Friday, April 6, 2012



മനസ്സ്‌.


മനുഷ്യന്‍, അവന്റെ ചിന്തകള്‍ , അവന്റെ പ്രവര്‍ത്തികള്‍ ഇവയെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയെടുക്കുന്ന സാമൂഹ്യശാസ്ത്ര ഗ്രന്ഥങ്ങളെ ഒട്ടൊരു അതിശയത്തോടെ മാത്രമേ നോക്കികാണാന്‍ കഴിയൂ.

നമുക്ക്‌ നന്നായറിയാം ഒന്നുമൊന്നും ചേര്‍ന്നാല്‍ രണ്ട് എന്ന അക്കംമാത്രമാണെന്ന്. നമ്മള്‍ ആഗ്രഹിച്ചത്‌ കൊണ്ട് മാത്രം അത് ഒരിക്കലും ഒരു വലിയ ഒന്ന് ആവില്ല.അതുകൊണ്ടാണ് അതിനെ കണക്ക്‌ എന്ന് വിളിക്കുന്നത്. ക്യത്യത എന്നതിന്റെ മറുവിളിയാണ് കണക്ക്‌.എന്നിട്ടും ബഷീറിനെ പോലെ മഹാനായ ഒരെഴുത്തുകാരന്‍ നമ്മളോട് പറയുന്നു ഒന്നും ഒന്നും ചേര്‍ന്നാല്‍ ഉമ്മിണി വല്യ ഒരു ഒന്നാവുമെന്ന്.

അത് മനുഷ്യരെ കുറിച്ചുള്ള വലിയ ഒരു കണ്ടെത്തലാണ്. അക്കങ്ങള്‍ അക്ഷരങ്ങള്‍ പോലെയല്ല. അവ കൂടിച്ചേരുമ്പോഴും, വിട്ടുപോകുമ്പോഴും, പെരുകുമ്പോഴും, വിഭാജിതമാകുമ്പോഴും ക്യത്യത പാലിക്കുന്നു. അക്ഷരങ്ങള്‍ നിര്‍മ്മിക്കുന്ന റൊമാന്റിസിസം ഒന്നും അക്കങ്ങള്‍ക്ക് അറിയില്ല.അങ്ങനെ ആയിരുന്നിട്ടും മനുഷ്യര്‍ ഈ അക്കങ്ങളെ എടുത്ത്‌ ഉപയോഗിക്കുമ്പോള്‍ അതിന്റെ ക്യത്യത നിശ്ചയിക്കുന്നത് മനുഷ്യര്‍ തന്നെയാകുന്നു. മനുഷ്യര്‍ അവന്റെ എല്ലാ കണക്കുകളും തന്റെ ആഗ്രഹത്തിനും ആവശ്യത്തിനും അനുസരിച്ച് സൗകര്യപ്രദമായ രീതിയില്‍ നിജപ്പെടുത്തി എടുക്കുകയാണ് ചെയ്യുന്നത്. മനുഷ്യര്‍ നേരിടുന്ന എല്ലാ ചോദ്യങ്ങള്‍ക്കും അവന്‍ സ്വയം സ്ഥാപിച്ചെടുക്കുന്ന ഉത്തരങ്ങളുടെ നിരന്തരമായ വ്യാഖ്യാനം മാത്രമാണ് അവന്റെ ജീവിതം. വസ്തുത ഇതായിരിക്കെ എങ്ങനെയാണ് ഈ സാമൂഹ്യശാസ്ത്രഗ്രന്ഥങ്ങള്‍ മനുഷ്യനെ വ്യാഖ്യാനിച്ചെടുക്കുന്നത്.

മൂര്‍ത്തമായ മൂലകങ്ങളുടെ രാസപരീക്ഷണങ്ങള്‍ക്ക് അതിന്റേതായ ക്യത്യതയുണ്ട്. അത്തരം പരീക്ഷണ നിരീക്ഷണങ്ങള്‍ ക്യത്യമായ ഫലം ലഭിക്കുന്നത് വരെ തുടരുകയും ചെയ്യും. കാത്തിരുന്നാല്‍ ക്യത്യമായ ഫലം ലഭിക്കുമെന്നത്‌ പ്രതീക്ഷ മാത്രമല്ല സത്യവുമാണ്. സാമാന്യേന ശാസ്ത്രം എന്ന് വ്യവഹരിക്കുമ്പോള്‍ ഈ ഒരു ക്യത്യതയുടെ പ്രകാശവലയം അതിനെ ചൂഴ്ന്നുനില്ക്കുന്നുവെന്നുകൂടിയാണ് അര്‍ത്ഥമാക്കുന്നത്. എന്നാല്‍ ശാസ്ത്രം എന്നാണു അറിയപ്പെടുന്നതെങ്കിലും ഏറെയും ഊഹങ്ങള്‍ക്കും അനുമാനങ്ങള്‍ക്കും മാത്രം സാധ്യത കല്പി്ക്കപ്പെടുന്ന സാമ്പത്തീക ശാസ്ത്ര മടക്കമുള്ള സാമൂഹ്യ ശാസ്ത്രങ്ങള്‍ നടത്തുന്ന കണ്ടെത്തലുകളുടെ സ്വീകാര്യത അതിന്റെ സത്യസന്ധതയില്‍ സംശയിച്ചുകൊണ്ട് മാത്രമേ സാധ്യമാവൂ. സാമൂഹ്യ ശാസ്ത്രങ്ങള്‍ അവതരിപ്പിക്കുന്ന നിഗമനങ്ങള്‍ക്ക് അക്കങ്ങളുടെ (statistics) എത്ര തന്നെ പിന്തുണ ഉണ്ടായാലും, കാലാവസ്ഥ പ്രവചനത്തിലെ അസ്ഥിരത പോലെ, മാറി മറിഞ്ഞു വരുന്ന ഘടകങ്ങളുടെ പരിഗണന, ആ നിഗമനങ്ങളുടെ ക്യത്യതയില്‍ നമ്മളെ ഉറപ്പിച്ചു നിര്‍ത്താന്‍ പര്യാപ്തമല്ല. പ്ലേറ്റോയില്‍ തുടങ്ങി മാര്‍ക്സിലൂടെ തുടരുന്ന സാമൂഹ്യ ശാസ്ത്രജ്ഞന്മാനരുടെ ഗ്രന്ഥശേഖരങ്ങള്‍ ആശയ ഗതിയുടെ തുടര്‍ച്ചയില്‍ എവിടെയും കണക്കുകളെ ക്യത്യമായ അക്കത്തില്‍ ബോധ്യപ്പെടുത്തുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം .

