Saturday, November 23, 2013

കാരുണ്യം.




“ആന ഇറങ്ങുന്ന കാട്ടിലെ സ്കൂളില്‍ പഠിക്കാന്‍ കഴിഞ്ഞത് ഭാഗ്യായി, വല്ല കോണ്‍വെന്റിലും മറ്റുമായിരുന്നുവെങ്കില്‍ ഒറപ്പായിട്ടും ഞാന്‍ പത്താംക്ലാസ് കടക്കില്ലായിരുന്നു. ഇപ്പോഴും പല ഇംഗ്ലീഷ്‌ വാക്കുകളുടെയും സ്പെല്ലിംഗ് കൃത്യമായി എനിക്കറിയില്ല. ”

ഇത് പറയുന്നത് വയനാട്ടുകാരിയായ വെറും ഒരു സാധാരണ സ്ത്രീയല്ല. നാനോ ചികിത്സാരംഗത്ത്‌ തന്റേതായ ഒരു ലോകം നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന അസാധാരണ ധിഷണാശാലിയായ ഒരു ഗവേഷകയാണ്. സ്ത്രീകളുടെ പ്രസവവുമായി ബന്ധപ്പെട്ടുണ്ടാകുന്ന മുറിവുകളും പാടുകളും മായുന്നതിനായുള്ള ഔഷധം കണ്ടുപിടിച്ച ശാസ്ത്രജ്ഞ. ഗര്‍ഭാശയ സംബന്ധമായ അസുഖങ്ങളില്‍ നിന്ന് (പി.സി.ഓ.ഡി പോലുള്ള ) സ്ത്രീസമൂഹത്തെ എന്നെന്നേക്കുമായി കരകയറ്റുവാനുള്ള ഗവേഷണപ്രവര്‍ത്തനങ്ങളില്‍ ആപാദചൂഡം മുഴുകിയിരിക്കുന്ന അതുല്യ പ്രതിഭ.

എന്നാല്‍ ഞാറക്കല്‍ കടപ്പുറത്തെ മത്സ്യതൊഴിലാളി സമൂഹത്തിലെ സാധാരണ സ്ത്രീകള്‍ക്ക് അവരുടെ സ്വന്തം ലക്ഷ്മി മാഡം മാത്രമാണ് ഡോക്ടര്‍ ലക്ഷ്മി രാഹുല്‍ ലക്ഷ്മണ്‍ എന്ന ഈ മഹാ തേജസ്വിനി.

കഴിവോ പരാധീനതയോ എന്ന് ഉറപ്പില്ലാത്ത ഡിസ്ലെക്സിയയെ മറികടന്നും കഠിനമായ പരിശ്രമങ്ങളിലൂടെ ഉന്നത നിലയില്‍ അവര്‍ നേടിയെടുത്ത ബിരുദങ്ങളുടെ നീണ്ട നിര അവരുടെ പേരിനെ സമ്പന്നമാക്കുന്നുണ്ടെങ്കിലും, അതൊന്നുമല്ല, മറിച്ച് അസാധാരണമായ ഒരു ജീവിതത്തെ തികച്ചും സാധാരണമായി അനുഭവിക്കുന്നതിലെ ലളിതരീതികളുടെ ആകര്‍ഷണീയത തന്നെയാണ് എന്നെ അവരുടെ മുന്നില്‍ വിനയാന്വിതനാക്കുന്നത്.

നീരുവന്നു വീര്‍ത്ത കറുത്ത നിറം വീണ രണ്ടുകാലുകളില്‍ ഇഴഞ്ഞുവലിയുന്ന ഇടതുകാലും വേദന കൊണ്ട് അല്പം പോലും ഉയര്‍ത്താനാവാത്ത ഇടതുകയ്യുമായി ഞാനവരുടെ മുന്നിലെത്തി. കയ്യിന്റെ വിരലുകള്‍ മടങ്ങുകയോ നിവരുകയോ ചെയ്യാതെ ആയിട്ട് നാളുകള്‍ കുറച്ചായി. നൂറു യൂണിറ്റ് ഇന്‍സുലിന്റെ ബലത്തിലും നൂറില്‍ നിര്‍ത്താന്‍ കഴിയാത്ത പ്രമേഹം എന്നെ വലച്ചുകൊണ്ടിരുന്നു.

എന്റെ ഈ അവസ്ഥക്ക് പിന്നില്‍ ഞാന്‍ ജോലി ചെയ്തിരുന്ന രാജ്യത്തെ എന്നെ ചികിത്സിച്ചിരുന്ന മലയാളിയായ ഒരു ഡോക്ടറുടെ കഠിനമായ അനാസ്ഥ ഒരു കാരണമായിരുന്നു. വെറും വേദന മാത്രം കൊണ്ട് കഴിഞ്ഞിരുന്ന എനിക്ക് രണ്ടുകാലിലും നീര് വരുത്തി തന്നത് അദ്ദേഹം തെറ്റായി എഴുതി തന്ന മരുന്നായിരുന്നു. അദ്ദേഹം തന്നെ എന്നെ ഇത് ഏതോ ഒരു നിസ്സാര സംഗതിയായി തെര്യപ്പെടുത്തിയിരുന്നു.

