Thursday, August 16, 2012

നെല്ലിയാമ്പതി ഒരോര്‍മ്മ പാഠം 

ആഗോളതാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോകവ്യാപകമായി മനുഷ്യര്‍ പച്ചപ്പുകള്‍ 
നിലനിര്‍ത്താന്‍ നെട്ടോട്ടമോടുന്ന തിരക്കിലാണ്. ഒരു കാലത്ത്‌ ശ്യാമസുന്ദരകേരകേദാര 
മായിരുന്ന പ്രദേശമാണ് കേരളം.എന്നാല്‍ നിരന്തരമായ  വനം കയ്യേറ്റങ്ങളുടെ ആത്യന്തീക 
ദുരന്തമായി മഴ മറന്നുപോകുന്ന ദേശമായി കേരളം വളരുന്നു.ബാക്കി നില്‍ക്കുന്ന പച്ചപ്പുകളും 
തങ്ങള്‍ക്ക് പണ്ടാരമടക്കണം എന്നതാണ് നെല്ലിയാമ്പതിയില്‍ ഇപ്പോള്‍ ഉയരുന്ന കേരളാകോണ്‍ഗ്രസ് മുദ്രാവാക്യം. ഒരു പ്രദേശത്തിന്റെ നിലനില്‍പ്പിന് ഹാനികരമായ വിധത്തില്‍ കാടുകള്‍ കയ്യേറി കൃഷിയുടെ മറ പിടിച്ച് പ്രകൃതിയുടെ സമതുലിതാവസ്ഥ തകര്‍ക്കുന്ന നശീകരണ  
പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്  എന്തുകൊണ്ടാണ് ഭീകരവാദപ്രവര്‍ത്തനമായി തിരിച്ചറിയപ്പെടാത്തത്? ഒരു ജനസമൂഹത്തിന്റെ ഭാവിയില്‍ മുഴുവന്‍ ഇരുട്ട് വീഴ്ത്തുന്ന, ഒരുപക്ഷെ 
ഇനി ഒരിക്കലും തിരിച്ചുകിട്ടാത്ത പ്രകൃതിഭംഗികളെ കുരുതി കൊടുക്കുന്ന ഇതല്ലേ യാഥാര്‍ത്ഥ 
ഭീകരവാദം?.

നിലവില്‍ ഭീകരവാദം  എന്നത് ഏതെങ്കിലും  ഒരു  മതം അതിന്റെ മൌലീകവാദങ്ങള്‍ സ്ഥാപിച്ചെടുക്കാന്‍ നടത്തുന്ന അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് ചാര്‍ത്തി കൊടുത്തിട്ടുള്ള ഭയസംഭ്രമമാണ്. അല്ലാതെ ഒരു മതത്തിലെ പ്രമാണിമാര്‍ സംഘടിതമായി നടത്തുന്ന
 ചൂഷണ പ്രവര്‍ത്തനത്തെയും അവരുടെ രാഷ്ട്രീയവും സാമ്പത്തീകവുമായ  നേട്ടങ്ങള്‍ക്ക്‌
വേണ്ടി മതാചാരണങ്ങളെ പ്രയോജനപ്പെടുത്തുന്നതിനെയോ ദൈവത്തിന്റെയും ഭക്തിയുടെയും 
മറ പിടിച്ച് തങ്ങളുടെ ഗൂഡതാല്പര്യങ്ങള്‍ സംരക്ഷിക്കാന്‍  ആ മതത്തിലെ തന്നെ  സാധാരണമനുഷ്യരെ  ഉപയോഗപ്പെടുത്തുന്നതിനെയോ  മത തീവ്രവാദ ഭീകര  പ്രവര്‍ത്തനമായി ഇതുവരെ ആരും വ്യാഖ്യാനിച്ചുപറഞ്ഞിട്ടില്ല.!

ഒന്നോര്‍ത്തുനോക്കുക കേരളത്തിന്റെ പാരിസ്ഥിതിക സമതുലനം തകര്‍ക്കുന്നതില്‍ ക്രിസ്തീയസഭകളുടെ  നേതൃത്വത്തില്‍  നടത്തിയ പ്രവര്‍ത്തനം എങ്ങിനെ ഭീകാരവാദം അല്ലാതെയാകും?  നാട്ടുരാജാക്കന്മാരില്‍ നിന്ന്  വനഭൂമി  പാട്ടത്തിനെടുത്ത് തോട്ടങ്ങള്‍ നിര്‍മ്മിച്ച സായിപ്പന്മാര്‍ കൃഷിയുടെ പുതിയ വഴികള്‍ തുറന്നു കൊടുക്കുക മാത്രമായിരുന്നില്ല അധികാരത്തിന്റെ പുതിയ കൃഷി രീതി പരീക്ഷിക്കുക കൂടിയായിരുന്നു.അത് പള്ളികള്‍ സമര്‍ത്ഥമായി അനുകരിക്കുന്ന കാഴ്ചയാണ് കേരളം പിന്നീട് കണ്ടുനിന്നത്. പശ്ചിമഘട്ട മലനിരകളുടെ മുകളിലേക്ക് ഓടിക്കയറിയ കുരിശുകളുടെ എണ്ണം എണ്ണിയാലൊടുങ്ങാത്തത്ര ബഹുലമായിരുന്നു. പയ്യെ പയ്യെ ഇടിഞ്ഞു തുടങ്ങിയ മലനിരകള്‍ പിന്നീട് ഒഴുക്കിവിട്ട പാല്‍ നുരകള്‍ ഒരു പശുവും ചുരത്തിയതായിരുന്നില്ല. ചരുവില്‍ വെച്ച് പിടിപ്പിച്ച കമ്പുകള്‍ കുറഞ്ഞ മെലിഞ്ഞ മരത്തില്‍ നിന്നും ചുരണ്ടിയിറങ്ങിയതായിരുന്നു. ആ മരം പിന്നെ പയ്യെ പയ്യെ കേരളത്തിന്റെ രാഷ്ട്രീയനഭസ്സിലെ ശുക്ര നക്ഷത്രമായി.!!

ഇന്നിപ്പോള്‍ നെല്ലിയാമ്പതി കാടുകളെ കയ്യേറ്റക്കാര്‍ക്ക് പതിച്ച് കൊടുക്കാന്‍ വാശിപിടിച്ച് നില്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ മുഖത്തേക്ക്‌ ഒന്ന് സൂക്ഷിച്ച് നോക്കുക. കുറുക്കന്റെ കൌശലത്തോടെ മറച്ചുപിടിച്ച കുരിശിന്റെ തുമ്പ്‌ കാണുന്നവരോട് അത്  തങ്ങളുടെ വെറും 
വാലാണെന്ന്   പറയാനും അവര്‍  മടിക്കില്ല. കുടിയേറ്റക്കാരന്‍ കയ്യേറ്റകരനല്ല എന്ന തമാശ 
വെറും തമാശയല്ല എന്ന് തിരിച്ചറിയണമെന്ന് സാരം.

കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ദുര്‍ഭഗസന്തതിയാണ് കേരളാകോണ്‍ഗ്രസ് എന്ന പാര്‍ട്ടി.
സാക്ഷാല്‍ ഇന്ത്യന്‍ നാഷണല്‍  കോണ്‍ഗ്രസ്സിന്റെ സംസ്ഥാന  ആഭ്യന്തരമന്ത്രിയുടെ അനഭിഗമ്യയാത്രയുടെ അനന്തരഫലമായിരുന്നു ആ രാഷ്ട്രീയപാര്‍ട്ടിയുടെ പ്രജനനം.
ഈ പാര്‍ട്ടി ഇക്കണ്ട കാലം നടത്തിയ മഹത്തായ  രാഷ്ട്രീയ പ്രവര്‍ത്തനം എന്തായിരുന്നു?.
ആര്‍ എസ് എസ് ഉയര്‍ത്തിക്കൊണ്ടുവന്ന അഭിനവഹൈന്ദവവാദ   അധികാര രാഷ്ട്രീയം ജനാധിപത്യരീതിയില്‍ സ്ഥാപിച്ചെടുക്കാന്‍ പടച്ചുണ്ടാക്കിയ  ഉപകരണമായിരുന്നു  ജനസംഘം എന്ന ഭാരതീയ ജനതാ പാര്‍ട്ടി. സവര്‍ണ്ണഹൈന്ദവതയുടെ അധികാര മോഹത്തിന് അത്  എങ്ങനെ ഒരു മുഖംമൂടി ആകുന്നുവോ അത് പോലെ തന്നെ ക്രിസ്ത്യന്‍ വര്‍ഗ്ഗീയതക്ക് ജനാധിപത്യമറയില്‍ വിളവെടുക്കാന്‍ ഒരു നിലമൊരുക്കല്‍ മാത്രമാണ് ഈ പാര്‍ട്ടി.
എത്ര കഷ്ണങ്ങളായി ഇത് മാറിയാലും അതിന്റെ ചരടിന്റെ ഒരറ്റത്ത്‌ എന്നും ഏതെങ്കിലും ഒരു പുണ്യ  പാതിരിപിതാവിന്റെ പെരുവിരല്‍  കാണാം.!

ഈ പാര്‍ട്ടി നാളിതുവരെ നടത്തിയ ഇടപെടലുകള്‍ കേരള രാഷ്ട്രീയത്തെ എത്ര മലീമസമാക്കി
എന്നതിനേക്കാള്‍ , നാം ഭയപ്പെടേണ്ടത് കേരളത്തിന്റെ പരിതസ്ഥിതി സമതുലനത്തെ ഇത് എത്രമാത്രം അവതാളത്തിലാക്കി എന്നതാണ്.ഈ പാര്‍ട്ടി ഉണ്ടായ കാലം മുതല്‍ 
വനം കയ്യേറ്റക്കാരുടെ സംരക്ഷണവും പരിപാലനവും മാത്രമാണ് ഒരെയോരജണ്ട . നിത്യനിദാനജീവിതത്തിനു വഴിമുട്ടുന്ന സാധുക്രൈസ്തവരെ കുടുംബങ്ങളോടെ മലകയറ്റി
വിട്ടത്‌  അവിടെ ആകാവുന്നത്ര വനം കയ്യേറുക എന്ന ലക്ഷ്യത്തിന് തന്നെയായിരുന്നു.
കൃഷിയുടെ മറവില്‍ മരങ്ങള്‍ മുഴുവന്‍ വെട്ടിമാറ്റിയപ്പോള്‍ അത്  ഉരുള്‍ പൊട്ടലിനും മറ്റ് പ്രകൃതി ദുരന്തങ്ങള്‍ക്കും വഴിവെക്കുകയും ചെയ്തു . കാലങ്ങളായി ഈ കലാപരിപാടി തുടര്‍ന്ന് നടത്തിയവര്‍  അതിന്റെ ദുരന്തവഴികളെ അതിവികൃതമായി അവഗണിക്കുകയായിരുന്നു. വരുന്ന ദുരന്തങ്ങള്‍ക്ക് സര്‍ക്കാരുകളെ പ്രതി ചേര്‍ത്ത്‌ നഷ്ടപരിഹാരങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു എന്നതാണ് അതിശയകരം .അവിടെയും കമിഴ്ന്നുവിഴുമ്പോള്‍ 
മുക്കാല്‍ പണം മൂക്കില്‍ കയറ്റണം.!!