മനുഷ്യനെ കേന്ദ്ര തലത്തില്‍ നിര്‍ത്തി എതാശയം രൂപകല്പന ചെയ്താലും അത് കല്പ്പാന്തകാലം നിലനില്ക്കുന്ന തകരാത്ത ഒന്നായി വായിച്ചെടുക്കുക ദുഷ്കരമാണ്.വ്യത്യസ്ഥമായ വ്യാഖ്യാനങ്ങള്‍ക്ക് ഒട്ടേറെ സാധ്യതകള്‍ നല്കിക്കൊണ്ട്, വൈകല്യങ്ങള്‍ , ധാരാളമായി മുഴച്ചു നില്ക്കുകതന്നെ ചെയ്യും. മനുഷ്യനെ നിയന്ത്രിക്കുന്ന കേന്ദ്രം മനസ്സോ, മസ്തിഷ്കമോ, ഹ്യദയമോ ആകട്ടെ, അതിന്റെ പരിക്രമണങ്ങള്‍ അവ തന്നെ സ്വയം രൂപപ്പെടുത്തി യെടുക്കുന്നതാണ്. അത് പ്രവര്‍ത്തിക്കുന്ന പരിസരം രൂപപ്പെടുത്തുന്നതായാലും രൂപപ്പെടുന്നതായാലും പുറത്ത്‌ നിന്നുള്ള ഒരു നിരീക്ഷണത്തിന്റെയും നിയന്ത്രണത്തിന് അത് വിധേയമാകുകയില്ല. മഹാനായ ടോള്‍സ്റ്റോയ്‌ പ്രഭു അന്ന ആര്‍ക്കഡയ്വന എന്ന തന്റെ മഹത്തായ കഥാപാത്രത്തിലൂടെ പറയാന്‍ ശ്രമിച്ച ഒരു സത്യം ഇതായിരുന്നു.മനുഷ്യരുടെ ഹ്യദയത്തില്‍ (കേന്ദ്രം)നിര്‍മ്മിക്കപ്പെടുന്ന വികാര ശലാകകള്‍ പ്രതിഫലിക്കുന്ന സ്വഭാവ വൈചിത്ര്യങ്ങളെ കണക്കിന്റെ ധര്‍മ്മങ്ങളില്‍ കൂട്ടാനും കിഴിക്കാനും പെരുക്കാനും ഹരിക്കാനും സാധ്യമല്ല. എന്തിന് ഒന്ന് നേരായി വിലയിരുത്താന്‍ പോലും കഴിയുന്ന മാപിനികള്‍ കണ്ടെത്താന്‍ മനുഷ്യന് കഴിഞ്ഞിട്ടില്ല. ഈ അസാധ്യത ഏതൊരു സാമൂഹ്യ ശാസ്ത്രജ്ഞനേക്കാള്‍ ശക്തിയില്‍ ലോകത്തെ ബോധ്യപെടുത്തുകയായിരുന്നു മഹാ മനീഷിയായ ആ ലോകസാഹിത്യകാരന്‍...

മനുഷ്യന്‍ വലിയ നീര്‍ത്തടങ്ങള്‍ തീര്‍ക്കണമെന്ന ആശയോടെ പുറത്തേക്ക്‌ ഒഴുക്കുന്ന സുഭാഷണങ്ങള്‍ പലപ്പോഴും മുന്നിലെ പ്രതിബന്ധങ്ങളില്‍ തട്ടി, ഒന്ന് പിടിച്ചു നിര്‍ത്താന്‍ പോലും അവസരം കിട്ടുന്നതിനും മുമ്പേ മലിനമായ കാനയിലേക്ക് ഒഴുകിപ്പോകുന്നു. നമ്മള്‍ പറയാന്‍ ശ്രമിക്കുന്നത് എന്ത് എന്ന് കേട്ടുനില്ക്കുന്നവര്‍ക്ക്‌ മനസ്സിലാകാത്തതല്ല.പക്ഷെ തങ്ങളുടെ താല്പര്യങ്ങളെ സംത്യപ്തമാക്കാത്ത ഭാഷണങ്ങളെ, അവര്‍ പ്രതികരണങ്ങളിലൂടെ നിരാകരിക്കുകയാണ് ചെയ്യുന്നത്. ഈ പ്രതികരണങ്ങള്‍ യാദ്യശ്ചികവും സ്വാഭാവികവുമാണന്ന് കരുതാനാവില്ല.എല്ലാവരും അവരവരുടെ രീതിയില്‍ തിരിച്ചറിവുകളുള്ളവരാണ്. ക്യത്യമായി അവര്‍ ആഗ്രഹിക്കുന്നത് എന്താണോ അത് ലഭ്യമാകുന്ന ഇടങ്ങളില്‍ അവര്‍ ഹര്‍ഷ പുളകങ്ങളാല്‍ നിശ്ശബ്ദരാകുന്നു. അലഭ്യമായ ത്യപ്തികളില്‍ സന്താപ കാലുഷ്യത്താല്‍ പ്രതിഷേധിതരായി ശബ്ദമുയര്‍ത്തുന്നു. ഈ താപഹിമങ്ങളുടെ കണക്കുകള്‍ പ്രയോഗിക്കപ്പെടുന്നത് അവര്‍ക്കത്‌ എങ്ങനെ അനുഗുണമാകുന്നു എന്നതിനെ മാത്രം ആശ്രയിച്ചാണ്.ഇവിടെയാണ്‌ നടേ പറഞ്ഞ ഒന്നും ഒന്നും ഉമ്മിണി വല്യ ഒന്നായി പരിണമിക്കുന്നത്.