എന്റെ പാന്‍ക്രിയാസ്‌ പൂര്‍ണ്ണമായും പ്രവര്‍ത്തനരഹിതമായി എന്ന് അദ്ദേഹം പറഞ്ഞിരുന്നു. അതിനദ്ദേഹം പറഞ്ഞ കാരണം രസകരമായിരുന്നു.
ദീര്‍ഘ നാളത്തെ മരുന്നുകളുടെ ദുരുപയോഗം. എത്ര നിസ്സാരം.

പതിമൂന്ന് വര്‍ഷത്തെ ചികിത്സകൊണ്ട് താരതമ്യേന ഉപദ്രവം കുറഞ്ഞ ടൈപ്പ്‌ രണ്ട് രൂപത്തിലുള്ള എന്റെ പ്രമേഹം ഉപദ്രവകാരിയായ ടൈപ്പ്‌ ഒന്നിലേക്ക്‌ മാറ്റി തരികയായിരുന്നു എന്നെ ചികില്‍സിച്ച മറ്റു ഡോക്ടര്‍മാര്‍ . അതുകൊണ്ടാണ് മറ്റു മരുന്നുകള്‍ മാറ്റി നൂറു യൂനിറ്റ്‌ ഇന്‍സുലിന്‍ അദ്ദേഹം എനിക്കുപദേശിച്ചത് . അപ്പോഴും പ്രമേഹം അറ്റവയറ്റിലും നൂറ്റി തൊണ്ണൂറ് കവിഞ്ഞു തന്നെ നിന്നു.

വേദനകളാല്‍ ദീനമായ ഒരു ജീവിതവുമായാണ് ഞാന്‍ ഡോക്ടര്‍ ലക്ഷ്മിയുടെ മുന്‍പാകെ പ്രത്യക്ഷപ്പെടുന്നത്. അതിന് കാരണമായതാവട്ടെ രഘുവേട്ടന്റെ Raghunath Paleri രാഗദ്വേഷ നിര്‍ബന്ധ സമ്മര്‍ദ്ദങ്ങളും.

ഡോക്ടര്‍ ലക്ഷ്മി രണ്ട് കാര്യങ്ങള്‍ പറഞ്ഞിരുന്നു. ഒന്ന് ഇഷ്ടമുള്ള ഭക്ഷണം ആസ്വദിച്ചു കഴിക്കുന്ന എന്റെ രീതി ഒരിക്കലും ഉപേക്ഷിക്കരുത്. മറ്റൊന്ന് പ്രമേഹരോഗികളെ ഞെട്ടിക്കുന്ന ഒന്നായിരുന്നു. ഗോതമ്പ്‌ തൊട്ടുപോകരുത്. ഒരാള്‍ പ്രമേഹ രോഗിയാവുമ്പോള്‍ അയാള്‍ക്ക്‌ ആദ്യം ഉപദേശിക്കപ്പെടുന്ന ഭക്ഷണം ഗോതമ്പ്‌ ആണല്ലോ? എനിക്കാകട്ടെ ഗോതമ്പ്‌ ചതുര്‍ത്ഥിയുമാണ്. പാലിന്റെ പഴം ചൊല്ല് സത്യമാണെന്ന് ഞാനപ്പോഴാണ് തിരിച്ചറിഞ്ഞത്‌.

ഇതെഴുതുമ്പോള്‍ നാലുമാസങ്ങള്‍ക്ക് മുന്‍പ്‌ രഘുവേട്ടന്റെ കയ്യും പിടിച്ചു കടലോരത്തെ ആ കമ്മ്യൂണിറ്റി ഹെല്‍ത്ത്‌ സെന്ററിലെ ഇടനാഴിയില്‍ വേദനയുമായി കാത്തിരുന്ന എന്നെ ഞാന്‍ ഒരു ചെറു പുഞ്ചിരിയോടെ തിരയുകയാണ്.

ആ ഞാന്‍ ഇപ്പോഴവിടെയില്ല .

പക്ഷെ എന്റെ മുന്നില്‍ ശ്രീവിദ്യയുണ്ട്.
ചെങ്ങനൂര്‍ നിന്ന് എളമക്കരയില്‍ വന്നു താമസിക്കുന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി.