കേരളത്തിന്റെ രാഷ്ട്രീയത്തില്‍ ഇത്ര ശക്തമായി ഇടപെടുന്ന മറ്റേത് വര്‍ഗ്ഗീയതയുണ്ട്? ഇപ്പോഴും ലീഗിനെ പ്രതി ഇസ്ലാമീക വര്‍ഗ്ഗീയതയെ അപലപിച്ച് നടക്കുന്ന മനുഷ്യര്‍ തീരെ ശ്രദ്ധിക്കാത്ത ചില വസ്തുതകളുണ്ട്. വിളക്ക് തെളിക്കാന്‍ മടിച്ചും ഹൈന്ദവ പേരുകളോടുള്ള അനപഥൃത  പ്രകടിപ്പിച്ചും മണ്ടന്‍ കളി കളിക്കുന്നു എന്നല്ലാതെ കേരളത്തിന്റെ നെഞ്ചില്‍ ആഴത്തില്‍ പതിയുന്ന എന്ത് ദ്രോഹമാണ് ലീഗിന്റെ ചിലവില്‍ ഇസ്ലാം വര്‍ഗ്ഗീയത ഇവിടെ പ്രവര്‍ത്തിച്ചിട്ടുള്ളത്? ജമായത്ത് ഇസ്ലാമി ചത്ത്‌ പണിഞ്ഞിട്ടും സ്വന്തം നയങ്ങളില്‍ നിരന്തരമായി വെള്ളം ചേര്‍ത്ത്‌ കൊണ്ടിരുന്നു എന്നതല്ലാതെ അവരുടെ പ്രാഥമീക അജണ്ട പോലും പുറത്തെടുക്കാന്‍ അവര്‍ക്കായില്ല.
ലീഗിനെ ഒരു തരത്തിലും അവര്‍ക്ക്‌ സ്വാധീനിക്കാന്‍ ആയില്ല എന്ന് മാത്രമല്ല ലീഗിന്റെ മറ്റേ അറ്റത്ത്‌ അധികാര വഴിയില്‍ നിന്ന് ദൂരെമാറി നില്‍ക്കേണ്ടി വരികയും ചെയ്തു. എന്നിട്ടും തരംകിട്ടുമ്പോഴൊക്കെ ലീഗിന്റെ നെഞ്ചത്തിട്ടു പണിയുന്നതിലാണ് വര്‍ഗ്ഗീയ വിരോധികളുടെ 
എന്നത്തേയും തായം കളി. അപ്പുറത്ത്‌ പുരോഗമന ശക്തികളെ തകര്‍ക്കുന്നതിനും ഇതര മതസ്ഥരെ ദ്രോഹിക്കുന്നതിനും (നിലക്കല്‍ പ്രശ്നം)  ആരാധനാലയത്തിന്റെ അള്‍ത്താരകള്‍ വര്‍ഗ്ഗീയതയുടെ വിഷധാര നടത്തുമ്പോള്‍ ചോദ്യം ചെയ്യാന്‍ പോയിട്ട് ഒന്നെതിര്‍ക്കാന്‍ പോലും ശബ്ദം പൊങ്ങാത്തവരാണ് ഇവരെന്നതും സത്യം.കേരളത്തിലെ ഒരു ജമായത്തിലെയും  ഏതെങ്കിലും ഖാളി ഒരു തിട്ടൂരം എഴുതി രാജ്യത്തെ ജനാധിപത്യരാഷ്ട്രീയത്തില്‍ ഇടപെടാന്‍ നോക്കിയതായി ചരിത്രമില്ല പകരം ഏതു ഇടവകയിലെ ഏതു പിതാവിന് വേണമെങ്കിലും തങ്ങളുടെ സങ്കുചിത താല്പര്യത്തിന് അനുസൃതമായി ഏതു കുഞ്ഞാടിനെയും എങ്ങിനെയും വഴിതെറ്റിക്കാമെന്നതാണ് സത്യം. അതൊക്കെ അതാത് മതത്തിനകത്തെ മാത്രം പ്രശ്നങ്ങളാണ് എന്ന് പറഞ്ഞൊഴിയുകയാണ് മലയാളി മതേതരന്റെ എന്നത്തേയും സ്വഭാവഗുണം. അത് തന്നെയാണ് ഈ വര്‍ഗ്ഗീയ വാദികളുടെ സ്വസ്ഥതയുടെ അടിസ്ഥാനവും.


Wednesday, July 11, 2012

പാലായനത്തിന്റെ രാഷ്ട്രീയം പട്ടിണി.




സ്വജീവസന്ധാരണത്തിനും സഹജീവി സംരക്ഷണത്തിനുമായി, സാമ്പാദിക മോഹങ്ങളോടെ, തൊഴില്‍ തേടി അലയുന്നവരുടെ ഒരു സമൂഹം ലോകമെമ്പാടുമായി വ്യാപകമായി രൂപപ്പെട്ടിട്ട് ചുരുങ്ങിയത് ഒരെണ്‍പത്  വര്‍ഷങ്ങളെങ്കിലുമാകുന്നു.  രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം രൂപപ്പെട്ടുവന്ന ലോക സാഹചര്യങ്ങളെ, ഒരു മൈല്‍ കുറ്റിയായി എടുത്ത് കൊണ്ടുള്ള ഒരു കാല ഗണന മുന്‍ നിര്‍ത്തിയാണ് ഇങ്ങനെ രേഖപ്പെടുത്തുന്നത് . എന്നാല്‍ അതിനു മുന്‍പ്  തന്നെ ചരിത്രത്തില്‍ ഇത്തരം തൊഴില്‍ പരമായ കുടിയേറ്റങ്ങളെ, വ്യാപകമായല്ലെങ്കിലും ധാരാളമായി കണ്ടെത്താനാവും. ആഫ്രിക്ക, അമേരിക്ക, ആസ്ത്രേലിയ ഈ മൂന്ന്‍ ഭൂഖണ്ഡങ്ങളിലേയും മനുഷ്യരില്‍ ഭൂരിഭാഗവും തദ്ദേശിയരല്ല. അവിടങ്ങളില്‍ കുടിയേറി പാര്‍ത്ത യൂറോപ്പ്യന്മാരെല്ലാം വിനോദത്തിനായി അവിടെ എത്തിയവരായിരുന്നില്ല. ജീവസന്ധാരണത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ തന്നെയായിരുന്നു അവരും തേടിയത്‌........................................................ . വ്യവസായ വിപ്ലവത്തിനും എത്രയോ മുന്നെയായിരുന്നു ഈ കുടിയേറ്റങ്ങള്‍ എന്നത് ശ്രദ്ധേയമാണ് . വ്യവസായ വിപ്ലവത്തെ തുടര്‍ന്നു യൂറോപ്പില്‍ രൂപപ്പെട്ട  തൊഴില്‍ സാധ്യതകളാണ് തൊഴില്‍ കുടിയേറ്റങ്ങള്‍ക്ക്  വിശാലമായ വഴി തുറന്നത്. എന്നാല്‍ രണ്ടാം ലോക മഹായുദ്ധാനന്തരം ലോകത്ത്‌ രൂപപ്പെട്ട തൊഴില്‍ നഷ്ടവും സാമ്പത്തീക തകര്‍ച്ചയും  പട്ടിണിയുമാണ് തൊഴില്‍  കുടിയേറ്റങ്ങളെ  രാഷ്ട്രീയ കുടിയേറ്റങ്ങളായി   വ്യാപകമാക്കിയത്.


ആമുഖമായി ഇത്രയും പറഞ്ഞത്‌ പഴയ പുസ്തകത്തിലെ മോശ മുതല്‍ ആധുനിക കാലത്തെ മലയാളി വരെ, അതിജീവനത്തിന്റെ ആന്തരീക ചോദനായാല്‍ അലഞ്ഞുതിരിയുന്ന, മനുഷ്യര്‍ എന്ന മഹാ സഞ്ചയത്തിലെ കണ്ണികള്‍ മാത്രമാണെന്നു പറയുന്നതിന് വേണ്ടിയാണ്.


 ഒരു രാജ്യത്തിനു ഒരിക്കലും പൊറുപ്പിക്കാന്‍ ആകാത്ത ക്രൂരകുറ്റവാളികളുടെ സംഘത്തെ കടലില്‍ ഇറക്കി വിടുമ്പോള്‍ , ബ്രിട്ടന്‍ എന്ന സൂര്യന്‍ അസ്തമിക്കാത്ത സാമ്രാജ്യം ഓര്‍ത്തിരുന്നുവോ, ഇവര്‍ തീര്‍ത്ഥാടകപിതാക്കളായി ആധുനിക അമേരിക്കയെ നിര്‍മ്മിക്കാന്‍ പുറപ്പെടുകയായിരുന്നുവെന്ന്. സമാനമല്ലെങ്കിലും താരതമ്യേന നാട്ടില്‍ പൊറുപ്പിക്കാന്‍ പ്രയാസമുള്ള, അല്ലെങ്കില്‍ പൊറുക്കാന്‍  പ്രയാസം അനുഭവിച്ച ചെറുപ്പക്കാര്‍ തന്നെയാണ്, ഇന്ത്യയുടെ തീരദേശങ്ങളില്‍ നിന്ന്  ലോഞ്ചുകളിലും പത്തേമാരികളിലും കയറി കടലില്‍ പുറപ്പെട്ട് പോയത്‌. . ഇന്ന് വിടര്‍ന്നുവികസിച്ച് നില്‍ക്കുന്ന മദ്ധ്യപൌരസ്ത്യദേശത്തെ അംബരചുംബികള്‍ നിറഞ്ഞ  പട്ടണങ്ങളുടെ നിര്‍മ്മാണപ്രക്രിയയില്‍ ആ ചെറുപ്പക്കാരുടെ വിയര്‍പ്പും കണ്ണീരും കലര്‍ന്നുകിടക്കുന്നു.അവരിലേറെയും കേരളത്തില്‍ നിന്നായിരുന്നു എന്നത് വിധിയുടെ ഒരു വിളയാട്ടം. 


അറബികളും പാശ്ചാത്യരുമായുള്ള വ്യാപാരവിനിമയ ബന്ധങ്ങളാണ്, മലയാളിയെ ജീവ സന്ധാരണത്തിനായി ദൂരദേശങ്ങളിലേക്ക് ആകര്‍ഷിച്ച യാത്രകളെ  ത്വരിതപ്പെടുത്തിയത്. കിഴക്കനേഷ്യന്‍ രാജ്യങ്ങളായിരുന്നു ആദ്യകാലപരവതാനികളില്‍ പച്ച വിരിച്ചത്. ബര്‍മ്മ, മലയ, സിങ്കപ്പൂര്‍ പിന്നീടത്‌ സിലോണിലേക്കുള്ള ഒഴുക്കായി മാറി. മദ്ധ്യപൌരസ്ത്യദേശത്തെ എണ്ണഖനനം കേരളീയന്റെ ജീവിതത്തെ ആഴത്തില്‍ മാറ്റി മറിക്കുന്നത് പിന്നെയും കാലങ്ങള്‍ കഴിഞ്ഞാണ്. ആ കാലത്തിന്റെ അവസാനസീനുകളില്‍  എത്തുമ്പോഴും കേരളത്തിലെ തൊഴിലന്വേഷകര്‍ ബഹുഭൂരിഭാഗവും ആദ്യ തിരഞ്ഞെടുപ്പ്‌ നടത്തുന്നത് ഖലീജിലേക്ക് തന്നെയാണ്.


 ഖലീജില്‍ തൊഴിലെടുക്കുന്ന ബഹുഭൂരിഭാഗം മലയാളികളും അവരുടെ കുടുംബങ്ങളെ സംരക്ഷിക്കാനുള്ള ഒരുപാധിയായാണ് തങ്ങളുടെ ജീവിതത്തെ കാണുന്നത്. അത്യന്തം അപകടകരവും ബുദ്ധിശൂന്യവുമായ ഒരു നിലപാടാണ് സത്യത്തില്‍ ഇത്.
ഏറെ പേരും തങ്ങളുടെ ആരോഗ്യമോ ഭാവി സുരക്ഷിതത്വമോ ഒട്ടും പരിഗണിക്കാതെയുള്ള ജീവിതസാഹചര്യങ്ങളെയാണ് അനുഭവിച്ച് തീര്‍ക്കുന്നത്.തങ്ങളുടെ സ്വന്തം നിലനില്‍പ്പ്‌ സുരക്ഷിതമാക്കാതെയുള്ള ഈ സേവനജീവിതം ഒരേ സമയം തങ്ങളുടെ ആശ്രിതരേയും തങ്ങളെ തന്നെയും അപകടത്തിലാക്കും എന്ന് ഈ മനുഷ്യര്‍ തിരിച്ചറിയുന്നില്ലായെന്നത് അതിശയകരമാണ്.

ഒരു സാമൂഹീക കാഴ്ചപ്പാടില്‍ നിന്നാണ് നാടേ പറഞ്ഞ ആശയം കണ്ടെത്തുന്നത്. അവനവന്റെ ജീവിതം തന്റെ ആസക്തികളെ മാത്രം ആനന്ദതുന്ദിലിതമാക്കാന്‍ ആയാസപ്പെടുന്ന സുഖാന്വേഷികളെ ഈയൊരു  സാമൂഹ്യചുറ്റുപാടിന്റെ പ്രസക്തിയിലേക്ക് കൊണ്ടുവരാനാകില്ല. സമൂഹത്തെ പോലും തങ്ങളുടെ ആനന്ദത്തിനുള്ള ഉപാധിയായിട്ടാവും അവര്‍ കാണുന്നത്. അത്തരം ആനന്ദന്മാരെ പൊതുധാരയില്‍ വിലയിരുത്താനാവില്ല. എങ്കിലും അവരെ കാണാതെ പോയാല്‍ നടേ  പറഞ്ഞതിന്റെ പ്രസക്തി ചോദ്യം ചെയ്യപ്പെടും.