ഇരുട്ട് എല്ലാം ഒളിപ്പിക്കുന്നത് പോലെ ആരും ഒന്നും പറയാതിരിക്കുന്നത് നിശ്ശബ്ദതയാണെന്ന് നമുക്ക്‌ സമാധാനിക്കാം. പക്ഷെ സൂക്ഷിച്ച് നിരീക്ഷിച്ചാല്‍ നിശ്ശബ്ദതയുടെ ഇഴകള്‍ക്കിടയില്‍ കാലുഷ്യത്തിന്റെ മഹാ ഗര്‍ത്തങ്ങള്‍ നമ്മളെ ഭയപ്പെടുത്തുനുണ്ട് ഇരുട്ട് പോലെ തന്നെ.

Friday, March 9, 2012

ഭുജംഗയ്യനും ഞാനും എന്റെ ജീവിതവും


ചിറകറ്റുവീണ പക്ഷിയെപോലെ പിടയുന്ന ഭാര്യയെ മെയ്യോടടുപ്പിച്ച് ഭുജംഗയ്യൻ മന്ത്രിച്ചു.

എല്ലാം ഭഗവാന്‍റെ  ലീല, ശിവന്‍റെ  ലീല.

അയാൾ മെല്ലെ മെയ്യിൽ തട്ടി അവളെ ആശ്വസിപ്പിക്കാൻ ആരംഭിച്ചു. ആളുകൾ നോക്കി നിൽക്കെ ഭുജംഗയ്യന്‍റെ  കൈകൾ തളർന്നു. അവ നിശ്ചലമായി.


   

എന്‍റെ കണ്ണുകൾ നിറഞ്ഞൊഴുകി……

ഒരു സാഹിത്യക്യതി അനുവാചകന്‍റെ ഹ്യദയത്തില്‍ ഇടം നേടണമെങ്കില്‍ അയാളെ ത്യപ്തിപ്പെടുത്തുന്ന വൈകാരികമായ ചില സംഗതികള്‍ അത് ഉള്‍ക്കൊള്ളുക തന്നെ വേണം. ചിലപ്പോള്‍ അത് തന്‍റെ  തന്നെ അനുഭവങ്ങളുടെ നേര്‍ക്കാഴ്ച തന്നെയാവാം. അതല്ലെങ്കില്‍ ചിന്തകളിലേക്കുള്ള ഒരു തിരി തെളിക്കലാവാം. അതൊന്നുമല്ലെങ്കില്‍ ഒരു പക്ഷെ അത് പണ്ടു കണ്ട സ്വപ്നങ്ങളിലെ ഉടഞ്ഞുപോയ വളപൊട്ടുകള്‍ പരതി പെറുക്കിയെടുക്കലാവാം. എന്തുമാകട്ടെ അയാളുടെ വൈകാരിക ഇടങ്ങളിലെ വിള്ളലുകളെ പൂരിപ്പിക്കുന്ന ചിലത് ആ ക്യതി മുന്നോട്ട് വെക്കുന്നു എന്ന് തന്നെയാണ് അതിനര്‍ത്ഥം .

ശ്രീക്യഷ്ണ ആലനഹള്ളി നമ്മോടൊപ്പമില്ല . നാല്പത്തിരണ്ട് വര്‍ഷത്തെ ജീവനകാലത്ത് ജീവിതത്തെ അതിന്‍റെ ആഴത്തിലും പരപ്പിലും നോക്കിക്കണ്ടു തന്നെയാണ് അദ്ദേഹം തന്‍റെ  ക്യതികളെ മൂര്‍ത്തമാക്കിയത് . സമ്പന്നമായ ഒരു സാഹിത്യസരസ്സ് അനുവാചകന് ബാക്കി നിര്‍ത്തിയാണ് അദ്ദേഹം വിടപറഞ്ഞത്. മാദള്ളിയിലെ ഗൌഡരുടെ ജീവിതങ്ങളിലൂടെ അദ്ദേഹം നമ്മളെ നടത്തി കൊണ്ടുപോകുമ്പോള്‍ മനുഷ്യരുടെ ഹ്യദയ രക്തം തൂവിതെറിച്ച ഇടവഴികളില്‍ തന്നെയാണ് നാം വീണ്ടും പദമൂന്നുന്നത് . എങ്ങും എവിടെയും മനുഷ്യന്‍റെ  ചെത്തവും ചൂരും ഏറെയൊന്നും വിത്യസ്തമായി വായിച്ചെടുക്കാന്‍ ആവുന്നില്ല എന്ന് നമുക്ക്‌ ബോദ്ധ്യമായിത്തീരുകയും ചെയ്യും.