കേരളത്തിലെ പ്രധാനപ്പെട്ട ആശുപത്രികളിലെ കേമന്മാരായ ഡോക്ടര്‍മാര്‍ കാല്‍ മുറിച്ചുകളയാന്‍ ഉപദേശിച്ചുവിട്ട ശ്രീവിദ്യ. ഹിമോഗ്ലോബിനോപ്പതി (hemoglobinopathy) യാണ് ശ്രീവിദ്യയുടെ അസുഖം. പേര് കേട്ട് ഭയപ്പെടേണ്ടതില്ല . പേരിനേക്കാള്‍ ഭയങ്കരമാണ് ഈ അസുഖം കൊണ്ടുവരുന്ന അനുഭവങ്ങള്‍ . എങ്കിലും കേള്‍ക്കാന്‍ ലളിതമായി ഇങ്ങനെ പറയാം . കാലിലെ രക്ത നാഡികള്‍ അതിനാവശ്യമായ രക്തം അവിടെ എത്തിക്കാത്തത് കൊണ്ട് കാലില്‍ നീലനിറം ബാധിക്കുകയും മരവിക്കുകയും ചെയ്യുന്നു എന്നതാണ് ഈ അസുഖം.ഒട്ടൊക്കെ പാരമ്പര്യമാണ് ഈ അസുഖത്തിന്റെ കാതല്‍ . ലോക ജനസംഖ്യയില്‍ വളരെ ചെറിയ ഒരു ശതമാനം പേര് മാത്രം അനുഭവിക്കുന്ന ഒരു ദുരിതം.

ആകെയുള്ള ചികിത്സ ആ കാലിനെ അങ്ങ് മറന്നുകളയുക.
എന്ന് പറഞ്ഞാല്‍ അതങ്ങ് മുറിച്ചു കളയുക.

ജയപ്പൂര്‍ പോയാല്‍ എത്ര കാലുകിട്ടും. അതുകൊണ്ട് തൃപ്തിപ്പെടുക. കാരണം നിലവിലെ മരുന്നുകള്‍ ഒന്നും തന്നെ ശ്രീവിദ്യയുടെ കാലുകളെ രക്ഷിക്കാന്‍ പര്യാപ്തമല്ല എന്ന് നേരെത്തെ കണ്ട ഡോക്ടര്‍മാര്‍ പറഞ്ഞുകഴിഞ്ഞിരുന്നു. പുതിയ ഒരു മരുന്നും അതിനായി കണ്ടെത്തിയിട്ടുമില്ല.

അവിടെയാണ് നിരന്തരമായ പരിശ്രമങ്ങളിലൂടെ പ്രയത്നങ്ങളുടെ കാഠിന്യത്തെ അവഗണിച്ചും വൈദ്യവൃത്തി എന്ന സ്വന്തം തൊഴിലിനെ ദൈവീകമായ ഒരനുഭവമായി ആസ്വദിക്കുന്ന ഒരാളുടെ സാന്നിദ്ധ്യം പ്രസക്തമാകുന്നത്.

അതെ അവര്‍ ശ്രമിക്കുകയാണ് . രോഗത്തിന്റെ രീതികളെ കുറിച്ച് വിശദമായി പഠിച്ചു കൊണ്ട് ഒരു മരുന്ന് കമ്പനിക്കാരുടെയും സഹായമില്ലാതെ സ്വന്തമായി മരുന്നുകള്‍ നിര്‍മ്മിച്ചുകൊണ്ട് ഒരു മൂത്ത ചേച്ചിയുടെ വാല്‍സല്യത്തോടെ ശ്രീവിദ്യയെ അവര്‍ ശുശ്രൂഷിക്കുന്നു . ശ്രീവിദ്യക്ക് ഒരിക്കലും തന്റെ കാല്‍ നഷ്ടപ്പെടില്ല എന്നവര്‍ ഉറപ്പാക്കി കഴിഞ്ഞു.ആ ഉറപ്പിന് സാക്ഷ്യം പറയാന്‍ എന്റെ പാന്‍ക്രിയാസ്‌ ചെറിയ തോതില്‍ ഇന്‍സുലിന്‍ തന്നുതുടങ്ങിയിരിക്കുന്നു.
അതുകൊണ്ടായിരിക്കണം മകള്‍ പൂജാമുറിയില്‍ സൂക്ഷിച്ചിരിക്കുന്ന ദൈവങ്ങളുടെ ചിത്രങ്ങളുടെ കൂട്ടത്തില്‍ ഡോക്ടര്‍ ലക്ഷ്മിയുടെയും ഉണ്ട് എന്ന് ശ്രീവിദ്യയുടെ അമ്മ പറഞ്ഞത്‌ വെറുതെയാവില്ല എന്ന് ഞാന്‍ കരുതുന്നത്.

കല്‍പ്പറ്റയിലെ കാട്ടിനുള്ളിലെ സ്കൂളില്‍ നേരാംവണ്ണം അക്ഷരം പഠിപ്പിക്കാതെ ഇവരെ ഇങ്ങനെ ഒരു ഡോക്ടറാകാന്‍ പറഞ്ഞുവിട്ട ഗുരുനാഥന്മാരോടും ഊര്‍ജ്ജതന്ത്രം പഠിക്കാന്‍ ആഗ്രഹിച്ച മകളെ വൈദ്യം പഠിപ്പിക്കാന്‍ വാശി പിടിച്ച ദീര്‍ഘദര്‍ശിയായ അവരുടെ പിതാവിനോടും നമുക്ക്‌ നന്ദിയുള്ളവരാകാം.