ഏതാണ്ട് അറുപതുകളില്‍ ആരംഭിക്കുന്ന കേരളത്തിന്റെ പാലായനത്തെ കുറിച്ച് ഗൌരവതാരമായ  പഠനങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ല എന്ന് തന്നെ പറയണം. സി ഡി എസിന് വേണ്ടി ശ്രീ. ഇരുദയരാജന്‍ നേതൃത്വം കൊടുത്ത്‌ കൊണ്ട് നടന്ന ഔദ്യോഗിക പഠനം ഒഴിവാക്കിയാല്‍ ശ്രീ.ടി.രാമവര്‍മ്മന്‍ ( ദി ഹിന്ദു) സ്വന്തമായി നടത്തിയ ചില പഠനങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. മറ്റു ചിലത് പലതും പാര്‍ശ്വവല്കൃതവും അപൂര്‍ണ്ണമായ വസ്തുതകളെ ആശ്രയിച്ചും ആയതുകൊണ്ട്  അവയുടെ പ്രസക്തി സംശയാസ്പദമാണ്.ഉദാഹരണത്തിന് നിഴല്‍ വിധവകള്‍ (ഗള്‍ഫില്‍ ജോലി ചെയ്യുന്നവരുടെ ഭാര്യമാര്‍ ) തുടങ്ങിയവ.


വിദേശഇന്ത്യക്കാരെ സഹായിക്കുന്നതിനായി കേന്ദ്രമന്ത്രിസഭയില്‍ കാബിനറ്റ് റാങ്കില്‍ ഒരു മന്ത്രിയും(കഷ്ടകാലമെന്ന് പറയട്ടെ അതൊരു മലയാളിയാണ്) പ്രത്യേകമായ ഒരു വകുപ്പും ധാരാളം പൂജ്യങ്ങള്‍ ഉള്ള ഒരു ടോള്‍ ഫ്രീ ഫോണ്‍ നമ്പറും എല്ലാം ഉണ്ടെങ്കിലും സാധാരണക്കാരന്റെ ചോദ്യങ്ങള്‍ക്ക്‌"" """""""" """""'" അരിയെത്ര പയറഞ്ഞാഴി " ന്യായത്തിലുള്ള ഉത്തരങ്ങളാണ് ലഭിക്കുക. വര്‍ഷാവര്‍ഷം നടത്തിവരുന്ന പ്രവാസിദിവസ് പോലുള്ള ആഘോഷങ്ങള്‍ വിദേശങ്ങളിലെ വലിയ കച്ചവടക്കാരെ ആദരിക്കാനും ആസ്വദിപ്പിക്കാനും മാത്രം ലക്‌ഷ്യം വെച്ചുമാത്രമാണ്. വിദേശങ്ങളില്‍ സര്‍ക്കാരിന്റെ സഹായങ്ങള്‍ ആവശ്യമുള്ള സാധാരണ തൊഴിലാളികളുടെ പ്രാതിനിധ്യമൊന്നും ഇത്തരം ആഘോഷങ്ങളില്‍ പ്രതിഫലിക്കാറില്ല.


ഖലീജില്‍ ധാരാളം സേവന സന്നദ്ധ സംഘടനകള്‍ കുടിയേറ്റക്കാരെ സഹായിക്കാനായി കൂട്ടായ്മ കൂടുന്നുണ്ട്. ദയനീയമായത്  എന്തെന്നാല്‍ കാലങ്ങള്‍ ഇത്രയായിട്ടും അടിസ്ഥാനപരമായ അവന്റെ ആവശ്യങ്ങള്‍ ഒന്നും തന്നെ സംഘടനീയമായി പരിഹരിക്കപ്പെടുകയുണ്ടായില്ല. യാത്രാക്കൂലി തൊട്ട് താമസകുടിയേറ്റ  വകുപ്പിന്റെ മാറി മാറി വരുന്ന ദുര്‍ഘടചട്ടങ്ങള്‍ വരെ കാലാനുസൃതമായി മുറുകി മുറുകി വരുന്നതല്ലാതെ അയവുണ്ടാകുന്ന മട്ട് തീരെ കാണുന്നുമില്ല. സംഘടനകളില്‍ രാഷ്ട്രീയ സ്വഭാവമുള്ളവ പലപ്പോഴും അവരുടെ രാഷ്ട്രീയ യജമാനന്മാരുടെ ആജ്ഞാനുവര്‍ത്തികളായ മുദ്രാവാക്യസംഘങ്ങള്‍ മാത്രമായി ചുരുങ്ങുകയാണ് പതിവ്‌ . എന്നാല്‍  സ്വതന്ത്രസംഘടനകളാകട്ടെ വ്യക്ത്യാധിഷ്ഠിതമായ സ്ഥാപനവല്‍ക്കരണത്തില്‍ അഭിരമിക്കുകയും ചെയ്യുന്നു. ഈ രണ്ടുകൂട്ടര്‍ക്കും പൊതുവായി കാണുന്ന ഒരു സംഗതി കുടിയേറ്റക്കാരനെ നിരന്തരമായി ചൂഷണം ചെയ്യുന്ന കച്ചവടക്കാരോടുള്ള അമിതവിധേയത്വവും അവരുടെ അപദാനങ്ങള്‍ പാടിപ്പുകഴ്ത്തുന്ന പാണത്വവും തന്നെയാണ്. മേമ്പൊടിക്ക് ചില്ലറ സേവനകാരുണ്യ പ്രവര്‍ത്തനങ്ങളും നടത്തുമെങ്കിലും, അതുപോലും മേപ്പടി  മുതലാളിമാരുടെ രൂപവലിപ്പം ചിത്രീകരിക്കുന്നതിനാവും.  

കമ്പോള സാമ്പത്തീക ചക്രത്തിലെ ഊഹ ചന്തകളില്‍ നിരന്തരമായി അവതരിക്കുന്ന  സാമ്പത്തീക തകര്‍ച്ചകള്‍ സ്ഥാപിച്ചെടുക്കുന്ന മാന്ദ്യങ്ങളുടെ വെളിച്ചത്തില്‍ സാധാരണക്കാരുടെ ജീവിതാശകള്‍ തകര്‍ന്നടിയുന്ന സമകാലീക അവസ്ഥയിലും വിദേശങ്ങളില്‍ തൊഴിലെടുക്കുന്ന ഇന്ത്യക്കാരെ കുറിച്ചുള്ള യാതൊരു വിധ ആശങ്കകളും ഭരണീയരെ ഒരു തരത്തിലും ആശങ്കപ്പെടുത്തുന്നില്ല എന്ന് വേണം കരുതാന്‍...  പുതിയ നികുതി നിര്‍ദ്ദേശങ്ങളും കസ്റ്റംസ്‌ ചട്ടങ്ങളും കൊണ്ടുവരുക വഴി സര്‍ക്കാര്‍ തൊഴില്‍ കുടിയേറ്റക്കാരനെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നത് മറ്റെന്താണ്?


കന്നുകാലികളോട്  കര്‍ഷകര്‍ കാണിക്കുന്നത് പോലുള്ള ഒരു നിലപാട്‌ പോലും സര്‍ക്കാരിനു ഈ മനുഷ്യരോട് പുലര്‍ത്താനാവുന്നില്ല. കറവയുള്ള സമയത്ത്‌ കാടി പോലും കൊടുക്കാത്ത സര്‍ക്കാര്‍ കറവ വറ്റിയവരോട്  എടുക്കാവുന്ന നിലപാട് തീര്‍ച്ചയായും ആശങ്കാജനകമാണ് . 

  




Thursday, June 21, 2012

ഡയമണ്ട്  നെക്ലേസ് : പരസ്യ വിപണിയുടെ  രാഷ്ട്രീയം.


ലോകമെമ്പാടും നിറഞ്ഞു വിലസുന്ന ഒരു ജ്വല്ലറി ഗ്രൂപ്പിന്റേതടക്കം, മൂന്നോ നാലോ സ്ഥാപനങ്ങളുടെയും, ഉയരം കൊണ്ട് ലോകപ്രശസ്തമായ ഒരു കെട്ടിടത്തിന്റെയും വിപണന സാധ്യത ഉയര്‍ത്തുക എന്ന ലക്‌ഷ്യം മുന്‍ നിര്‍ത്തി രചിക്കപ്പെട്ട, ഒരു കൗതുക കഥയുടെ സിനിമാവിഷ്കാരമാണ്  ഡയമണ്ട് നെക്ലേസ് .

കാറിന്റെയും ബൈക്കിന്‍റെയും പരസ്യങ്ങള്‍ക്ക് സ്ത്രീകളെ തുണിയഴിച്ച് നിര്‍ത്തുന്ന, പരസ്യലമ്പടന്മാരുടെ മ്ലേച്ചത പോലെ, വായിച്ചെടുക്കേണ്ടാതാണ് ഈ സിനിമയുടെ സൗന്ദര്യ ശാസ്ത്രം . അത്  ഈ  സിനിമയുടെ പേരില്‍ നിന്ന് തുടങ്ങി ചിത്രം അവസാനിപ്പിക്കുന്ന  വ്യാജ  നെക്ലെസിന്റെ പരിത്യജിത്വം വരെ പ്രകടമാണ്. 

വിപണനത്തിലെ പരസ്യതന്ത്രങ്ങള്‍ക്ക് സത്യത്തിന്റെയോ യുക്തിയുടെയോ യാതൊരു സാധ്യതകളും ഉള്‍ക്കൊള്ളാനാവുകയില്ല, എന്നിരിക്കെ പരിഭവിക്കുന്നതില്‍ അര്‍ത്ഥമില്ല എന്നറിയാം. എങ്കിലും ഒരു കലാവസ്തു പ്രതീക്ഷിച്ച് തിരശ്ശീലക്ക് മുന്നിലിരിക്കുന്നവന്, ഉല്‍പ്പന്നങ്ങളുടെ, സ്ഥാപനങ്ങളുടെ പരസ്യമന്ത്രങ്ങള്‍ മാത്രം അനുഭവിച്ച് പുറത്ത് പോകേണ്ടി വരിക ദയനീയമല്ലേ ? അത്തരം ഒരു ദയനീയതയാണ് ഈ സിനിമയുടെ കാണികള്‍ അനുഭവിക്കേണ്ടി വരുന്നത്.

കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ കേരളത്തില്‍ ഉടലെടുത്ത ചില ആശയസംഘട്ടനങ്ങളുമായി ബന്ധപ്പെട്ട്  സംഭവിച്ച, സമകാലിക രാഷ്ട്രീയ സംഭവങ്ങളെ മുതലെടുത്ത്‌, തികച്ചും ഉപരിപ്ലവമായി,  നേത്യത്വത്തെ വ്യക്തി സൂചകമായി അവമതിക്കുന്ന തരത്തില്‍ , കഥ പറഞ്ഞ്  സാമ്പത്തീക വിജയം നേടിയ അറബിക്കഥ എന്ന സിനിമക്ക് ശേഷം, വ്യാപാര വിജയം നേടുന്ന അതേ  സംവിധായകന്റെ പുതിയ ചിത്രമാണിത്.

ലോകത്തെവിടെയും ജനിക്കുകയും ജീവിക്കുകയും മരിക്കുകയും ചെയ്തിട്ടില്ലാത്ത, ക്യൂബാ മുകുന്ദന്‍ എന്ന ആദര്‍ശ അത്യാചാരി ആയിരുന്നു അറബിക്കഥയുടെ തുരുപ്പെങ്കില്‍, ഇവിടെ ആദ്യ വിശേഷണങ്ങള്‍ നടേപോലെ നിലനിര്‍ത്തി പറയാവുന്ന, യാതൊരു ആശയാദര്‍ശങ്ങളുടെയും പ്രതിബദ്ധത തീണ്ടാത്ത ഒരു ഡോക്ടറാണ് സംവിധായകന്റെ താക്കോല്‍ .

അവനവന്റെ തന്നെ തൊഴിലിനെ അവമതിക്കുന്ന തരത്തില്‍ , അധമനായ ഒരു ഡോക്ടറെ സൃഷ്ടിച്ചെടുക്കുന്നതില്‍ , ഡോക്ടര്‍ കൂടിയായ കഥാകൃത്തിന്റെ പ്രകോപനമെന്തെന്ന്‍ ഖേദിക്കുന്ന കാണികളോട്,  തികച്ചും ബാലിശമായി, കോട്ടിട്ട കുരുവിള ഡോക്ടറെ മുന്‍ നിര്‍ത്തി ന്യായവാദം നടത്തുന്നുണ്ട് . ഇതൊരു പക്ഷെ ഹോമിയോപ്പൊതിക്ക് അലോപ്പൊതിയോടുള്ള കുടിപ്പകയായി 
സമാധാനിക്കുക മാത്രമേ കാണികള്‍ക്ക് വഴിയുള്ളൂ .

