പൈപ്പറെപോലെ,വിപണിയെ 
ശക്തിപ്പെടുത്താനുള്ള  ഒരുപാട് സാമ്പത്തീക 
പരിഷ്കാരങ്ങളുമായി അവതരിക്കുകയായിരുന്നു 
സാക്ഷാല്‍ ശ്രീ. മന്‍മോഹന്‍സിംഗ് .

അമേരിക്കയുടെ ഓഹരിവിപണിയായ 
വാള്‍ സ്ട്രീറ്റ്‌ നിയന്ത്രിക്കുന്ന അന്താരാഷ്ട്ര 
നാണ്യനിധിയുടെ ഡയരക്ടര്‍ ആയിരുന്ന 
ശ്രീ. സിംഗിനെ ധനകാര്യമന്ത്രിയായിരുന്ന 
നരസിംഹറാവു റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ 
ആയാണ് ഭാരതസര്‍ക്കാരിലേക്ക്‌ ആനയിക്കുന്നത്. 
പിന്നീട് റാവു തന്നെ ആസൂത്രണ കമ്മീഷന്റെ 
ചെയര്‍മാന്‍ ആക്കുന്നു. റാവു പ്രധാനമന്ത്രിയായതോടെ 
ധനകാര്യമന്ത്രി സ്ഥാനത്ത് പ്രണബ്കുമാര്‍ മുഖര്‍ജിയെ 
തഴഞ്ഞാണ് മന്മോഹന്‍ സിംഗിനെ വാഴിക്കുന്നത്.

നെഹ്രുവിന്റെ കാലം മുതലുള്ള മിശ്രസമ്പത്ത്‌ 
വ്യവസ്ഥയുടെ നികുതി ആശ്രിതത്വവും സബ്സിഡി 
നയങ്ങളും ഉദ്യോഗസ്ഥരുടെ നാടകളിയും 
സാമ്പത്തീക രംഗത്തെ തീര്‍ത്തും 
ചലനാത്മകമല്ലാതാക്കിയ സാഹചര്യത്തില്‍  
ധനകാര്യമന്ത്രിയായിരിക്കെ റാവു തന്നെ തുടങ്ങി 
വെച്ച സാമ്പത്തീക പരിഷ്കരണങ്ങള്‍ക്ക് 
ദിശാബോധം നല്‍കുക  എന്നതായിരുന്നു
സിംഗിന്റെ അവതാരോദ്ദ്യേശം ആയി പറയപ്പെട്ടത്. 
എന്നാല്‍ അമേരിക്കന്‍ കോര്‍പ്പറേറ്റ്കള്‍ക്ക്‌ 
ഇന്ത്യന്‍ വിപണി തീരെഴുതുന്നതിന്റെ ഭാഗമായി തുറന്ന 
വിപണിയുടെ ആരാധകനായ സിംഗിനെ 
കൊണ്ടുവരികയായിരുന്നു എന്ന് 
ഉപശാലകളില്‍ മര്‍മ്മരങ്ങള്‍ കേള്‍ക്കാമായിരുന്നു.

ആ ഉപശാല വൃത്താന്തങ്ങളെ സാധൂകരിക്കുന്നതായിരുന്നു 
പിന്നീട് ഉണ്ടായ ധൃതഗതിയില്‍ സംഭവിച്ച സാമ്പത്തീക 
പരിഷ്കാരങ്ങള്‍ . ധാരാളം ബഹുരാഷ്ട്ര കുത്തകകള്‍ 
ഇന്ത്യന്‍ സാമ്പത്തീക വ്യവസ്ഥയുടെ അലകും പിടിയും മാറ്റി 
വരക്കുന്നത് സ്ഥിരം കാഴ്ചയായി.

കുറച്ച് സമയം കൊണ്ട് കുറെയേറെ ശതകോടീശ്വരന്മാരുടെ 
സൃഷ്ടികര്‍മ്മം നടന്നുവെങ്കിലും അതൊരു നേട്ടമായി 
അവതരിപ്പിക്കാന്‍ കഴിയാത്ത വണ്ണം  വൈരുദ്ധ്യമായി 
ദരിദ്ര ജനതയുടെ എണ്ണം രാജ്യത്തെ 70 ശതമാനത്തിലേക്ക് 
കുതിക്കുകയാണ് ഉണ്ടായത്‌....

ഈ ദരിദ്രരുടെ സംഖ്യ  ദിനേനെയെന്നോണം വര്‍ദ്ധിക്കുന്നു 
എന്നത് മറച്ചുവെക്കാന്‍ കഴിയാത്തത്‌ ഈ നയത്തെ നോക്കി 
കൊഞ്ഞനം കുത്തുകയാണ്. മഹാരാഷ്ട്രയിലെ വിദര്‍ഭയില്‍ 
കര്‍ഷകരുടെ  അത്മാഹത്യയുടെ  എണ്ണം  ഈ വര്‍ഷം 
ഇതുവരെ 543 തികഞ്ഞു.