Friday, April 19, 2013


ഏഴാം നിലയിലെ ആകാശം.

ഷെയ്ക്ക്മാരുടെ കമ്മട്ടങ്ങളില്‍ നിന്ന് തെറിച്ചു 
വീഴുന്ന നാണയങ്ങളുടെ കിലുക്കം ഉറക്കം 
കളഞ്ഞ രാത്രികളില്‍ മലയാളി 
ജാഗരൂഗനായിരുന്നു. നീട്ടി വളര്‍ത്തിയ 
നഖങ്ങളുമായി അവന്‍ ഗള്‍ഫിലേക്കുള്ള 
പത്തെമാരികളില്‍ കയറിക്കൂടി പടിഞ്ഞാറ് 
നോക്കി പ്രയാണമാരംഭിച്ചു . മരുഭൂമിയുടെ 
ആഴങ്ങളില്‍ പുതഞ്ഞു കിടക്കുന്ന 
നാണയങ്ങള്‍ പരതിയെടുക്കാന്‍ അവന് 
നീണ്ട നഖങ്ങള്‍ വേണമായിരുന്നു.

ചേരമാന്‍ പെരുമാള്‍ തൊട്ട് പുറപ്പെട്ട് 
പോയവരുടെ കഥകള്‍ മലയാളിക്ക്‌ ഏറെ 
പറയാനുണ്ട്‌. അതില്‍ ഏറെ വിചിത്രവും 
ദുഖകരവുമായ ജീവിതകഥകള്‍ ഗള്‍ഫ്‌ 
മലയാളിയുടേത്‌ തന്നെയാണ്.  ഒരിക്കല്‍ 
അകത്ത്‌ കടന്നാല്‍  പിന്നീട് ഒരിക്കലും 
പുറത്ത്‌ കടക്കാനാവാത്ത “ഭൂല്‍ഭിലായി" 
എന്ന ബംഗാള്‍  നവാബുമാരുടെ 
കൊട്ടാരത്തെകുറിച്ച്  ചരിത്രത്തില്‍ 
വായിച്ചിട്ടുണ്ട്. ഗള്‍ഫ്‌ ജീവിതം മലയാളിയെ 
സംബന്ധിച്ച് തീര്‍ത്തും ഭൂല്‍ഭിലായ്‌ 
തന്നെയാണ്. പട്ടിണിയുടെ 
ആര്‍ത്തനാദങ്ങളില്‍ നിന്ന് കാതുപൊത്തി 
പരതിയെത്തിയ നാണയങ്ങളുടെ 
ലോകത്ത്‌ ദാരിദ്ര്യവും ദുരിതവും 
അവനെ കളിയാക്കി ചിരിച്ചു. തന്റെ 
വിരല്‍ നഖം കൊണ്ട് മാത്രം നാണയങ്ങള്‍ 
സഞ്ചിയില്‍ കയറില്ലെന്നു വളരെ 
വൈകിയാണ് അവന്‍  തിരിച്ചറിഞ്ഞത്‌. 

അത്തരം തിരിച്ചറിവുകളുടെ കഥകള്‍ 
പറയാനല്ല അവന്‍ ആദ്യകാലത്ത്‌ തന്റെ 
കഥാ പാടവം പുറത്തെടുത്തത്. വെറുതെ 
നിറം പിടിപ്പിച്ച ഇല്ലാക്കഥകള്‍ 
പറയാനായിരുന്നു. അത്തരം
കഥകളിലാവട്ടെ നിറയെ നീലയും 
മഞ്ഞയും വല്ലാതെ പുതഞ്ഞുകിടന്നു. 
ഇതുയര്‍ത്തിയത് അവന്റെ തന്നെ 
വിശ്വാസ്യതയുടെ 
അസ്തിത്വമില്ലായ്മയായിരുന്നു. 
ഗള്‍ഫ്‌ മലയാളികളില്‍ വളരെയേറെപ്പേര്‍ 
സാഹിതീസേവനപ്രവര്‍ത്തനങ്ങള്‍ 
നടത്തുന്നവരായി ഉണ്ടെങ്കിലും വിരലില്‍ 
എണ്ണാവുന്നവര്‍ മാത്രമാണ് കേരളത്തില്‍ 
സര്‍വ്വത്രീകമായ അംഗീകാരം നേടിയിട്ടുള്ളത്. 
അതില്‍ തന്നെ യശ്ശരീരനായ ശ്രീ. ടി. വി. 
കൊച്ചുബാവ , ആടുജീവിതം എന്ന ഒരൊറ്റ 
കൃതിയിലൂടെ അത്യധികമായ പ്രശസ്തി 
കൈവരിച്ച ശ്രീ. ബെന്യാമിനും കഴിഞ്ഞാല്‍ 
മുഖ്യധാര മലയാള സാഹിത്യവിപണിയില്‍ 
വ്യാപാരമൂല്യമുള്ളവര്‍ തീരെ ഇല്ലായെന്ന് 
തന്നെ പറയാം. മലയാള സാഹിത്യത്തില്‍ 
മേല്‍വിലാസമുണ്ടാക്കിയതിനുശേഷം 
ഗള്‍ഫില്‍ നിന്ന് എഴുതിയിരുന്നത് കൊണ്ടാകും 
കരുണാകരനെ ഗള്‍ഫ്‌ സാഹിത്യകാരനായി 
ആരും കുറച്ച് കാണാത്തത്.