ലോകത്ത് മനുഷ്യനെ ഏറ്റവും പരിതാപകരമായ ദയനീയതയില്‍ കൊണ്ടുനിര്‍ത്തുന്ന വ്യാധിയാണ്, അര്‍ബ്ബുദം . അതുമായി ബന്ധപ്പെട്ട ചികിത്സാ രീതിയാണ്  ഓംകോളജി . ഓംകോളജി എന്ന് കേള്‍ക്കുമ്പോള്‍ കേരളത്തിലെ ആബാല വൃദ്ധം ജനങ്ങളുടെ ഹൃദയത്തില്‍ തെളിയുന്ന  ഒരു മുഖമുണ്ട്. കാരുണ്യദീപ്തി വഴിഞ്ഞൊഴുകുന്ന  പ്രശാന്ത സുന്ദര മായി പുഞ്ചിരിക്കുന്ന  ഒരു ഡോക്ടറുടെ മുഖം. ഡോക്ടര്‍ വി.പി.ഗംഗാധരന്‍ . സംവിധായകന്‍ നമുക്ക് ഇവിടെ പകരം വെക്കാന്‍ ഒരു മുഖം തരുന്നു . 22FK  എന്ന സിനിമയിലെ പിമ്പില്‍ നിന്നും വളര്‍ന്നു ഒരു പരിപൂര്‍ണ്ണ സ്ത്രീലമ്പടനായി അരങ്ങു തകര്‍ക്കുന്ന ശ്രീ. ഫഹദ്  ഫാസിലിന്റെ മുഖം. ദോഷം പറയരുതല്ലോ 22FK യിലെ പിമ്പില്‍ നിന്നും ഈ സിനിമയിലെ കാസനോവയില്‍ എത്തുമ്പോള്‍ അഭിനയ കലയില്‍ താന്‍ നേടുന്ന ഔന്നത്യം തന്റെ വളര്‍ച്ചയുടെ ഗ്രാഫില്‍ ഉയര്‍ച്ചയായി ചേര്‍ക്കുന്നുണ്ട് അദ്ദേഹം.  

വലിയ ശമ്പളം വാങ്ങുന്ന ഓംകോളജി സ്പെഷ്യലിസ്റ്റ് ആയ അരുണ്‍ എന്ന ഡോക്ടര്‍ ,              ഒരു വാലറ്റ്‌ നിറയെ ക്രെഡിറ്റ്  കാര്‍ഡുകളും കൊണ്ടാണ്  അടിച്ചു പൊളിച്ച് ജീവിക്കുന്നത്.         വളരെ താമസിയാതെ നമ്മള്‍ അറിയുന്നു വലിയ ഒരു തുക ടിയാന്‍ കടമായും എടുത്തിട്ടുണ്ടെന്ന് . നഗരത്തിലെ (ലോകത്തിലെ തന്നെ) ഉയരം കൂടിയ കെട്ടിടത്തിലെ, സുഹൃത്തിന്റെ ഫ്ലാറ്റ് പകുത്തെടുത്താണ് മേപ്പടിയാന്റെ സുഖവാസം .അതും ഭാര്യ പ്രസവത്തിന് പോയ അവസരത്തില്‍ .  ചില്ലറ പോക്കറ്റ് മണി ലഭിക്കുന്നതിന് സുഹൃത്ത് നടത്തുന്ന ഒരഭ്യാസം മാത്രം.
എങ്കിലും ആ പ്രസവാവധിയുടെ കാലദൈര്‍ഘ്യമോര്‍ത്ത് കാണികള്‍ അമ്പരക്കാനിടയുണ്ട് .

കാക്കതൊള്ളായിരം സ്ത്രീകളുമായി സൈബര്‍ ലോകത്തും, അതിലേറെ സ്ത്രീകളുമായി നിരത്തിലും,  ആടിപ്പാടി രമിച്ച് സുഖിച്ച് കഴിയുന്ന ഈ ഓംകോളജിയാന്‍, തന്റെ ആശുപത്രിയില്‍ പുതുതായി നഴ്സായി വരുന്ന  ഒരു പിച്ചക്കാരി പോലുള്ള  തമിഴത്തി പെണ്‍ക്കുട്ടിയില്‍ മൂക്കും കുത്തി വീഴുന്നത്,  ഈ സിനിമയുടെ മൊത്തം  അന്തക്കേടിന്റെ ഭാഗമായെടുക്കുന്നതാവും നല്ലത്.

അമ്മക്ക്  അസുഖമാണെന്നറിഞ്ഞ്  നാട്ടില്‍ പോകാന്‍ ശ്രമിക്കവെയാണ്  ഡോക്ടര്‍ ട്രാവല്‍ ബാന്‍ നേരിടുന്ന  തരത്തില്‍ അടവുകള്‍ മുടക്കിയ  കടക്കാരനാണെന്ന്  അറിയുന്നത്  . സഹായിക്കാന്‍ വരുന്ന  മണിയന്‍ പിള്ള  രാജുവിന്റെ മന്ദബുദ്ധി മുഖമുള്ള  നാരായണമേനോന്റെ ഇടപെടല്‍ കണ്ടാലേ  അറിയാം, അയാള്‍ മോളെ കെട്ടിക്കാന്‍ കണ്ടുവെച്ചത്  ഈ  വഷളന്‍ ഡോക്ടറെയാണെന്ന്  .

അതിശയകരമെന്ന്  പറയട്ടെ, ഈ സിനിമയിലെ ഓരോ കഥാപാത്രങ്ങളുടെയും ഇടപെടലുകളുടെ പരിസമാപ്തി,  തുടക്കത്തിലെ കാണികള്‍ക്ക്  തിരിച്ചറിയാന്‍ കഴിയുന്ന തരത്തില്‍ അത്ഭുതകരമായാണ്  ഹോമിയോ ഡോക്ടര്‍ എഴുതിവെച്ചിരിക്കുന്നത് . ഹോമിയോ ചികിത്സയില്‍ മരുന്നുകള്‍ക്ക്  അനുസരിച്ചാവുമോ രോഗനിര്‍ണ്ണയം നടത്തുന്നത്.

ഭാര്യയുടെ സ്നേഹം അടയാളപ്പെടുത്തുന്നതിന്, ഉപേക്ഷിക്കപ്പെടുന്നത് വ്യാജനെക്ലേസ് ആണെന്നത് കാണികള്‍ക്ക്‌ തരുന്ന സൂചനെയന്താണ് ? ജ്വല്ലറി ഉടമ നേരിട്ട് വന്ന് ഉത്പന്നം സാക്ഷ്യപ്പെടുത്തുന്നതും ഒരു പ്രത്യേക പ്രദേശത്തിന്റെ സംഭാഷണരീതി പ്രകടിപ്പിക്കുന്ന, കഥാപാത്രത്തിന്റെ   ജീവിതവീക്ഷണത്തിലൂടെ പ്രകടിപ്പിക്കുന്ന വാദങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നതും മറ്റെന്താണ്? തിരുമാതാവിന്റെ കൈകളില്‍ നിന്ന് പാരസൈറ്റാമോള്‍ എടുത്ത്‌ കൊടുത്ത്‌ പനി ഭേദമാക്കി, മതം മാറ്റിയ പൂര്‍വ്വികരുടെ ബുദ്ധി തന്നെയാണ് സംവിധായകന്‍ എടുത്ത്‌ പെരുമാറുന്നത്.

ശിവജിയുടെ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്ന ഒറ്റപ്പാലത്തുകാരന്‍ നായര്‍ , കൂടെ ലണ്ടന്‍ റിട്ടേണ്‍സ് അമ്മായിയമ്മയും ആധുനിക വിദ്യാഭ്യാസം നേടിയ ഭാര്യയോടൊപ്പം കഴിയുമ്പോഴും, ഏതോ അത്ഭുത കഥയിലെ, ആദിമ ലോകത്ത്‌ നിന്ന് വന്ന അതിശയ ജീവിയെ പോലെ, പെരുമാറുന്നത് എന്തിനാണെന്ന് അറിയാതെ, അന്തം വിട്ടുപോകുന്ന കാണികളെ അതിലേറെ ഭയപ്പെടുത്തുകയാണ് മകളായി വരുന്ന ഗൗതമി നായര്‍ .

ഓഹരി ഒന്നിന് മൂന്നര ലക്ഷം വരുന്ന തൊണ്ണൂറ്റിരണ്ട് ഓഹരികളില്‍ ഒന്നിന് വേണ്ടി, സ്വന്തം മരുമകളെ വെറും ഒരു കടപ്രാണിയായ ഡോക്ടര്‍ക്ക്‌ ചവക്കാന്‍ ഇട്ടുകൊടുക്കാന്‍ മാത്രം, മനുഷ്യത്വരഹിതമാണ് ഒറ്റപ്പാലത്തെ ജീവിതമെന്ന്, അവിടെ ഉണ്ടുറങ്ങി കഴിയുന്ന സംവിധായകന് ഇത്രയേറെ ബോദ്ധ്യമുണ്ടെങ്കില്‍ , കണ്ടിരിക്കുന്ന ഒറ്റപ്പാലക്കാരല്ലാത്ത കാണികള്‍ക്ക്‌ അതങ്ങിനെ തന്നെ വിഴുങ്ങുകയല്ലാതെ എന്തുവഴി?

തന്റെ മനോഹരമായ പ്രകടനം കൊണ്ട്, മനസ്സില്‍ തങ്ങേണ്ടിയിരുന്ന മായ എന്ന കഥാപാത്രം, തിരക്കഥയിലെ അസാദ്ധ്യത മൂലം സംവ്രത സുനില്‍ എന്ന നടിക്ക് ഗുണമൊന്നും ചെയ്യുന്നില്ല. അവരെ ഹിമാലയത്തില്‍ അലയാന്‍ വിടുന്നതിലെ യുക്തി സംവിധായകന് അറിയാമായിരിക്കും.

സിനിമ സാങ്കേതികതയും മറ്റു കലാസങ്കേതങ്ങളും കൂടി ചേര്‍ന്നതിന്റെ ആകത്തുക ആയിരിക്കെ, സാങ്കേതികതയെ  മാത്രം വേറിട്ടെടുത്ത് വിലയിരുത്തുന്നതില്‍ വലിയ യുക്തിയില്ല. ഒരാശയത്തെ പ്രേക്ഷകനിലേക്ക് സംവദിപ്പിക്കാന്‍ കഴിയുന്ന തരത്തില്‍ ,അരോചകമല്ലാത്ത രീതിയില്‍ സാങ്കേതികരംഗം കുറ്റമറ്റതായിരിക്കുക എന്നതാണ് കാര്യം. ആ ഒരര്‍ത്ഥത്തില്‍ സിനിമയുടെ സാങ്കേതികതയെ കാണുന്നതായിരിക്കും ഭംഗി.

എന്തുകൊണ്ടായിരിക്കും പ്രേക്ഷകര്‍ ഈ സിനിമയെ ഒരു കച്ചവടവിജയമായി ആഘോഷിച്ചത്? ഒറ്റ മറുപടിയെയുള്ളൂ . മനുഷ്യന്റെ അക്രമത്വര, അധമത്വം, മനുഷ്യവിരുദ്ധത തുടങ്ങി എല്ലാ ദുര്‍ഗ്ഗുണങ്ങളും ഈ സിനിമ വാഴ്ത്തുന്നുണ്ട് . കഴിഞ്ഞ ഇരുപതു വര്‍ഷമായി കുഞ്ഞാലിക്കുട്ടിയെയും ഐസ് ക്രീമിനെയും ആഘോഷിച്ചുകൊണ്ടേയിരിക്കുന്ന, വടകരയിലെ രാഷ്ട്രീയ പ്രവര്‍ത്തകന്റെ കൊലപാതകം ഉത്സവം പോലെ കൊണ്ടുനടക്കുകയും, സ്വന്തം ആയുസ്സിന്റെ മുക്കാല്‍ പങ്കും ഹോമിച്ച ഒരാശയത്തില്‍ നിന്ന്, അന്നട്ടുപുള്ളി രാഷ്ട്രീയത്തില്‍ ആനന്ദം കാണുന്ന ശെല്‍വരാജന്‍ മാരെ, ആഘോഷിച്ച് വിജയിപ്പിക്കുന്ന മലയാളിക്ക്‌ എങ്ങനെയാണ് ഈ അധമ സിനിമയെ കയ്യൊഴിയാന്‍ ആവുക...?!!

  
   

Sunday, June 17, 2012

വൈരുദ്ധ്യങ്ങള്‍


നമ്മള്‍ പൂക്കളെ അഗാധമായി സ്നേഹിക്കുന്നു.