മനുഷ്യരുടെ ഹ്യദയത്തില്‍ ഒരിത്തിരി ഇടം തേടി അലയുന്നവര്‍ ഒടുക്കം വേദനയുടെ മരുഭൂമിയില്‍ ഒറ്റപ്പെട്ടു പോകുന്നത് എന്തുകൊണ്ടാവാം? മറ്റുള്ളവര്‍ ഒരിക്കലെങ്കിലും വാത്സല്യത്തോടെ ഓര്‍ത്തെടുക്കണമെന്നതില്‍ മനുഷ്യന്‍ എന്തിനാണ് ഇത്ര ആനന്ദം കണ്ടെത്തുന്നത്? എത്രയോ മനുഷ്യര്‍ തങ്ങളുടെ സഹജീവികളുടെ ഹിതങ്ങള്‍ക്കായി ജീവിതം ചിട്ടപെടുത്തുകയും എന്നും അതിനു വിരുദ്ധമായി തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്നു?

പഞ്ചഭൂതാഭിയുക്തമായ ഗാത്രം ആദിമൂലത്തിലേക്ക് നെഞ്ചടിപ്പറ്റടിഞ്ഞു ഭൂതപഞ്ചകത്തില്‍ ചേരുന്നതിനു ശേഷവും അവര്‍ നെഞ്ചിലേറ്റി നടന്നവരില്‍ ആരുടേയെങ്കിലും ഹ്യദയത്തില്‍ ഒരിത്തിരിയിടം നീക്കിയിരുപ്പായി ഉണ്ടാകണേയെന്നു വെറുതെ ആശിക്കുന്നു മനുഷ്യര്‍ . ഈ ആശകളുണ്ടാക്കുന്ന വലിയ ലോകമാണ് സ്നേഹബന്ധങ്ങളുടെ അടിത്തറകള്‍ തീര്‍ക്കുന്നത്. പലപ്പോഴും ജീവിതം കുരുക്കുകളില്‍ കുഴഞ്ഞു മറിയുന്നതും ഇതേ സ്നേഹ ബന്ധങ്ങളാലാണ് . അത്തരം കുരുക്കുകളില്‍ തലതല്ലി ചാകുന്നവരുടെ ആത്മാക്കള്‍ എന്നും നമ്മളെ വലം വെച്ചുകൊണ്ടിരിക്കുന്നു.

ഭുജംഗയ്യനെ ഓര്‍ത്ത് ഞാന്‍ കരയുന്നത് എന്തിനാണ്? ആരാണ് എനിക്കാ മനുഷ്യന്‍? മാദള്ളിയിലെ ഒരു സാധാരണ ഗൌഡന്‍ . മുന്നൂറ്റി അറുപത്തഞ്ചോളം പുറങ്ങളിലൂടെ ഭുജംഗയ്യനുമൊത്തുള്ള ജീവിതയാത്രയില്‍ ഞാന്‍ കൂട്ട് ചേരുമ്പോള്‍ എനിക്കറിയാമായിരുന്നു ഭുജംഗയ്യനിലൂടെ ഞാന്‍ തിരയുന്നത് എന്‍റെ  തന്നെ ജീവിതമായിരുന്നുവെന്നു. ഏതൊക്കെയോ ഇടങ്ങളില്‍ സന്ധിചേരുകയും മറ്റേതൊക്കെയോ കരണങ്ങളില്‍ വേറിട്ട്‌ പോവുകയുമായിരുന്നു ഞങ്ങളുടെ ജീവിതം. ഒടുക്കം ആരുടെയോ ഒരു മരണത്തിനു പകരം നല്‍കാന്‍ ഭുജംഗയ്യന്‍ കരുതിവെച്ചത് തന്‍റെ തന്നെ വെറും അരജീവന്‍ മാത്രം. 

ഇത് ജീവിതത്തിന്‍റെ  തന്നെ ഒരു സമസ്യയാണ്. വളരെ ഏറെ മിനക്കെട്ടാലും ഒട്ടുവളരെയൊന്നും പൂരിപ്പിക്കാനാവാത്ത ഒരു കടും സമസ്യ. നമ്മള്‍ കരുതി വെക്കുന്ന ജീവന്‍കൊണ്ട് നമുക്ക്‌ വിലപേശാന്‍ ഇത്രമാത്രം ഇവിടെ എന്തിരിക്കുന്നുവെന്ന ചോദ്യത്തിന് അര്‍ത്ഥമില്ലാത്ത കുറെ ഉത്തരങ്ങള്‍ മാത്രം. 

ജീവിതം കഥകളായി കാണണമെന്നത് നമ്മുടെ വലിയ ഒരു സ്വപ്നമാണ്.കദനങ്ങളെ കഥനങ്ങളാക്കുന്നത് ആര്‍ക്കൊക്കെയോ കണ്ണീരു വീഴ്ത്തി ആഹ്ലാദിക്കാനാണ് എന്ന് നമുക്കറിയാം. അതെ കഥകള്‍ അനുഭവങ്ങളായി ജീവിതത്തെ കയറി പിടിക്കുമ്പോഴാണ് നാം അന്തംവിടുന്നത്. ഉള്ളുലയുമ്പോഴാണ് നാം തിരിച്ചറിയുന്നത് ഉലയ്ക്കാന്‍ പാകത്തില്‍ ചിലത് നമ്മള്‍ നമ്മളില്‍ തന്നെ അറിയാതെ കരുതി വെച്ചിരിക്കുന്നുവെന്ന്. പിന്നെ ഉലയുകയും ഉഴലുകയും അല്ലാതെ മറ്റെന്തുവഴി?