സാമ്പാദീകമോഹങ്ങളുടെ മൂല്യവിചാരം എന്ത് 
തന്നെയായാലും ധനാര്‍ത്തികളുടെ പുറകെ 
പായുന്നതിന്റെ ഉദാഹരണജീവിതമാണ് 
ഗള്‍ഫിലെ മലയാളി. അതിന്റെ ഭാഗമായി 
അവര്‍ സഹിക്കുന്ന ത്യാഗത്തിന്റെയും 
അനുഭവിക്കുന്ന ദുരിതങ്ങളുടെയും ചിത്രങ്ങളെ 
പ്രത്യേകിച്ച് അവര്‍ തന്നെ വരച്ചു വെക്കുന്ന 
ചിത്രണങ്ങളെ അവഗണിക്കാനാണ് 
കേരളത്തിനകത്തെ മുഖ്യധാരാ മലയാളി 
എന്നും ശ്രമിച്ചിട്ടുള്ളത്‌. അതുകൊണ്ട് തന്നെ 
ഗള്‍ഫ്‌   മലയാളിയുടെ 
സാഹിത്യപ്രവര്‍ത്തനങ്ങളെ 
വളരെയൊന്നും ഗൌരവത്തില്‍ അവര്‍ 
എടുക്കാറുമില്ല. ഇത്തരം ഒരു ചരിത്ര 
പശ്ചാത്തലത്തില്‍ നിന്ന് വേണം ഗള്‍ഫില്‍ 
ഒരിക്കലും ജോലി ചെയ്ത് ജീവിചിട്ടില്ലാത്ത 
ശ്രീ. രഘുനാഥ് പലേരി ഗള്‍ഫ്‌ മലയാളിയുടെ 
കഥ പറയുന്നത് അനുഭവിച്ചറിയാന്‍. .
യഥാതദ സംഭവങ്ങളുടെ ചിത്രണം പോലെ 
ഇത്രയേറെ വിശ്വാസയോഗ്യമായി ഒരു കഥ 
സംഭാവിക്കുന്നതിന്റെ മനോഹാരിത കൂടി 
അനുഭവിച്ചറിയാനുള്ള അവസരമാണ് 
ഏഴാം നിലയിലെ ആകാശം വായനക്കാര്‍ക്ക്‌ 
മുന്നില്‍ ഒരുക്കുന്നത്.

കടുത്ത കമ്മ്യൂണിസ്റ്റ്‌ ആയിരിക്കുകയും തങ്ങളുടെ 
വിപ്ലവസ്വപ്നങ്ങള്‍  വെറും ജീവനകലാവിദഗ്ദര്‍ 
മാത്രമായ മലയാളികളില്‍ സാക്ഷാല്‍ക്കരിക്കാന്‍ 
സാധ്യതയില്ല എന്ന് ബോധ്യം വന്നതിനലാവാം , 
സ്വയം സാമ്പത്തീകമായെങ്കിലും രക്ഷപ്പെടുക 
എന്ന നൂലില്‍ കയറി എഴുപതുകളില്‍ തന്നെ 
ഗള്‍ഫ്‌ പൂകിയ ഈയെമ്മസ് എന്ന് 
വിളിക്കപ്പെടുന്ന ഈ എം ഷെരീഫിന്റെ 
യാഥാര്‍ത്ഥ ജീവിതത്തെ മുന്‍ നിര്‍ത്തിയാണ് 
ഏഴാം നിലയിലെ  ആകാശം കഥയായി 
വിടരുന്നത്.  പരസ്പരം എറിഞ്ഞുടക്കുന്ന 
വാക്കുകളുടെ സംഘര്‍ഷത്തില്‍ 
ഉത്പാദിതമാകുന്ന  സൗഹൃദതകര്‍ച്ചയുടെ 
അര്‍ത്ഥരാഹിത്യം കണ്ടെത്താനുള്ള ശ്രമമാണ് 
കഥയില്‍ .  അഴിച്ചുവെച്ച ഫേവര്‍ലൂബ 
വാച്ചിന്റെ  നിലച്ചുപോയ സമയത്തിലൂടെ 
ഘനീഭവിച്ചുപോകുന്ന കാലത്തിന്റെ 
തടവറയില്‍ കുടുങ്ങിപോകുന്ന ഗള്‍ഫ്‌ 
മലയാളിയുടെ ആത്മാലാപത്തെ 
സാന്ത്വനിപ്പിക്കാനുള്ള കാരുണ്യമാണ് 
കഥയിലൂടെ കോരിയൊഴിക്കുന്നത്. 