പൂക്കളെ സ്നേഹിക്കുന്നവര്‍ക്ക് അത് ഞെട്ടില്‍ നിന്ന് ഇറുത്തെടുക്കാന്‍ കഴിയുകയില്ല.
എന്നിട്ടും പ്രേമഭരിതമായ നമ്മുടെ ഓര്‍മ്മകളില്‍ പ്രണയിനികള്‍
എപ്പോഴും പൂ ചൂടി തന്നെ വരുന്നു.

ലോകത്തുള്ള മുഴുവന്‍ കള്ളന്മാരും അക്രമികളും നിഷ്കളങ്കമെന്നപോലെ ഒരു ന്യായം പറയും . 


"പ്രലോഭനം".


ഏതു വസ്തുവാണോ അപഹരിക്കപ്പെടുന്നത്ഏതു ജീവിതത്തെയാണോ ഹനിക്കാന്‍ ശ്രമിക്കുന്നത്അത് അവരില്‍ ഉണ്ടാക്കുന്ന ശക്തമായ പ്രലോഭനമാണ് അവരെ കുറ്റക്യത്യത്തിലേക്ക്‌ വലിച്ചിഴക്കുന്നതെന്ന്.


ഈ പ്രലോഭനങ്ങള്‍ ഒരിക്കലും ഒരു നന്മയേയും പ്രതിനിധാനം ചെയ്യാറുമില്ല.

മനുഷ്യശരീരത്തിലെ നവദ്വാരങ്ങളില്‍ നിന്നും നിര്‍ഗ്ഗമിക്കുന്ന
വിസര്‍ജ്യങ്ങളുടെ ദുര്‍ഗ്ഗന്ധത്തെ കുറിച്ചുള്ള ബോധ്യം 
സന്യാസത്തിനായുള്ള ബ്രഹ്മചര്യത്തിന്റെ ആദ്യപാഠങ്ങളില്‍ ഒന്നാണ് .
കടുക്കയൊക്കെ പിന്നീട് വരുന്നതാണ്. 
എന്താണ് ഇത് സൂചിപ്പിക്കുന്നത്
ശരീരത്തിനു ശരീരത്തോടുള്ള മനുഷ്യന്റെ ആസക്തികള്‍ തന്നെ.
പ്രത്യേകിച്ച് പുരുഷന് സ്ത്രീശരീരത്തോടുള്ള ആസക്തി 
അവന്റെ പ്രക്യതത്തിന്റെ ഭാഗമാണെന്ന സത്യം.

സംസ്കാരത്തിന്റെ സുഗന്ധമുള്ള ഒരു പൂക്കാലം മുഴുവന്‍ വെച്ച് മറക്കാന്‍ ശ്രമിച്ചാലും വിവേകത്തിന്റെ ചുട്ടുപഴുത്ത ദണ്ഡുകള്‍ക്കപ്പുറത്ത് നിന്നും വ്യത്തികെട്ട ഒരു ഗന്ധമായെത്തി ശിരസ്സിനെ അത് വേദനിപ്പിക്കുക തന്നെ ചെയ്യും.

ആയോധനമത്സരത്തില്‍ വിജയിച്ച് ദ്രൗപതിയെ നേടുന്നത് അര്‍ജ്ജുനന്‍ തനിച്ചാണ്.
അതാത് നാളത്തെ ലഭ്യവസ്തു അമ്മക്കരികില്‍ എത്തി പങ്കിട്ടെടുക്കുന്ന മക്കളോട്
ആ ദിവസത്തെ ഭിക്ഷ കാണാതെ തന്നെ അഞ്ചുപേരും തുല്യമായി പങ്കിട്ടെടുക്കുവാന്‍ 
നിര്‍ദ്ദേശിച്ച കുന്തിമാതാവിന് അറിയുമായിരുന്നില്ലേ
അന്നത്തേത് ഒരു വെറും ഭിക്ഷയല്ലെന്ന്.


ധര്‍മ്മ സംരക്ഷകനായ യുധിഷ്ഠിരന്‍ എന്തേ മാതാവിന്റെ തെറ്റ് തിരുത്തിയില്ല?!
ദ്രൗപതിയെ മുന്‍ നിര്‍ത്തി രണ്ടുപേരും തങ്ങള്‍ ആഗ്രഹിക്കുന്നതെന്താണോ 
അത് നിവ്യത്തിച്ച് എടുക്കുകയായിരുന്നു എന്നതല്ലേ സത്യം?
കുന്തിമാതാവ്‌ മക്കള്‍ അഞ്ചുപേരെ ഒന്നിച്ചു നിര്‍ത്താനുള്ള ആയുധമായി ദ്രൗപതിയെ കണ്ടപ്പോള്‍ തങ്ങളുടെ ആസക്തിയെ ദൂരികരിക്കാനുള്ള മനോഹരമായ 
ഒരുപകരണമായി മക്കളും അത് പ്രയോജനപ്പെടുത്തി.


ഇതൊക്കെ അത്ര നിഷ്കളങ്കമായി വായിച്ച് പോകാവതല്ല.


തീര്‍ച്ചയായും മനുഷ്യരിങ്ങനെയാണ് .
വ്യാഖ്യാനങ്ങള്‍ എല്ലാം അവരുടെ ആഗ്രഹപൂര്‍ത്തിക്കാവശ്യമായ തരത്തില്‍ സൗകര്യാര്‍ത്ഥമാണ്.

മോഷ്ടാവിന്റെ ജീവിതാശകളുടെ പ്രേരണയും,
സ്ത്രീ പീഡകര്‍ അപലപിക്കുന്ന വസ്ത്രധാരണം ,ഭാവപ്രകടനം
തുടങ്ങിയ പ്രലോഭനങ്ങള്‍ പ്രചോദിപ്പിക്കപ്പെടുന്നതും,
അഴിമതിക്കാരന്റെ രാഷ്ട്രനന്മ ചിന്തയും
എല്ലാം അതത്‌ മനുഷ്യര്‍ അവരുടെ ആഗ്രഹ പൂര്‍ത്തിക്കായി 
സ്വയം നിര്‍മ്മിച്ചെടുക്കുന്ന ന്യായീകരണങ്ങള്‍ മാത്രം.

ബഹുഭൂരിഭാഗം ആളുകളും ഇതെല്ലാം മറച്ചുപിടിക്കാന്‍ കഴിവുള്ളവരാണ് .
ആദര്‍ശാഭിനയത്തിന്റെ മികവ് കാട്ടാന്‍ കഴിയാതെ പോകുന്ന നിര്‍ഭാഗ്യവാന്‍ മാരെയാണ്
നമ്മള്‍ കുറ്റവാളികള്‍ എന്ന് വിളിച്ച് അപഹസിക്കുകയും 
വിചാരണ ചെയ്തും ചെയ്യാതെയും ശിക്ഷിക്കുന്നത്.


ഒരുപാട് കള്ളങ്ങളുടെ മറപിടിച്ച് പമ്മി പമ്മി
ഒറ്റയടി വെച്ച് നടക്കുന്നതിനെയാണോ ജീവിതം എന്ന് വിളിക്കുന്നത്?
ദൈവം തൊട്ട് മതം മുതല്‍ ജനാധിപത്യം വരെയുള്ള
മനുഷ്യനിര്‍മ്മിത സംവിധാനങ്ങളെ   സൂക്ഷമായി പരിശോധിക്കാനിരുന്നാല്‍
ലളിതമായി ബോധ്യപ്പെടുന്ന ഒരു കാര്യമുണ്ട്.
അതത്‌ കാലത്തെ സമര്‍ത്ഥന്‍മാരുടെ ഒരു കാര്യസാധ്യവീഥിയാണ് ഇതെല്ലാമെന്ന്.


ഇങ്ങനെയൊക്കെ തരപ്പെടുത്തി പോകാന്‍ സാധ്യമായത് കൊണ്ടായിരിക്കാം
അനേകായിരം വര്‍ഷങ്ങളായിട്ടും മറ്റുപല ജീവിവര്‍ഗ്ഗങ്ങളും ലോകത്ത്‌ നാമാവശേഷമായിട്ടും മനുഷ്യകുലം പിന്നെയും പുഷ്പിച്ച്കൊണ്ടേയിരിക്കുന്നത്. 
മറ്റൊന്ന് ഇത്രയേറെ കൊന്നു തീര്‍ക്കുന്നുണ്ടെങ്കിലും
അത്രയൊന്നും രുചികരമല്ലാത്ത മാംസമായിരിക്കണം 
മനുഷ്യശരീരമെന്നു ഊഹിക്കേണ്ടിയിരിക്കുന്നു.
അങ്ങനെ അല്ലായിരുന്നെങ്കില്‍ ഈ എഴുത്തിന് പോലും സാധ്യതയെവിടെ?


ചിന്തകളും പ്രവ്യത്തികളും പ്രകാശഭരിതമായിരിക്കാന്‍
വെളുത്ത മനസ്സ്‌ കൊണ്ട് നാം ആശംസകള്‍ അര്‍പ്പിക്കും. 
അപ്പോഴും മനസ്സിന്റെ മറുഭാഗത്തെ  കറുപ്പിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന
വൈക്യതങ്ങള്‍ എന്തെന്ന് തന്നത്താന്‍ തിരിച്ചറിയുകയുമില്ല.
അവനവന്റെ തന്നെ പ്രവര്‍ത്തികളുടെ പ്രതികൂല പ്രതികരണം കണ്ട്
നമ്മള്‍ ആഗ്രഹിച്ചത്‌ ഇതല്ലല്ലോയെന്ന്‍ അമ്പരക്കുകയും ചെയ്യും.

അറിവ്‌ എപ്പോഴും ഭാരമാണ്.
ഒരു വിഡ്ഢിയായിരിക്കുന്നതിന്റെ സുഖം വിഡ്ഢി അറിയുകയുമില്ല.

Friday, May 25, 2012

ആത്മാഹത്യ





യൂ ഏ യില്‍ കഴിഞ്ഞ വര്‍ഷം  ആത്മാഹത്യ ചെയ്ത മലയാളികളുടെ എണ്ണം നൂറ്റിഎഴുപത്തൊമ്പത്‌ . ഈ വര്‍ഷം  ഒമാനില്‍ നിന്നുവരുന്ന കണക്ക്‌ ആറുദിവസത്തില്‍ ഒരു മലയാളി എന്ന കണക്കില്‍ ആത്മഹത്യ ചെയ്യുന്നു എന്നതാണ്.


ജനിമ്യതിക്കിടയിലെ ഏതെങ്കിലും ഒരു ബിന്ദുവില്‍ വെച്ച് ഒരിക്കലെങ്കിലും ഒരു വട്ടം ആത്മഹനനചോദന പ്രലോഭിപ്പിക്കാതെ, ഏതെങ്കിലും ഒരു ജീവിതം മ്യതികവാടവും കടന്നു യാത്ര തുടര്‍ന്നിരിക്കാനിടയുണ്ടോ?


ജീവിതത്തില്‍ ആദ്യം  കണ്ട മരണം ഒരാത്മഹത്യയായിരുന്നു.

ധനുമാസത്തിലെ കുളിരുള്ള ആ പ്രഭാതത്തില്‍ , നേരിയ മഞ്ഞ് ആവരണമിട്ട കുഞ്ഞു ചെടികളില്‍ മഞ്ഞ മുക്കുറ്റി പൂക്കള്‍ വിടര്‍ന്നു   നിന്നിരുന്നു.നനഞ്ഞവിറക്‌ ചീന്തിപൊളിക്കുന്ന ശബ്ദത്തില്‍ കാതില്‍ വീണ കരച്ചിലിലേക്കാണ് ഞാനുണര്‍ന്നത് . പതിയെ കരച്ചിലിനെ പിന്തുടര്‍ന്നു  ഞാനെത്തിപ്പെട്ടത് അയല്‍ വീട്ടിലെ കശുമാവിന്‍ തൊടിയിലായിരുന്നു. അവിടെ അത്രയൊന്നും ഉയരമില്ലാത്ത ഒരു ചെറിയ പുളിമാവിന്റെ ദുര്‍ബ്ബലമായ കൊമ്പില്‍ അദ്ദേഹം ചാരി നില്ക്കു കയായിരുന്നു. തൂങ്ങി കിടന്ന ഒരു ചകിരിക്കയര്‍ അദ്ദേഹം വീഴാതെ താങ്ങുന്നത് പോലെ തോന്നിച്ചു. തല ചേര്‍ത്ത് മുഖമടക്കി കെട്ടിയ ഒരു മുഴിഞ്ഞു തുടങ്ങിയ വെള്ള തുണികഷണവും ആടി ഭാഗത്ത്‌ കൂട്ടം കൂടി നിന്ന ഈച്ചകളും ഇപ്പോഴും കണ്മുന്നിലുണ്ട്.