Monday, February 13, 2012

 വാനമ്പാടിയുടെ ഗീതം 

സന്തോഷമുള്ള ആത്മാവേ 
നിന്നെ ഞാന്‍ ആശംസിക്കുന്നു
പറവയല്ലാത്ത നീ.. സ്വാഭാവിക സംഗീതംകൊണ്ട് 
എന്നിലെ ഉയരങ്ങളില്‍ നിന്നും എന്നില്‍ സന്തോഷം നിറയ്ക്കുന്നു..

ഉയരങ്ങളില്‍ നിന്ന്‍ ഉയരങ്ങളിലേക്ക്‌ ഉയരുന്ന നീ..
അസ്തമയ സൂര്യന്റെ ചുവപ്പണിഞ്ഞ മേഘംപോലെ..
അനന്ത നീലിമയില്‍ ചിറകടിച്ച് എനിക്കായി
പറന്നു പാടുന്നു..

മറഞ്ഞ സൂര്യന്റെ സ്വര്‍ണവര്‍ണ്ണം
നിറം പടര്‍ത്തിയ മേഘംപോലെ
പുതുമയുടെ അരുചിയായ മോദമായി
ചുറ്റും പാറി നടക്കുന്നു നീ...

വിളര്‍ത്ത സായാഹ്നത്തിന്റെ എനിക്കു മുന്നിലെ ചുവപ്പ്
നീ പറന്നുകൊണ്ടിരിക്കേ നിന്നില്‍ത്തന്നെ
ഉരുകിത്തീരുന്നത് ഞാന്‍ കാണുന്നു
ശുക്ര നക്ഷത്രംപോല്‍ പകലില്‍ നിന്നെ
കാണാതായിട്ടും എന്നില്‍ എവിടെ നിന്നോ
നിന്റെ പാട്ട് ഞാന്‍ കേള്‍ക്കുന്നു

തെളിയുന്ന പ്രഭാതത്തില്‍
വിളക്കിന്റെ പ്രകാശം കുറയുന്നതുപോലെ
വെള്ളിഗോള രശ്മികള്‍ക്ക് വയ്യാതാവുന്നു
മാഞ്ഞുപോയാലും എതു തുറന്ന രാത്രിയിലും
അതവിടെ ഞാന്‍ കാണുന്നു

മേഘം നിറച്ച ചന്ദ്രപ്രകാശം ആകാശത്തില്‍
മഴത്തുള്ളികളായി നിറഞ്ഞു പരന്നൊഴുകുന്നതുപോലെ
ആകാശ ഭൂമികളില്‍ അപ്പോഴും
ഉച്ചത്തിലുള്ള നിന്റെ ശബ്ദം നിറഞ്ഞിരിക്കും ..

(1985 ലെ ഒരു ഡയറി തട്ടിയെടുത്തപ്പോള്‍ കിട്ടിയത്‌ . ആകെ പൊടിമയം... !! )

Tuesday, January 31, 2012

സ്നേഹം.

എല്ലാ സ്നേഹബന്ധങ്ങളും മലിനമാകുന്നത് അതിന് ക്യത്യമായ ഉദ്ദ്യേശങ്ങളും ലക്ഷ്യങ്ങളും ഉണ്ടാകുന്നത് കൊണ്ടാവാം. സ്നേഹം തന്നെ തന്റേതാണെന്നുള്ള വിചാരമാവാം. എന്തിനെ സ്നേഹിച്ചു തന്റേതാക്കുന്നുവോ അതൊരു മ്യതവസ്തുവേ അല്ലെന്നും, അതും അതിന്റെതായ പ്രതിപ്രവർത്തനങ്ങളില്‍ അഭിരമിക്കുന്നുവെന്നും സ്നേഹിക്കുന്നവന്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. വികാരങ്ങളും വിചാരങ്ങളും തന്നെപോലെ കൊണ്ടുനടക്കുന്ന ഏതൊരു മനുഷ്യനെയും, തന്റെ നിലനില്‍പ്പിനുള്ള ഒരുപകരണമായി പ്രയോജനപ്പെടുത്താൻ മനുഷ്യർ വിചാരിക്കുന്നിടത്താണ് സ്നേഹത്തിലെ ഈ മാലിന്യനിർമ്മാണം ആരംഭിക്കുന്നത്.

കൊടുത്തും വാങ്ങിയും വെറും രുചി ബന്ധങ്ങൾക്ക് മാത്രമായി പരസ്പരം സ്നേഹിക്കരുത്. ബന്ധങ്ങൾക്ക് ബന്ധങ്ങളുടേതായി സ്വതേ ഒരു രുചി ഉണ്ട്. പക്ഷെ ആരും അത് പരിഗണിക്കാറില്ല എന്നതാണ് സത്യം.

നമ്മൾ ചില ആളുകളെ സ്നേഹിക്കുന്നത് അവർ നമ്മളോട് അത്യധികമായ ഉദാരത പ്രകടിപ്പിക്കും എന്ന ആഗ്രഹചിന്തകൊണ്ടൊന്നുമല്ല. ഒരു പക്ഷെ നമുക്ക് തരാനായി പ്രയോജനകരമായ യാതൊന്നും അവരുടെ കയ്യിൽ ഉണ്ടാകണമെന്നുമില്ല. എങ്കിലും നമ്മളവരെ സ്നേഹിക്കുന്നു.