പലേരിയുടെ തന്നെ മുന്‍കാല കഥകളുടെ 
രചനാ രീതിയില്‍ നിന്നും തികച്ചും 
വിത്യസ്തമായ  ഭാഷയും പശ്ചാത്തലവും 
തീര്‍ത്തുകൊണ്ടാണ്  
ഏഴാം നിലയിലെ ആകാശം എന്ന 
സമാഹാരത്തിലെ  അതേ പേരിലുള്ള 
അവസാന കഥ നില്‍ക്കുന്നത്‌.. 

പൊതുവേ വലിയ പ്രകടനപരതയില്ലാത്ത, 
ഒരു നേരിയ അന്തര്‍മുഖത്വം 
ആവരണമാക്കിയ കാരുണ്യമുമുക്ഷുക്കളായ 
കഥാപാത്രങ്ങളാണ്  പലേരി കഥകളില്‍ 
ഇതുവരെ വന്നുപോയിരുന്നത്. എന്നാല്‍ 
അതില്‍ നിന്നും തികച്ചും വിത്യസ്തമായി, 
കുറേക്കൂടി തങ്ങളെ സ്വയം തുറന്നു 
പ്രകടിപ്പിക്കാന്‍  മടിക്കാട്ടത്തവരുടെ 
പ്രാതിനിധ്യമാണ് ഏഴാം  നിലയിലെ 
ആകാശത്തിലെ മനുഷ്യര്‍ക്കുള്ളത്. 
വളരെയേറെ വെളിച്ചം വീണുകിടക്കുന്ന 
മുഖഭാവങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന 
കഥാപാത്രങ്ങളുടെ സ്വഭാവ ചിത്രണത്തിലെ 
വ്യക്തത അവര്‍ തങ്ങളില്‍ ആരോ ആണെന്ന 
തോന്നല്‍ ഓരോ ഗള്‍ഫ്‌ മലയാളിക്കും സ്വയം 
തോന്നുന്ന തരത്തില്‍ അതീവ സൂക്ഷ്മമായ 
ഒരാഖ്യാനമാണ് കഥാകൃത്ത് മുന്നോട്ട് 
വെക്കുന്നത്.  അങ്ങനെ ഗള്‍ഫില്‍ ജീവിതം 
നഷ്ടപ്പെടുത്തുന്നവരുടെ ആത്മനിഷ്ഠമായ 
ദുരിതപര്‍വ്വമായി ഏഴാം നിലയിലെ ആകാശം 
വിന്യസിക്കപ്പെടുന്നു .

മനുഷ്യരെ പരസ്പരം സ്നേഹിക്കാന്‍ 
പ്രേരിപ്പിക്കുകയും അവരെ അതിനായി 
പഠിപ്പിക്കുകയും ചെയ്യുന്ന അക്ഷരങ്ങളുടെ 
ഒരനര്‍ഗ്ഗളധാരയാണ് രഘുനാഥ് 
പലേരിയുടെ  കഥകള്‍ .

 ആ കഥകളില്‍ ഒരുപാട് വാക്കുകളുടെ 
കുത്തൊഴുക്കില്ല . അമിത വികാര 
പ്രകടനങ്ങളുടെ  സമ്മര്‍ദ്ദങ്ങള്‍ ഒട്ടുമേയില്ല. 
ഏതോ ഒരു തണുത്ത സ്പര്‍ശം നമ്മുടെ 
തീപിടിച്ച കണക്കെയുള്ള ചര്‍മ്മത്തില്‍  
എത്തരുണത്തില്‍  സാന്ത്വനമേകുന്നുവോ 
അത്രയും ശീതളമായ  ഒരു തലോടലാല്‍ 
കുളിരൂറുന്ന മനസ്സുമായി  നമ്മള്‍ ആ 
കഥകളുടെ വായന പൂര്‍ത്തിയാക്കുന്നു.   


ജീവിതത്തില്‍ മനുഷ്യര്‍ അപൂര്‍വ്വമായെങ്കിലും 
അഭിമുഖീകരിക്കുന്ന കഠിനമായ ജീവിത
സമസ്യകളെ  തേടിയലഞ്ഞു തളര്‍ന്ന് , 
ആര്‍ത്തനായി ഒരിക്കലും അതിന്റെ 
അവശതകളെ അദ്ദേഹം വായനക്കാരിലേക്ക്‌ 
പകര്‍ത്തുന്നതേയില്ല.  ജീവിതം എത്ര 
ലളിതമാണന്ന്, സൗമ്യവും , മധുരവുമായ 
ദീപ്തപദാവലികള്‍ കൊണ്ട്  വായനക്കാരന് 
അല്പം പോലും ക്ലിഷ്ടതയേല്പ്പിക്കാതെ,
മൂര്‍ദ്ദാവില്‍ തലോടുന്ന വിരലുകളുടെ സ്നിഗ്ദത 
പോലെ അനുഭവിപ്പിച്ചറിയിക്കുന്നു. 