വളരെ നാളുകള്‍ക്ക്   ശേഷമാണ് തിരിച്ചറിയുന്നത് കവിളിലെ കാന്‍ സറിന്റെ  കഠിന വേദന സഹിക്കാനാവാതെ ചന്തുവേട്ടന്‍ സ്വയം തിരഞ്ഞെടുത്ത ആശ്വാസ മാര്‍ഗ്ഗമായിരുന്നു ആത്മാഹത്യയെന്ന്.


ഏറുകൊണ്ട പട്ടിയെ പോലെ തെരുവില്‍ വട്ടം കറങ്ങിയുഴലുന്ന ജീവിതത്തിന് പല വിധ വേദനകളില്‍ നിന്നുള്ള ആശ്വാസത്തിനായി ആശ്രയിക്കാവുന്ന ഒരു പ്രതിക്രിയയാണ് ആത്മാഹത്യയെന്ന് എങ്ങനെയോ മനുഷ്യരില്‍  ഉറച്ചുപോയിരിക്കുന്നു.


മരുഭൂമിയില്‍ മണല്‍ വിരുന്നുണ്ട് കഴിഞ്ഞ സുഭഗകാലത്തിലെപ്പോഴോ ഒമാനില്‍ നിന്നെത്തിയ ഒരു പത്രവാര്‍ത്ത ഹ്യദയഭേദകമായിരുന്നു. രണ്ടു പിഞ്ചു കുഞ്ഞുങ്ങളെ കഴുത്ത് ഞെരിച്ച് കൊന്ന് അച്ഛനും അമ്മയും ആത്മാഹത്യ ചെയ്തു.


ആ അച്ഛന്‍ എന്നോടോത്ത് പത്ത്‌പതിനഞ്ചു വര്‍ഷങ്ങള്‍ , ബാല്യ കൗമാരത്തിലൂടെ രാഗദ്വേഷങ്ങള്‍ പങ്കുവെച്ച് കളിച്ചു രസിച്ച വളര്‍ന്ന    ചന്ദ്രനായിരുന്നു. ചന്ദ്രന്റെ മുഖം എപ്പോഴും ക്രുദ്ധമായിരുന്നു. അപൂര്‍വ്വ   മായേ ചന്ദ്രന്‍ ചിരിച്ച് കണ്ടിട്ടുള്ളൂ . ചുരുണ്ട മുടിയുള്ള ചട്ടി കമഴ്ത്തിയ പോലെ തലയുള്ള ചന്ദ്രനെ ചട്ടിത്തലയന്‍ എന്നതിനേക്കാള്‍ ചക്കകൂനന്‍ എന്നാണു ഞങ്ങള്‍ വിളിച്ചത്. നാട്ടിലെ ചക്ക വില്പനക്കാരനായിരുന്നു ചന്ദ്രന്റെ മുത്തച്ഛന്‍.

ഒമാനില്‍ സ്വന്തമായി ബാക്കാലയുള്ള(പലചരക്ക്‌ കട)  ചന്ദ്രന്‍ പൊതുവേ സമ്പന്നനായാണ് അറിയപ്പെട്ടത്.  എന്നിട്ടും എന്ത് തരം വേദനകളാണ് ചന്ദ്രനെ ഈയൊരു ക്രൂരതയിലേക്കും തുടര്‍ന്ന്‍     ആത്മഹനനത്തിലേക്കും നയിച്ചതെന്നു  നമ്മളെ അറിയിക്കാന്‍ ചന്ദ്രനിനിയും തിരിച്ചുവരുമോയെന്തോ?


ആത്മാഹത്യ പക്ഷെ ഒരു പ്രകമ്പനമായി മനസ്സിലേക്കിടിച്ചുകയറിയത് ടോള്‍സ്റ്റോയിയുടെ പ്രശസ്തമായ "അന്നകരിനീനെ"യിലെ അന്നയുടെ മരണത്തിലൂടെയായിരുന്നു. ടോള്‍സ്റ്റോയിയുടെ തന്നെ വിവരണത്തിലേക്ക് :- 
 [പെട്ടെന്ന് അവളുടെ മനസ്സിലൂടെ ബാല്യകാലസ്മരണകള്‍ കടന്നുപോയി. ആനന്ദം നിറഞ്ഞ കഴിഞ്ഞകാല ജീവിതം ഒരു നിമിഷം അവളുടെ മനസ്സില്‍ പ്രകാശം ചൊരിഞ്ഞു. എന്നാല്‍ അവളുടെ കണ്ണുകള്‍ അടുത്ത്‌ വന്നുകൊണ്ടിരുന്ന രണ്ടാമത്തെ ബോഗിയിലെ ചക്രങ്ങളില്‍ ആയിരുന്നു. ചക്രങ്ങള്‍ക്കിടയിലെ മദ്ധ്യ ബിന്ദു മുന്നിലെത്തിയ നിമിഷം  അന്ന ഹാന്‍ഡ് ബാഗ് വലിച്ചെറിഞ്ഞ് വണ്ടിക്കടിയിലേക്ക് എടുത്ത്‌ ചാടി.


 ഉടനെ അവള്‍ മരണ ഭീതിയില്‍ നടുങ്ങി. 


"ഞാന്‍ എവിടെയാണ്? എന്താണ് ചെയ്യുന്നത്? എന്തിന്?"


അവള്‍ എഴുന്നേറ്റ്‌ പിന്‍വാങ്ങാനാഗ്രഹിച്ചു. അപ്പോഴേക്കും തലയില്‍ എന്തോ വന്നിടിച്ച് അവളെ വീഴ്ത്തി.


"ഈശ്വരാ... എന്നോട് പോറുക്കണമേ...." 
രക്ഷപ്പെടാന്‍ സാധ്യമല്ലെന്നറിഞ്ഞ അവള്‍ കേണു.


ഒരു പണിക്കാരന്‍ എന്തോ പിറുപിറുത്തുകൊണ്ട് റെയിലില്‍ ജോലി ചെയ്തുകൊണ്ടിരുന്നു.ദുഃഖവും ഭയാശങ്കകളും വഞ്ചനകളും പാപങ്ങളും നിറഞ്ഞ പുസ്തകം വായിക്കാന്‍ അവള്‍ ഉപയോഗിച്ചിരുന്ന ആ മെഴുകുതിരി ആളിക്കത്തി. മുമ്പ് ഉണ്ടായിരുന്ന അന്ധകാരം നീക്കിയ ശേഷം പൊട്ടി പൊട്ടി മങ്ങി കത്തി ക്കൊണ്ട് എന്നെന്നേക്കുമായി അണഞ്ഞു പോയി.]


പണിക്കാരന്റെ അസ്വസ്ഥത വെച്ച് ടോള്‍സ്റ്റോയ്‌ പറയാതെ പറഞ്ഞത്‌  ആത്മാഹത്യ ആരുടേതായാലും  മറ്റുള്ളവരില്‍  അത് അല്പം അലോസരമുണ്ടാക്കി വെറുതെ കടന്നു പോകുന്നു എന്ന് തന്നെയാണ്. അത് ആര്‍ക്കും ഒന്നും നേടി കൊടുക്കുന്നില്ല.


ആത്മഹത്യ ചെയ്തവര്‍ക്ക് എന്ത് ആനന്ദമാണ് ലഭിച്ചതെന്ന് അവരൊന്നും നമ്മളെ പിന്നെ ഒട്ടും അറിയിച്ചതുമില്ല.


ശ്വാസത്തിന്റെ ഒടുക്കത്തിനുമുമ്പേ തിരിച്ചൊന്നു ജീവിതത്തിലേക്ക്‌ കയറണമെന്ന് അന്നയെപോലെ ആത്മാഹത്യ ചെയ്തവര്‍ ആഗ്രഹിച്ചിരുന്നുവോയെന്നത്  ജീവിച്ചിരിക്കുന്നവരുടെ ഒരു ഭയമാണ്. അങ്ങനെ ഒരാഗ്രഹത്തിനു ശരീരം വഴങ്ങാതെ പോകുന്നത് ദുഃഖകര  വുമാണ് . അതുകൊണ്ട് മനുഷ്യന്‍ അവന്റെ  വേദനകളെ തന്നില്‍ തന്നെ ആവുന്നത്ര  ഒതുക്കിപ്പിടിക്കുന്നു. ആത്മാഹത്യ വാഗദാനം ചെയ്യുന്ന  അവസാനത്തെ ആശ്വാസത്തിന് അവന്‍  പുറം തിരിഞ്ഞു നില്ക്കുകയും ചെയ്യുന്നു.

Saturday, April 14, 2012

അധരവ്യായാമം :
ശ്രീ എന്‍ രാജന്‍റെ കഥയെക്കുറിച്ച് ചില ചിന്തകള്‍ 
-------------------------------------------------------

എണ്‍പതുകളുടെ തുടക്കത്തില്‍ ചെറുകഥകളുടെ പുഷ്കല കാലത്ത്‌ പുതൂര്‍ക്കരകരയുടെ പുരാവ്യത്തങ്ങളുമായി കഥാലോകത്ത്‌ വന്നയാളാണ് ശ്രീ. എന്‍.രാജന്‍. പുതൂര്‍ക്കരയുടെ പുരാവ്യത്തങ്ങള്‍ , മധ്യേയിങ്ങനെ തുടങ്ങിയ സമാഹാരങ്ങളിലെ കഥകള്‍ പ്രസരിപ്പിച്ച പ്രസാദാത്മകമായ സാമൂഹ്യാന്തരീക്ഷം എന്തായാലും ഈ കാലത്തിലും കഥകളിലും പ്രതീക്ഷിക്കുന്നത് തീര്‍ത്തും അബദ്ധമാകനെ തരമുള്ളൂ . കാലം അത്രമേല്‍ ഒന്നും കാത്തുവെക്കുന്നില്ല. വളരെ പെട്ടന്ന് വാര്‍ദ്ധക്യം ജീവിതത്തെ ആക്രമിക്കുന്നു. ഒറ്റപ്പെടുക എന്നത്‌അതിന്റെ അനിവാര്യതയായി നമ്മള്‍ തിരിച്ചറിയുന്നുണ്ട്. നിഷ് പ്രയോജനകരമായ പുലരികളും സന്ധ്യകളും ജീവിതത്തിന്റെ പുറത്ത്‌ കരിമ്പടം ഉണക്കാനിടുന്ന കാലത്തിന്റെ നീറ്റലുകള്‍കൂടി നാം അനുഭവിക്കേണ്ടതുണ്ടെന്ന് ഓര്‍മ്മപ്പെടുത്തുന്നതാണ് രാജന്റെ പുതിയ കഥ “അധരവ്യായാമം”.

ആഗോളീകരണ കാലത്തെ മനുഷ്യജീവിതം എത്രമേല്‍ സ്വകാര്യമായി ചുരുങ്ങുന്നുവെന്നു രാമന്‍കുട്ടി എന്ന വ്യക്തിത്വത്തിലൂടെ മനോഹരമായി ആവിഷ്കരിക്കുകയാണ് കഥ. വളരെ നാളുകള്‍ക്ക്‌ ശേഷമാണ് ഒരു മലയാള കഥ മനസ്സിനെ സ്പര്‍ശിച്ച് കടന്നുവരുന്നത്. അതിന്റെ ആഹ്ലാദം നാലക്ഷരങ്ങളില്‍ പകര്‍ത്തി വെക്കാതെ പോകുന്നത് അക്ഷന്തവ്യമായ അപരാധമായി പോകുമെന്നത് വായനക്കാരുടെ മുഴുവന്‍ മൂല്യബോധത്തിന്റെ പ്രശ്നമാണ്. സത്യമായത് അറിയുന്നതിലല്ല പ്രിയങ്കരമായത് കേള്‍ക്കുന്നതിലാണ് സാമാന്യജനത്തിന്റെ താല്പര്യമാത്രയും. ഒരു മനുഷ്യന്‍ തനിക്ക്‌ പ്രതികൂലമായ വര്‍ത്തമാനങ്ങളെ അതിലെ സത്യം എത്ര ശക്തമായിരുന്നാലും നിവ്യത്തികേടിനുപോലും അതാസ്വദിക്കാന്‍ മനസ്സ്‌ കാണിക്കാറില്ല. അവര്‍ പാകം ചെയ്തുവെച്ചിട്ടുള്ള വിഭവങ്ങള്‍ എത്ര പ്രക്യതിവിരുദ്ധമാണെങ്കിലും അതിനെ ചോദ്യം ചെയ്യുന്നവരുടെ നിഴലിനോട്പോലും അവ ന്‍ കലഹിക്കും.