ഇതിനൊരു മറുവശം കൂടി പറയട്ടെ. അതാണ് രസകരം.

ശാരീരികമായി ജനിക്കാത്തവരാണല്ലൊ കഥകളിലെ മനുഷ്യർ. ഒരു പക്ഷെ ശരീരമുള്ള മനുഷ്യരേക്കാൾ എത്രയോ കഥാപാത്രങ്ങൾ നമ്മൾ സ്നേഹിക്കുന്നവരായി ഉണ്ട്. കടലാസിലോ സെല്ലുലോയിഡിലോ മാത്രം അസ്ഥിത്വമുള്ളവരായിട്ടും നാമവരെ സ്നേഹിക്കുകയാണ്. ഇനി വ്യക്തിപരമായ ഒരു കഥ പറയാം.

ഞാൻ ജീവിതത്തിൽ ഏറെ സ്നേഹിക്കുന്നവരിൽ ഒരാൾ ഞാൻ ഒരിക്കലും കണ്ടിട്ടില്ലാത്ത സാക്ഷാൽ ശ്രീ രാമക്യഷ്ണപരമഹംസരാണു. ഞാൻ ജനിക്കുന്നതിന് മുൻപ് അദ്ദേഹം ഭൂമിയിലെ വാസം മതിയാക്കി. എനിക്കാ‍കെ അദ്ദേഹത്തെ അറിയാവുന്നത് മറ്റുള്ളവര്‍ അദ്ദേഹത്തെ കുറിച്ച് എഴുതിയ ജീവചരിത്രങ്ങളിലൂടെയും അദ്ദേഹത്തിന്റെ സംഭാഷണങ്ങൾ സമാഹരിച്ച ഗ്രന്ഥത്തിലൂടെയുമാണ്. പക്ഷെ അദ്ദേഹത്തെ ഓർക്കുമ്പോൾ ഹ്യദയം എത്രമാത്രം ഹർഷപുളകിതമാകുന്നുവെന്ന് എനിക്ക് മാത്രമറിയാം. ഹ്യദയത്തിൽ നിറയുന്ന ഊഷ്മളമായ ആ ആഹ്ലാ‍ദമാണ് ഞാനെത്രമാത്രം അദ്ദേഹത്തെ സ്നേഹിക്കുന്നുവെന്ന് എന്നെ ബോധ്യപ്പെടുത്തുന്നത്.

നമ്മളിൽ നിന്ന് ഖരദ്രവ്യവായു രൂപത്തിൽ ഒന്നും തന്നെ ലഭിക്കുകയില്ലായെന്ന് ക്യത്യമായി അറിഞ്ഞിട്ടും നമ്മളെ ഗാഡമായി സ്നേഹിക്കുന്ന കുറച്ചുപേരെങ്കിലും ഉണ്ട് എന്ന് തന്നെ വിശ്വസിക്കണം. അവർ പക്ഷെ ആ അനുഭവം നമ്മളുമായി പങ്കുവെച്ചുവെന്ന് വരില്ല. അത് അവരുടെ മാത്രം ആനന്ദമാണ്. അതിനെ അളക്കാനും തൂക്കാനും കഴിയുന്ന ഉപകരണങ്ങൾ ലോകം കണ്ടുപിടിച്ചിട്ടില്ല.
സ്നേഹത്തിന്റെ മറ പിടിച്ച് കൊടുക്കാനും വാങ്ങാനും കാത്ത് നിൽക്കുന്നവർ വെറും വാണീഭക്കാർ മാത്രമാണ്. അവർ വസ്തുക്കളുടെ അളവിലും തൂക്കത്തിലും അഭിരമിക്കുന്നവരാണ്. ഇതിലെ ദുഃഖം, ഈ സ്നേഹവ്യാപാരികൾ തങ്ങൾ കൊടുക്കുന്നതിനെ കുറിച്ച് നിരന്തരമായി പറഞ്ഞുകൊണ്ടിരിക്കും. കേൾക്കുന്നവന് മസ്തിഷ്ക അജീർണ്ണം വർദ്ധിക്കാവുന്നതരത്തിൽ അരോചകമായിരിക്കുമത്.

സ്നേഹത്തിനു പുറത്ത് കൊടുത്തതും വാങ്ങിച്ചതും കണക്കുകളിലേക്ക് ഒതുക്കാനാവുന്നതല്ലായെന്ന് തിരിച്ചറിയാൻ മാത്രം പ്രായമാകാറില്ല മനുഷ്യർക്ക്. ലോകത്തോടുള്ള അതിരറ്റ സ്നേഹമാണ് മനുഷ്യരുടെ എല്ലാ പ്രവർത്തികളുടെ കാതൽ എന്നിരിക്കെ, അതിന് വിലയിട്ട് ചെറുതാകാൻ ഏത് മനുഷ്യനാണ് മോഹിക്കുക.

സ്നേഹം ഒരാനന്ദമാണ്. ആനന്ദമാകട്ടെ ആ‍ത്മനിഷ്ഠവും. കണക്ക് അക്കങ്ങളുടെ മാത്രം ഒരു ജീവിതമാണ്. ആത്മാവിന് എങ്ങനെയാന് ആനന്ദത്തിന്റെ കണക്ക് പഠിപ്പിക്കുക…? പ്രത്യേകിച്ചും അതെന്നും പരമാനന്ദഭാവത്തില്‍ നമ്മളായി തന്നെ നിലനില്‍ക്കേ ....