 സംഭവബാഹുല്യങ്ങളുടെ ബഹളമയമായ 
ചിത്രണങ്ങളില്ല. പൊള്ളയായ 
ഉത്സവാഘോഷങ്ങളുടെ ശബ്ദഘോഷങ്ങളില്ല. 
തികച്ചും ശാന്തമായ അക്ഷോഭ്യതയുടെ 
നിര്‍വ്വചനമെന്നത് പോലെ അതീവ ഹൃദ്യമായി 
ആ കഥകള്‍ വായനക്കാരന്റെ സ്വാസ്ഥ്യത്തെ 
ഹനിക്കാതെ ഒരു കാരുണ്യമായി അവനില്‍ 
വന്നു നിറയുന്നു.

മാതൃഭൂമി ആഴ്ചപതിപ്പില്‍ പലകാലങ്ങളിലായി 
വിവിധ ലക്കങ്ങളില്‍ വായിച്ചെടുത്ത കഥകളുടെ 
സമാഹാരമാണ് മാതൃഭൂമി ബുക്ക്സ് വിപണിയില്‍ 
എത്തിച്ച “ഏഴാം നിലയിലെ ആകാശം.”

 മൗനത്തിന്റെ ചിറകുകള്‍ ,
 ഒറ്റ ചിറകുള്ള പക്ഷി,
 അച്ഛനമ്മമാരുടെ വീട്,
 ഏഴാം നിലയിലെ ആകാശം .
ഇത്രയും കഥകളാണ് ഈ സമാഹാരത്തില്‍ 
ഉള്‍ക്കൊള്ളുന്നത്.

"നേരം പുലരുമ്പോള്‍ " എന്ന കെ.പി.കുമാരന്‍  
ഒരുക്കിയ സിനിമയ്ക്ക് ആധാരമായ കഥയാണ്  
"മൗനത്തിന്റെ  ചിറകുകള്‍ ". സിനിമ വന്നിട്ട് 
തന്നെ കാലങ്ങളായി . എന്നാല്‍  പലേരിയുടെ  
മുന്‍കാല സമാഹാരങ്ങളില്‍ ഒന്നും തന്നെ ഈ 
കഥ സ്ഥാനം പിടിച്ചുകണ്ടിട്ടില്ല.  ജീവിത 
തകര്‍ച്ചയുടെ  ഉരുള്‍ പൊട്ടലുകളും പേമാരിയും  
അതിജീവിച്ച് പ്രത്യാശകളുടെ വെളിച്ചം 
കണ്ടെത്തുന്ന നാന്‍സി എന്ന യുവതിയുടെ 
പ്രതീക്ഷാനിര്‍ഭരമായ ജീവിതാഭിലാഷങ്ങള്‍ 
വായനക്കാരനെയും 
ഉത്തേജിതനാക്കുകയാണ്  ഈ കഥയില്‍ . 

പറക്കുക എന്നത്‌ പക്ഷിയുടെ ജീവിതം 
തന്നെയാണ്. അത് എല്ലാ തടവുകളില്‍ 
നിന്നുമുള്ള മോചനമാണ് . കുഞ്ഞിശങ്കരനും 
മറ്റൊന്നല്ല ആഗ്രഹിക്കുന്നത്. പക്ഷെ 
പറക്കാനുള്ള  വ്യഗ്രതയില്‍ അയാള്‍ക്ക്‌ 
പലപ്പോഴായി  നഷ്ടപ്പെടുന്നത്  തന്റെ 
തന്നെ ചിറകുകള്‍ ആണ്.   എന്നിട്ടും 
പുഴയുടെ അങ്ങേക്കരയില്‍  തെളിഞ്ഞു
കത്തുന്ന വിളക്കിന്‍ നാളം  അയാള്‍ക്ക്‌ 
വേണ്ടി മാത്രം കാത്തിരിക്കുന്നു എന്ന്  
അയാള്‍ക്ക്‌ ഉറപ്പുണ്ട്. എല്ലാ മനുഷ്യരുടെയും 
പ്രയാണം അത്തരം ഒരു വെളിച്ചത്തിലേക്ക്‌ 
തന്നെയാണ്. അങ്ങോട്ടേക്ക്  പറക്കാന്‍ 
ഒരു ചിറക്‌ തന്നെ ധാരാളമെന്ന്  
ഓര്‍മ്മിപ്പിക്കുകയാണ് കുഞ്ഞിശങ്കരനിലൂടെ "
"ഒറ്റ ചിറകുള്ള പക്ഷി".