നമ്മള്‍എന്താണെന്നും എങ്ങനെയാണെന്നും തിരിച്ചറിയാത്ത പ്രിയപ്പെട്ടവര്‍ക്ക് മുന്നില്‍ ബോധ്യങ്ങള്‍ ഒന്നും വെളിപ്പെടുത്താനില്ലെങ്കില്‍ ആത്മാഹത്യ തികച്ചും കുറ്റകരമാണെങ്കിലും, സത്യകഥനത്തിന് ഉപയോഗിക്കാവുന്ന അവസാനത്തെ ഒരുപാധിയായും അത് പരിണമിക്കും. ആഗോളീകരണത്തിന്റെ ഫലശ്രുതിയാല്‍ അത്മാഹത്യ ചെയ്തു പകരം വീട്ടുന്ന കുടുംബങ്ങളെ ചൂണ്ടി കൗണ്‍സിലര്‍മാരുടെ സംഘം വിലപിക്കുന്നത് അവരുടെ തൊഴില്‍പരമായ പ്രതിച്ഛായയുടെ തളര്‍ച്ചയിലാണ്. അല്ലാതെ മരിക്കുന്നവരോടുള്ള സഹതാപം കൊണ്ടല്ല. അല്ലെങ്കില്‍ ഒന്നോര്‍ത്തു നോക്കുക. സാമ്പത്തീകാമോ ശാരീരികമോ മാനസീകാമോ ആയ സാമൂഹ്യപീഡകളാല്‍ ആത്മാഹത്യയിലെത്തി നില്‍ക്കുന്ന ആളുകള്‍അവരെ ആ നിലയിലേക്ക്‌ എത്തിച്ച സമൂഹത്തോടും തന്നെ എന്താണ് തുറന്നു പറയേണ്ടത് ? വേട്ടക്കാരനോടുള്ള ഇരയുടെ യാചന പോലെ അസംബന്ധം മാത്രമല്ലേ അത്?

മനുഷ്യന്‍റെ നിസ്സഹായാവസ്ഥ സമൂഹത്തില്‍ ഉണ്ടാക്കുന്ന ചലനങ്ങള്‍ദുര്‍ബ്ബലങ്ങളാണെന്ന അറിവ്‌ആരെയും കുറ്റപ്പെടുത്താനല്ല രാമന്‍കുട്ടി ഓര്‍ത്തെടുക്കുന്നത്. മറ്റുള്ളവരുടെ ദുരന്തങ്ങള്‍ പങ്കുവെക്കാന്‍ ആരെങ്കിലും ആഗ്രഹിച്ചാല്‍ തന്നെ ഒട്ടും പ്രായോഗികമല്ലായെന്ന് ഓരോരുത്തര്‍ക്കും തിരിച്ചറിവുണ്ട്. എങ്കിലും സ്നേഹം കൊണ്ടവര്‍ പങ്കാളിത്തം വാഗ്ദാനം ചെയ്യും. ദുഃഖങ്ങള്‍ പങ്കുവെച്ചെടുക്കാമെന്ന്. അതൊരു അസത്യമായ സാന്ത്വനം മാത്രമാണ്. ആര്‍ക്കും ആരുടേയും ദുഃഖം ശരിയായ അളവിലോ അര്‍ത്ഥത്തിലോ പങ്കിടാന്‍കഴിയില്ല തന്നെ. അതിന്റെ തിരിച്ചറിവുകളും മാപിനികളും വിത്യസ്ഥമാണെന്നത് തന്നെയാണ് അതിന് കാരണം. ഇത് പറയുന്നവനും കേള്‍ക്കുന്നവനും അറിയാത്തതല്ല.ഒരധര വ്യായാമത്തിന് പുറത്ത്‌ എത്ര ആത്മാര്‍ത്ഥത ആ വാഗ്ദാനം പേറിയാലും അതിന്റെ പ്രയോഗത്തിലെ അര്‍ത്ഥം മരണപ്പെട്ടവന്റെ ജാതകത്തിലെ ദീര്‍ഘായുസ്സ് പോലെ നിരര്‍ത്ഥകമാണ്.

ആളുകള്‍ ധ്യതിപ്പെട്ടു കയ്യും വീശി പാഞ്ഞു പോകുന്നത് അന്തംവിട്ടു നോക്കി നില്‍ക്കുകയാണ് രാമന്‍കുട്ടി.എന്തോ കണ്ടു പേടിച്ചവരുടെ വെപ്രാളമാണ് അവരുടെ പുലര്‍കാല നടത്തമെന്ന് അയാള്‍ക്ക്‌ തോന്നാറുണ്ട്. ഷാരടി ഡോക്ടറുടെ കര്‍ശന നിര്‍ദ്ദേശ മില്ലായിരുന്നെങ്കില്‍ ഒരിക്കലും അയാളതില്‍കണ്ണി ചേരില്ലായിരുന്നു. ഇത് അറിവിന്റെ നിരന്തരമായ ഓര്‍മ്മപ്പെടുത്തലാണോ അതോ അനിവാര്യമായ അന്ത്യവിധിയെകുറിച്ചുള്ള ഭയസംഭ്രമങ്ങളോ, എന്ത് തന്നെയായാലും ശരീരത്തിന്റെ അവസാന ചലനവും നിലക്കുമ്പോഴും പിന്നെയും ഒരിത്തിരി നേരം സൂര്യന്റെ പ്രകാശരേണുക്കള്‍ വെറുതെ മോഹിക്കുന്നവരാണ് മനുഷ്യര്‍ . ചരിത്രം എന്നത് മറ്റെന്തിനേക്കാളും മനുഷ്യനെ സംബന്ധിച്ച് അവന്റെ ദുരന്തങ്ങളുടെ വിവരസൂചികയാണ്. സര്‍വ്വം കയ്യടക്കി അനുഭവിക്കാന്‍ പുറപ്പെട്ട് പോകുന്നവരുടെ ധീരമോ ദുരമോ ആയ അനുഭവ ചിത്രണങ്ങളുടെ ആസ്വാദ്യതയാണ് ചരിത്രത്തിനു അതിന്റെ വായനാസുഖം നിഷ്ക്രമിപ്പിക്കുന്നത്. ഏതു തരത്തിലുള്ള പിടിച്ചടക്കലിന്റെയും നിരര്‍ത്ഥകത എത്ര തിരിച്ചറിഞ്ഞാലും പിന്നെയും ത്യഷ്ണകളുടെ കൂമ്പാരത്തില്‍ അടയിരിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നതാണ് മനുഷ്യമനസ്സ്. അനിവാര്യതകളെല്ലാം തിരിച്ചറിയുമ്പോഴും അതില്‍നിന്ന് കുതറി മാറാന്‍ അവസരം തേടി അലയുകയാണ് മനുഷ്യന്‍.

എഴുപതുകള്‍ താണ്ടിയ രാമന്‍കുട്ടി പക്ഷെ അത്തരക്കാരനല്ല. പ്രായത്തിന്റെ പക്വതയില്‍ ജീവിതത്തെ നിസ്സംഗമായി അനുഭവിക്കാന്‍പാകം വന്നവനാണ്. ദീര്‍ഘകാലമായി ശയ്യാവലംബിയായ ഭാര്യയെ തനിയെ ശുശ്രൂഷിക്കുന്നത് തന്റെ സ്വകാര്യാനന്ദമായി അനുഭവിക്കുന്നവനാണയാള്‍ . തികച്ചും വ്യക്തിപരമായ തന്റെ സ്വകാര്യതകളെ മറ്റുള്ളവരുടെ അലോസരമാക്കാന്‍ അയാള്‍ക്ക്‌ അശേഷം താല്‍പര്യമില്ല. മറ്റുള്ളവരുടെ സ്വകാര്യതയില്‍ ആളുകള്‍ ഇടിച്ചു കയറുന്നതില്‍ സാംഗത്യം രാമന്‍കുട്ടിക്ക് ഒട്ടും ബോധ്യമാകാറില്ല. സഹതാപ പ്രകടനങ്ങള്‍വെറും അധരവ്യായാമം മാത്രമാണെന്ന് അനുഭവങ്ങളില്‍ നിന്നുമയാള്‍ കണ്ടെടുത്തിട്ടുണ്ട്. തന്നോടടുക്കാന്‍ ശ്രമിക്കുന്ന മാധവമേനോനോടുള്ള മമതയും സ്നേഹവും തന്നില്‍തന്നെ ഒതുക്കി നിര്‍ത്താന്‍ പ്രാപ്തനാണയാള്‍ . എന്നിട്ടും ഏതോ ഒരപകടത്തിന്റെ നിഴലില്‍നിന്ന് മാധവമേനോനോടുള്ള ആ വികാരങ്ങളെ അയാളില്‍നിന്ന് വെളിപ്പെട്ട് പോകുന്നുണ്ട്.

നിഷ് പ്രയോജനകരമായ പദാഭ്യാസങ്ങള്‍ വെറുതെ വീണുടയുമ്പോള്‍ അവ സ്യഷ്ടിക്കുന്ന മാലിന്യങ്ങള്‍ ശുദ്ധീകരിക്കാവുന്ന യന്ത്ര സംവിധാനങ്ങള്‍ മനുഷ്യന്‍ കണ്ടുപിടിച്ചില്ലെന്നത് അതിശയകരമാണ്. ഒരു ദിവസം മനുഷ്യര്‍ പറഞ്ഞുകൂട്ടുന്ന വര്‍ത്തമാനങ്ങളിലെ വിളവുകളും പതിരുകളും എത്രയെന്നാരും കണക്കെടുക്കുന്നതേയില്ല. ചുളി നിവര്‍ത്തി വിരിച്ചെടുക്കുന്ന വിഴുപ്പുകള്‍പോലെ രാമന്‍കുട്ടി അത് തിരിച്ചറിയുന്നുണ്ട്.


മാധവമേനോന്‍ മാത്രമല്ല ആരും തന്റെ വാര്‍ദ്ധക്യത്തെ നിസ്സഹയാതയായി വായിച്ചെടുക്കേണ്ടതില്ല എന്നത് കൊണ്ടാണ് ഭാര്യയുടെ സാന്നിദ്ധ്യം മറച്ചു വെക്കുന്നതിനായി നിരുപദ്രവമെങ്കിലും ഒരു കള്ളം അയാള്‍ പറയുന്നത്. തന്റെ ജീവിതത്തിലേക്ക്‌ കടന്നു കയറാന്‍ ശ്രമിക്കുന്ന മാധവമേനോന്റെ ശ്രമങ്ങളെ തെല്ല് ആശങ്കയോടെ തന്നെയാണ് അയാള്‍നോക്കി കാണുന്നത്. ജീവിതത്തിന്റെ പൂര്‍വ്വഘണ്ഡത്തിലെ കയ്പേറിയ പാഠങ്ങളാണോയെന്തോ ബന്ധങ്ങളെ കുറിച്ച് രാമന്‍ക്കുട്ടി ഒട്ടും ആര്‍ത്തനല്ല. സൂചി പഴുതിലൂടെ നൂല് കോര്‍ക്കുന്നത്പോലെ അകത്ത്‌ കടന്നു വരുന്ന ആളുകള്‍ പിന്നീട് അഴിച്ചാലും അഴിയാത്ത കുരുക്കായി പോകുന്നത് രാമന്‍കുട്ടിയുടെ ഭയം മാത്രമല്ല നമ്മള്‍ അനുഭവിക്കുന്ന ജീവിത യാഥാര്‍ത്ഥ്യം കൂടിയാണ്. 


ഒരു കഥയും ജീവിതത്തിന്റെ നേര്‍പകര്‍പ്പായി അവതരിപ്പിക്കപ്പെടുന്നില്ല. അങ്ങനെയായാല്‍ അത് കഥയാകുകയുമില്ല. ഒരു ജീവിത സത്യവും നേര്‍വരയില്‍ നമുക്ക്‌ പറഞ്ഞു തീര്‍ക്കാനുമാവില്ല. ജീവിത സത്യങ്ങളെ ആവിഷ്കരിക്കാന്‍ ഒരുപക്ഷെ കുറച്ചുകൂടി ഋജുവായ മാര്‍ഗ്ഗം അതൊരു കഥയായി അവതരിപ്പിക്കുക എന്നത് തന്നെയാണ്. ഏറെ ശ്രമകരമായ ഈ ക്യത്യത്തെ അയത്നലളിതമായി അനുവാചകനില്‍ എത്തിക്കുകയായിരുന്ന എന്‍. രാജന്‍ തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു.

Friday, April 6, 2012



മനസ്സ്‌.