പരിഷ്കൃതസമൂഹത്തെ സംബന്ധിച്ചിടത്തോളം 
ഒരു അക്കാദമീഷ്യന്‍ അധികാരത്തില്‍ വരുന്നത് ഒട്ടുവളരെ 
പ്രതീക്ഷകളോടെ തന്നെയാണ് നോക്കിക്കണ്ടിരിക്കുക . 
പ്രത്യേകിച്ച് കന്നുകാലികളുടെ ഭക്ഷണം വരെ 
അടിച്ചു മാറ്റി അഴിമതി നടത്തുന്ന മ്ലേച്ചന്മാരായ 
രാഷ്ട്രീയഭിക്ഷാംദേഹികള്‍ ഭരണം നിയന്ത്രിക്കുന്ന 
ഒരു സമൂഹത്തില്‍ .ചുരുങ്ങിയത്‌ സംസ്കാരപൂര്‍ണ്ണമായ 
പെരുമാറ്റമെങ്കിലും അവര്‍  പ്രതീക്ഷിക്കും.
എന്നാല്‍  അത്തരം പ്രതീക്ഷകളെ മുഴുവന്‍ തകിടം 
മറിക്കുന്ന  ഭീഭത്സരൂപമായി  മാറാന്‍ ശ്രീമാന്‍ സിംഗിന് 
വളരെ കാലമൊന്നും വേണ്ടിവന്നില്ല.മുഴുത്ത അഴിമതി 
രാഷ്ട്രീയക്കാരെ പോലും അമ്പരപ്പിക്കുന്ന  
ഇന്ത്യാചരിത്രത്തിലെ ഗഡാഗഡിയന്‍ അഴിമതികള്‍ക്ക്
മുഴുവന്‍ വിളക്ക് പിടിച്ചുകൊടുത്ത വെറുമൊരു വിളക്ക് കാല്‍ 
മാത്രമായി ലോകത്തിനും ചരിത്രത്തിനും മുമ്പാകെ 
നാണം കേട്ട് നില്‍ക്കുന്നു അദ്ദേഹം.

അപ്രതീക്ഷിതമായി കളസമൂരിപ്പോയ കുഞ്ഞിനെപ്പോലെ
" സര്‍ക്കാരിന് പണം കായ്ക്കുന്ന മരമില്ല പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ "
 എന്ന് ഈ മഹാന്‍ പറഞ്ഞുവെക്കുന്നതെന്താണ് ?

പരസ്പരവ്യാപാരത്തിലൂടെ സ്വയം പര്യാപ്തതക്ക്
ശ്രമിക്കുന്ന സ്റ്റേറ്റുകളുടെ ഫെഡറല്‍ ഭരണത്തെ 
നിയന്ത്രിക്കുന്ന ഈ അധികാരിക്ക്‌ സാധാരണ ജനങ്ങളുടെ 
ജീവിതത്തില്‍ ഡീസലിന്റെ സ്ഥാനമെന്ത് എന്ന് ഒട്ടും 
തന്നെ അറിയാന്‍ പാടില്ല. കാറില്ലാത്ത സാധാരണക്കാരന് 
എന്തിന് ഡീസല്‍ എന്ന ക്ലാസ്സിക്കല്‍ ചോദ്യം ചോദിക്കുന്നു 
അദ്ദേഹം. ലക്ഷം കോടികളുടെ അഴിമതിയില്‍ തലതൊട്ടപ്പന്‍ 
കളിക്കുന്ന അദ്ദേഹത്തിന് നിത്യനിദാന വരവ് ചെലവ് 
കണക്കുകള്‍ എങ്ങനെ കൈകാര്യം ചെയ്യണം എന്നറിയാതെ
ആണോ ധനശാസ്ത്രവിശാരദനായി വിലസുന്നത്?

രാജ്യത്തെ പൊതുഗതാഗതസംവിധാനങ്ങളെ ആശ്രയിച്ച് 
യാത്രയും ഭക്ഷ്യവസ്തുക്കളുടെ വിനിമയവും സാധ്യമാക്കുന്ന 
സാധാരണ ജനങ്ങളെ പരിഹസിക്കുന്ന ഈ വിദ്വാന്‍ പൊതു
ഗതാഗതസംവിധാനം വെള്ളമൊഴിച്ച് നടത്തുന്നു 
എന്നാണോ ധരിച്ചിരിക്കുന്നത്?

ഭാരതം എന്നും നിസ്സഹായയായിരിന്നു . ചെങ്കിസ്ഖനില്‍ 
തുടങ്ങി ഈസ്റ്റിന്ത്യാകമ്പനിയില്‍ വരെ ചെന്ന് നിന്ന അതിന്റെ 
അടിമത്തം പുതിയ മിര്‍ജാഫര്‍മാരിലൂടെ ഇന്ന് ഇറ്റലിക്കാരിയായ 
ഒരു സ്ത്രീയില്‍ എത്തി നില്‍ക്കുന്നു.
ഈ മിര്‍ ജാഫര്‍ മാരെ കോണ്‍ഗ്രസ് പാര്‍ട്ടി എന്ന് വിളിക്കുവതെങ്ങിനെ?
മിര്‍ ജാഫറിനും തെല്ല് ആത്മാഭിമാനം ഉണ്ടായിരുന്നിരിക്കണമല്ലോ !
ഒരു പഴയ മൊഴി ചൊല്ലാം. 
പാരതന്ത്ര്യം നിനക്ക് വിധികല്പിതമാണ് തായേ...
അത് ആസ്വദിക്കുക മാത്രമാണ് നിലവില്‍ കരണീയം.