പക

ലോകം നാനാവിധത്തിൽ വികസിച്ചുകൊണ്ടിരിക്കുകയാണെങ്കിലും, അതിനനുസാരിയായി മനുഷ്യന്റെ ബോധമണ്ഡലത്തിൽ നന്മയുടെ നേർഭാഗം ചുരുങ്ങി ചുരുങ്ങി വരികയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 

മുൻ കാലങ്ങളെ പോലെയല്ലാതെ , പലപ്പോഴും മനുഷ്യർ, തങ്ങളിൽ തന്നെയുള്ള തീരെ ചെറിയ അഭിപ്രായ വിത്യാസങ്ങളിൽ പോലും പ്രതികരിക്കുന്ന രൂക്ഷരീതികൾ ആശങ്കയുളവാക്കുന്ന തരത്തിൽ ഭീതിതമാണ്. നിസ്സാര വസ്തുതകളിൽ ജനിക്കുന്ന നിരുപദ്രവകരമാകാവുന്ന ഭിന്നതകൾ അൽപ്പം പോലും സഹിഷ്ണുതയുടെ സാധ്യതകൾ തേടാതെ കടുത്ത പകക്ക് കാരണമായി തീരുന്നു. അതിന്റെ പ്രതികാര വഴികൾ ആകട്ടെ ഭയവിഹല്വമാക്കുകയും ചെയ്യുന്നു. അത്തരം ഒരു കാലദൈർഘ്യത്തിലൂടെയാണ് മനുഷ്യർ നടന്നുനീങ്ങുന്നത്.

നിരന്തരമായി പ്രതികാരത്തെ ഉല്പാദിപ്പിക്കുന്ന ഒരു രസത്വരകമായി തന്നെ വ്യാഖ്യാനിക്കപ്പെടേണ്ട ഒന്നാണ് പക. പഴയ ഗോത്രബോധത്തിൽ നിന്ന് ഇറങ്ങി വരുന്ന പ്രതികൂലഘടകങ്ങളുടെ ബാക്കിപത്രം. വലിയ പ്രതികാരങ്ങളെ സൂചിപ്പിക്കാൻ നമ്മൾ അതിനോടൊത്ത് പകയെ ചേർത്ത് പറയാറുണ്ട്. കുടിപ്പക, ആനപ്പക തുടങ്ങിയെല്ലാം കടന്നുവന്നത് അങ്ങിനെയാണ്. ആരിൽ നിന്ന് എപ്പോൾ ഇത് പുറപ്പെട്ട് വരുമെന്നറിയാതെ, അന്തർ വിഹ്വലതകൾ കൊണ്ട് വിറയാലായിപോകുന്നു ഇക്കാലത്ത് ജീവിതം.

നമുക്ക് ഉത്തമ ബോധ്യമുള്ള ഒരു വസ്തുതയുടെ ഉറപ്പിൽനിന്നാവും ഒരു പക്ഷെ ഒരു ചർച്ചയിൽ നമ്മൾ വിഷയവുമായി ബന്ധപ്പെട്ട് നമ്മുടെ അഭിപ്രായം ഉന്നയിക്കുന്നത്. അതു കേട്ടുനിൽക്കുന്ന ആൾക്ക് കേട്ടത് ക്യത്യമായി ബോധ്യപ്പെടണമെന്നില്ല. ബോധ്യാബോധം നിർമ്മിച്ചെടുക്കാവുന്ന ഏറ്റവും അരികിൽ നിൽക്കുന്ന ദുരന്തം, കേട്ടുനിൽക്കുന്ന ആൾക്ക് വെറുതെയെങ്കിലും തോന്നിക്കാവുന്ന, തനിക്ക് പ്രതികൂലമാണല്ലോ ഈ പരാമർശങ്ങൾ എന്ന ചിന്തയാണ്. അങ്ങനെ അയാൾക്ക് തോന്നുന്നതോടെ പറഞ്ഞയാളുടെ നരകം അവിടെ തുടങ്ങുന്നു. എതിരിടലിന്റെ ശരമാരി വിരിയുകയായി.

ഒരാൾ അയാൾക്ക് ഉറപ്പുള്ള വസ്തുത പരമാവധി ശക്തമായും സമർത്ഥമായും അവതരിപ്പിക്കുക സ്വാഭാവീകം. പക്ഷെ ഇത് മറ്റേ വ്യക്തിയിൽ ഉണ്ടാക്കാവുന്ന പ്രതികരണം അത്രയൊന്നും നിഷ്കളങ്കമായിരിക്കണം എന്നില്ല. വസ്തുതകൾ എത്രമാത്രം സത്യസന്ധമായാലും വാദങ്ങളെ കൊണ്ട് അയാൾ ക്ഷീണിക്കപ്പെടുകയാണെങ്കിൽ, വ്യക്തിപരമായ ഒരു തോൽവിയായി തന്നെയാവും അയാൾ അത് വായിച്ചെടുക്കുക. അത് പക്ഷെ ആശയപരമായ പാളിച്ചയല്ല, പകരം മറ്റേയാൾ തന്റെ ദുസ്സാമർത്ഥ്യം കൊണ്ട് തന്നെ ജയിക്കുകയായിരുന്നു എന്ന അപകർഷതയാവും അയാളെ ഭരിക്കുക. സ്വയം താഴ്ന്നുപോയി എന്നതിനപ്പുറത്ത്, മറ്റൊരാൾ തന്നിൽ അധീശത്വം പുലർത്തി എന്ന തോന്നലാവും അയാളെ പീഡിപ്പിക്കുക. വൈരുദ്ധ്യമെന്തെന്നാൽ ഒരു ജീവിയും യജമാനന്മാരെ ആഗ്രഹിക്കുന്നില്ല. പക്ഷെ യജമാനന്മാരാവാൻ ആഗ്രഹിക്കുന്നുണ്ട് താനും. യജമാന ഭാവത്തിന് ഏൽക്കുന്ന മുറിവ് ഗാഡമായി അവനെ സ്വാധീനിക്കുന്നു. അത് പകയായി രൂപപ്പെടുകയും പ്രതികാരമായി പൊട്ടിയൊലിക്കുകയും ചെയ്യും.