അനാഥരാക്കപ്പെടുന്ന  അച്ഛനമ്മമാരുടെ 
സങ്കടം ഇത്രയേറെ കരള്‍ കലങ്ങുന്ന 
ഭാഷയില്‍ മറ്റെവിടെയെങ്കിലും 
വായിച്ചെടുക്കാന്‍ കഴിഞ്ഞതായി ഓര്‍മ്മയില്‍ 
എങ്ങുമില്ല. അതികഠിനമായ ഒരു 
സാമൂഹ്യവിമര്‍ശനം സാധ്യമാക്കാന്‍ 
ഉപയോഗപ്പെടുത്തുന്ന ഭാഷയുടെ 
കാഠിന്യം നമുക്ക്‌ ഊഹിക്കാന്‍ കഴിയും . 
എന്നാല്‍ ഇവിടെ പ്രയോജനപ്പെടുത്തുന്ന 
ഭാഷ അത്തരത്തില്‍ ഒന്നല്ല തന്നെ. 
എന്ന് മാത്രമല്ല, ആ ആഖ്യാനം 
നിര്‍വ്വഹിക്കപ്പെടുന്നതിന്റെ ഭാഷയുടെ 
സരളതയും നിഷ്കളങ്കതയും ഉണര്‍ത്തിവിടുന്ന 
മാധുര്യം ഏതു പ്രളയജലമുപയോഗിച്ചും  കഴുകി 
മാറ്റാനാവും എന്ന് കരുതാനാവില്ല. 

തിന്മയുടെ കഴുത്ത് മുറിക്കാനുള്ള ആയുധമായി 
കത്തിയെക്കാള്‍ ഒരു പക്ഷെ ഒരു പൂവിനാവും 
എന്ന് സ്ഥാപിക്കുകയാണ് ഇവിടെ. 
മധുരമീനാക്ഷി  എന്ന തമിഴ്‌ കിളിയും 
നാട്ടുകാരിയായ മറ്റൊരു കിളിയും നടത്തുന്ന 
സംവാദത്തിലൂടെ ഇതള്‍ വിരിയുന്ന കഥയില്‍ 
മനുഷ്യരുടെ വേദനകള്‍ 
അവന്റേതുമാത്രമായ വേദനകളല്ല എന്നും മറിച്ച് 
അത് ഈ പ്രപഞ്ചത്തിലെ  മറ്റ് ജീവജാലങ്ങളെ 
കൂടി  ബന്ധപ്പെട്ടു കിടക്കുന്ന ശൃംഖലയുടെ 
ഒരു ഭാഗം മാത്രമാണെന്ന്  നിരീക്ഷിക്കപ്പെടുന്നു. 
തന്റെ ചുറ്റുപാടുകള്‍ക്ക് നേരെ നിരന്തരമായി 
തുറന്നുവെച്ച ഒരു മസ്തിഷ്ക ജാലകത്തിന്റെ 
അപാരമായ സര്‍വ്വജീവിസ്നേഹം തന്നെയാണ് 
" അച്ഛനമ്മമാരുടെ വീട്" എന്ന കഥയിലൂടെ 
തെളിയിക്കപ്പെടുന്നത്.

രഘുനാഥ് പലേരി സംരക്ഷിക്കാന്‍ 
ശ്രമിക്കുന്നത് താന്‍ തന്നെ ആഗ്രഹിക്കുന്ന 
സ്നേഹത്തിന്റെ ഒരു ലോകത്തെയാണ്. 
മനുഷ്യര്‍ക്ക്‌ വന്നുഭവിക്കുന്ന  പിഴവുകള്‍ 
സ്വാഭാവീകമെന്നത്  പോലെ  
തിരുത്തപ്പെടാവുന്നത് കൂടിയാണ് എന്നദ്ദേഹം 
കുറിച്ചുവെക്കുന്നത്  ലോകം 
സ്നേഹമയമായിരിക്കട്ടെ  
എന്ന അദ്ദേഹത്തിന്റെ തന്നെ ആദര്‍ശത്തിന്റെ 
ഭാഗമായാണ് . 

വലിയ വലിയ തത്വഘോഷണങ്ങള്‍  
വേദികളില്‍ നടത്തുകയും 
അവസരങ്ങളെയാകട്ടെ തന്റെ മാത്രം 
നേട്ടത്തിനായി പ്രയോജനപ്പെടുത്തുകയും 
ചെയ്യുന്നവരുടെ ഇടയില്‍ അപവാദമായ ഒരു 
നിലപാടില്‍ അദ്ദേഹം തന്നിലുറച്ചുനില്‍ക്കുന്നു. 
അത്തരം നിലപാടിന്റെ പ്രതിഫലനങ്ങളായി 
അദ്ദേഹത്തിന്റെ കഥകളും തിളങ്ങുന്നു.