മനുഷ്യന്‍, അവന്റെ ചിന്തകള്‍ , അവന്റെ പ്രവര്‍ത്തികള്‍ ഇവയെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയെടുക്കുന്ന സാമൂഹ്യശാസ്ത്ര ഗ്രന്ഥങ്ങളെ ഒട്ടൊരു അതിശയത്തോടെ മാത്രമേ നോക്കികാണാന്‍ കഴിയൂ.

നമുക്ക്‌ നന്നായറിയാം ഒന്നുമൊന്നും ചേര്‍ന്നാല്‍ രണ്ട് എന്ന അക്കംമാത്രമാണെന്ന്. നമ്മള്‍ ആഗ്രഹിച്ചത്‌ കൊണ്ട് മാത്രം അത് ഒരിക്കലും ഒരു വലിയ ഒന്ന് ആവില്ല.അതുകൊണ്ടാണ് അതിനെ കണക്ക്‌ എന്ന് വിളിക്കുന്നത്. ക്യത്യത എന്നതിന്റെ മറുവിളിയാണ് കണക്ക്‌.എന്നിട്ടും ബഷീറിനെ പോലെ മഹാനായ ഒരെഴുത്തുകാരന്‍ നമ്മളോട് പറയുന്നു ഒന്നും ഒന്നും ചേര്‍ന്നാല്‍ ഉമ്മിണി വല്യ ഒരു ഒന്നാവുമെന്ന്.

അത് മനുഷ്യരെ കുറിച്ചുള്ള വലിയ ഒരു കണ്ടെത്തലാണ്. അക്കങ്ങള്‍ അക്ഷരങ്ങള്‍ പോലെയല്ല. അവ കൂടിച്ചേരുമ്പോഴും, വിട്ടുപോകുമ്പോഴും, പെരുകുമ്പോഴും, വിഭാജിതമാകുമ്പോഴും ക്യത്യത പാലിക്കുന്നു. അക്ഷരങ്ങള്‍ നിര്‍മ്മിക്കുന്ന റൊമാന്റിസിസം ഒന്നും അക്കങ്ങള്‍ക്ക് അറിയില്ല.അങ്ങനെ ആയിരുന്നിട്ടും മനുഷ്യര്‍ ഈ അക്കങ്ങളെ എടുത്ത്‌ ഉപയോഗിക്കുമ്പോള്‍ അതിന്റെ ക്യത്യത നിശ്ചയിക്കുന്നത് മനുഷ്യര്‍ തന്നെയാകുന്നു. മനുഷ്യര്‍ അവന്റെ എല്ലാ കണക്കുകളും തന്റെ ആഗ്രഹത്തിനും ആവശ്യത്തിനും അനുസരിച്ച് സൗകര്യപ്രദമായ രീതിയില്‍ നിജപ്പെടുത്തി എടുക്കുകയാണ് ചെയ്യുന്നത്. മനുഷ്യര്‍ നേരിടുന്ന എല്ലാ ചോദ്യങ്ങള്‍ക്കും അവന്‍ സ്വയം സ്ഥാപിച്ചെടുക്കുന്ന ഉത്തരങ്ങളുടെ നിരന്തരമായ വ്യാഖ്യാനം മാത്രമാണ് അവന്റെ ജീവിതം. വസ്തുത ഇതായിരിക്കെ എങ്ങനെയാണ് ഈ സാമൂഹ്യശാസ്ത്രഗ്രന്ഥങ്ങള്‍ മനുഷ്യനെ വ്യാഖ്യാനിച്ചെടുക്കുന്നത്.

മൂര്‍ത്തമായ മൂലകങ്ങളുടെ രാസപരീക്ഷണങ്ങള്‍ക്ക് അതിന്റേതായ ക്യത്യതയുണ്ട്. അത്തരം പരീക്ഷണ നിരീക്ഷണങ്ങള്‍ ക്യത്യമായ ഫലം ലഭിക്കുന്നത് വരെ തുടരുകയും ചെയ്യും. കാത്തിരുന്നാല്‍ ക്യത്യമായ ഫലം ലഭിക്കുമെന്നത്‌ പ്രതീക്ഷ മാത്രമല്ല സത്യവുമാണ്. സാമാന്യേന ശാസ്ത്രം എന്ന് വ്യവഹരിക്കുമ്പോള്‍ ഈ ഒരു ക്യത്യതയുടെ പ്രകാശവലയം അതിനെ ചൂഴ്ന്നുനില്ക്കുന്നുവെന്നുകൂടിയാണ് അര്‍ത്ഥമാക്കുന്നത്. എന്നാല്‍ ശാസ്ത്രം എന്നാണു അറിയപ്പെടുന്നതെങ്കിലും ഏറെയും ഊഹങ്ങള്‍ക്കും അനുമാനങ്ങള്‍ക്കും മാത്രം സാധ്യത കല്പി്ക്കപ്പെടുന്ന സാമ്പത്തീക ശാസ്ത്ര മടക്കമുള്ള സാമൂഹ്യ ശാസ്ത്രങ്ങള്‍ നടത്തുന്ന കണ്ടെത്തലുകളുടെ സ്വീകാര്യത അതിന്റെ സത്യസന്ധതയില്‍ സംശയിച്ചുകൊണ്ട് മാത്രമേ സാധ്യമാവൂ. സാമൂഹ്യ ശാസ്ത്രങ്ങള്‍ അവതരിപ്പിക്കുന്ന നിഗമനങ്ങള്‍ക്ക് അക്കങ്ങളുടെ (statistics) എത്ര തന്നെ പിന്തുണ ഉണ്ടായാലും, കാലാവസ്ഥ പ്രവചനത്തിലെ അസ്ഥിരത പോലെ, മാറി മറിഞ്ഞു വരുന്ന ഘടകങ്ങളുടെ പരിഗണന, ആ നിഗമനങ്ങളുടെ ക്യത്യതയില്‍ നമ്മളെ ഉറപ്പിച്ചു നിര്‍ത്താന്‍ പര്യാപ്തമല്ല. പ്ലേറ്റോയില്‍ തുടങ്ങി മാര്‍ക്സിലൂടെ തുടരുന്ന സാമൂഹ്യ ശാസ്ത്രജ്ഞന്മാനരുടെ ഗ്രന്ഥശേഖരങ്ങള്‍ ആശയ ഗതിയുടെ തുടര്‍ച്ചയില്‍ എവിടെയും കണക്കുകളെ ക്യത്യമായ അക്കത്തില്‍ ബോധ്യപ്പെടുത്തുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം .

മനുഷ്യനെ കേന്ദ്ര തലത്തില്‍ നിര്‍ത്തി എതാശയം രൂപകല്പന ചെയ്താലും അത് കല്പ്പാന്തകാലം നിലനില്ക്കുന്ന തകരാത്ത ഒന്നായി വായിച്ചെടുക്കുക ദുഷ്കരമാണ്.വ്യത്യസ്ഥമായ വ്യാഖ്യാനങ്ങള്‍ക്ക് ഒട്ടേറെ സാധ്യതകള്‍ നല്കിക്കൊണ്ട്, വൈകല്യങ്ങള്‍ , ധാരാളമായി മുഴച്ചു നില്ക്കുകതന്നെ ചെയ്യും. മനുഷ്യനെ നിയന്ത്രിക്കുന്ന കേന്ദ്രം മനസ്സോ, മസ്തിഷ്കമോ, ഹ്യദയമോ ആകട്ടെ, അതിന്റെ പരിക്രമണങ്ങള്‍ അവ തന്നെ സ്വയം രൂപപ്പെടുത്തി യെടുക്കുന്നതാണ്. അത് പ്രവര്‍ത്തിക്കുന്ന പരിസരം രൂപപ്പെടുത്തുന്നതായാലും രൂപപ്പെടുന്നതായാലും പുറത്ത്‌ നിന്നുള്ള ഒരു നിരീക്ഷണത്തിന്റെയും നിയന്ത്രണത്തിന് അത് വിധേയമാകുകയില്ല. മഹാനായ ടോള്‍സ്റ്റോയ്‌ പ്രഭു അന്ന ആര്‍ക്കഡയ്വന എന്ന തന്റെ മഹത്തായ കഥാപാത്രത്തിലൂടെ പറയാന്‍ ശ്രമിച്ച ഒരു സത്യം ഇതായിരുന്നു.മനുഷ്യരുടെ ഹ്യദയത്തില്‍ (കേന്ദ്രം)നിര്‍മ്മിക്കപ്പെടുന്ന വികാര ശലാകകള്‍ പ്രതിഫലിക്കുന്ന സ്വഭാവ വൈചിത്ര്യങ്ങളെ കണക്കിന്റെ ധര്‍മ്മങ്ങളില്‍ കൂട്ടാനും കിഴിക്കാനും പെരുക്കാനും ഹരിക്കാനും സാധ്യമല്ല. എന്തിന് ഒന്ന് നേരായി വിലയിരുത്താന്‍ പോലും കഴിയുന്ന മാപിനികള്‍ കണ്ടെത്താന്‍ മനുഷ്യന് കഴിഞ്ഞിട്ടില്ല. ഈ അസാധ്യത ഏതൊരു സാമൂഹ്യ ശാസ്ത്രജ്ഞനേക്കാള്‍ ശക്തിയില്‍ ലോകത്തെ ബോധ്യപെടുത്തുകയായിരുന്നു മഹാ മനീഷിയായ ആ ലോകസാഹിത്യകാരന്‍...

മനുഷ്യന്‍ വലിയ നീര്‍ത്തടങ്ങള്‍ തീര്‍ക്കണമെന്ന ആശയോടെ പുറത്തേക്ക്‌ ഒഴുക്കുന്ന സുഭാഷണങ്ങള്‍ പലപ്പോഴും മുന്നിലെ പ്രതിബന്ധങ്ങളില്‍ തട്ടി, ഒന്ന് പിടിച്ചു നിര്‍ത്താന്‍ പോലും അവസരം കിട്ടുന്നതിനും മുമ്പേ മലിനമായ കാനയിലേക്ക് ഒഴുകിപ്പോകുന്നു. നമ്മള്‍ പറയാന്‍ ശ്രമിക്കുന്നത് എന്ത് എന്ന് കേട്ടുനില്ക്കുന്നവര്‍ക്ക്‌ മനസ്സിലാകാത്തതല്ല.പക്ഷെ തങ്ങളുടെ താല്പര്യങ്ങളെ സംത്യപ്തമാക്കാത്ത ഭാഷണങ്ങളെ, അവര്‍ പ്രതികരണങ്ങളിലൂടെ നിരാകരിക്കുകയാണ് ചെയ്യുന്നത്. ഈ പ്രതികരണങ്ങള്‍ യാദ്യശ്ചികവും സ്വാഭാവികവുമാണന്ന് കരുതാനാവില്ല.എല്ലാവരും അവരവരുടെ രീതിയില്‍ തിരിച്ചറിവുകളുള്ളവരാണ്. ക്യത്യമായി അവര്‍ ആഗ്രഹിക്കുന്നത് എന്താണോ അത് ലഭ്യമാകുന്ന ഇടങ്ങളില്‍ അവര്‍ ഹര്‍ഷ പുളകങ്ങളാല്‍ നിശ്ശബ്ദരാകുന്നു. അലഭ്യമായ ത്യപ്തികളില്‍ സന്താപ കാലുഷ്യത്താല്‍ പ്രതിഷേധിതരായി ശബ്ദമുയര്‍ത്തുന്നു. ഈ താപഹിമങ്ങളുടെ കണക്കുകള്‍ പ്രയോഗിക്കപ്പെടുന്നത് അവര്‍ക്കത്‌ എങ്ങനെ അനുഗുണമാകുന്നു എന്നതിനെ മാത്രം ആശ്രയിച്ചാണ്.ഇവിടെയാണ്‌ നടേ പറഞ്ഞ ഒന്നും ഒന്നും ഉമ്മിണി വല്യ ഒന്നായി പരിണമിക്കുന്നത്.

ഇരുട്ട് എല്ലാം ഒളിപ്പിക്കുന്നത് പോലെ ആരും ഒന്നും പറയാതിരിക്കുന്നത് നിശ്ശബ്ദതയാണെന്ന് നമുക്ക്‌ സമാധാനിക്കാം. പക്ഷെ സൂക്ഷിച്ച് നിരീക്ഷിച്ചാല്‍ നിശ്ശബ്ദതയുടെ ഇഴകള്‍ക്കിടയില്‍ കാലുഷ്യത്തിന്റെ മഹാ ഗര്‍ത്തങ്ങള്‍ നമ്മളെ ഭയപ്പെടുത്തുനുണ്ട് ഇരുട്ട് പോലെ തന്നെ.