ഇതിനൊക്കെ ഒരറുതിവേണമെന്ന് ആരാണാഗ്രഹിക്കാത്തത് ? പക്ഷെ ഞാൻ തന്നെ എന്നിൽ ഒരുപജാപകനെ വളർത്തി വലുതാക്കുമ്പോൾ എനിക്കെങ്ങെനെയാണ് അതിനു പരിഹാരം തേടാനാവുക..?

തനിക്ക് പ്രയോജനകരമല്ലാത്തതാണ് സംഭവങ്ങളുടെ ഫലശ്രുതിയെങ്കിൽ “ പതിനാറ് പണവും വേണ്ട പാതിരാത്രിക്ക് ചണ്ടിക്കുളത്തിൽ ചാടുകയും വേണ്ട ” എന്ന നയമായിരിക്കും പിന്തുടരുക.തനിക്ക് ഉപദ്രവമുണ്ടാകും എന്നുറപ്പുള്ളിടത്ത് തന്റെ അഭിപ്രായങ്ങൾ എന്ത് പ്രലോഭനമുണ്ടായാലും വെളിപ്പെടുത്താതിരിക്കുക. പ്രതികാരബുദ്ധി ഒരിക്കൽ കാണിച്ച മനുഷ്യരിൽ നിന്ന് ഒരുപാട് കാതം അകലെ മാറി നടക്കുക. ഇങ്ങനെയൊക്കെ ആയിരിക്കും മനുഷ്യർ തങ്ങളെ തന്നിൽ സംരക്ഷിക്കുക.

കുഞ്ഞുങ്ങളുണ്ടായി പ്രാരാബ്ധങ്ങളിൽ മുങ്ങിപ്പോകാതിരിക്കാൻ പണ്ടൊരാൾ പറഞ്ഞത് ഇങ്ങിനെയായിരുന്നു. “അകലേ കിടന്നാൽ പകലേ ഉറങ്ങാം” !! പലരും ഈ വാചകം ഒരു സുരക്ഷയായി കൊണ്ടുനടക്കുന്നു.

യുഗങ്ങളായി സംസ്കാരങ്ങൾ ഏറെ വന്നുപോയിട്ടും മതങ്ങളും മതപ്രവാചകരും തിരിഞ്ഞുമറിഞ്ഞുവന്നിട്ടും കാര്യമായി മാറാനൊന്നും തയ്യാറാവാതെ മനുഷ്യരായി കഴിയുന്നവരെ കുറിച്ച് എന്ത് പ്രതീക്ഷ പുലർത്താനാണ്….?

Sunday, January 15, 2012

അധാർമ്മീകതയുടെ പാഠങ്ങൾ


                                                                                                                              
സമകാലിക മലയാള ജീവിതത്തിന്റെ കാപട്യങ്ങളിലേക്ക് അതിശക്തമായ പ്രകാശം പ്രസരിപ്പിച്ച രണ്ട് ക്രിമിനൽ കേസുകളായിരുന്നു ഐസ്ക്രീം പാർലർ, അഭയ കേസുകൾ.
നമ്മുടേതായ രീതിയിലുള്ള ജനാധിപത്യ വ്യവസ്ഥിതിയിൽ നിയമങ്ങൾ നടപ്പാക്കേണ്ട സ്ഥാപനങ്ങളുടെ നടത്തിപ്പ് എത്രമാത്രം ദുർബ്ബലമാണ് എന്നതിന്റെ ഒന്നാം തരം തെളിവുകളാണ് ഈ രണ്ട് കേസുകളും.
കുറ്റങ്ങളുടെ ഗൌരവത്തേക്കാൾ അതിന്റെ വിചാരണയിൽ നിന്ന് കുതറി ചാടാൻ അതിലെ പ്രതികൾ കാണിച്ച സാമർത്ഥ്യം മാത്രമാണ് ഈ കേസുകളെ വ്യത്യസ്ഥമാക്കുന്നത്.
കുറ്റം ചെയ്തതിന് ലഭിക്കാവുന്ന ശിക്ഷയെയല്ല മറിച്ച് കുറ്റം യഥാർത്ഥത്തിൽ നടന്നുവൊ എന്ന് തെളിയിക്കാനുള്ള ശ്രമത്തെയാണ്, അത് ചെയ്യേണ്ട സ്ഥാപനങ്ങൾ സംഘടിതമായി തകർത്ത് കളഞ്ഞത്. ഇത് നമ്മുടെ സംവിധാനത്തിന്റെ തന്നെ തകർച്ചയെയാണ് കാണിക്കുന്നത്. നമ്മുടെ തിരഞ്ഞെടുപ്പിലെ അപാകതകൾ മൂലം, ഉന്നതമായ ധാർമ്മീക മൂല്യങ്ങൾ കാത്ത് സൂക്ഷിക്കേണ്ട സ്ഥാനങ്ങളിൽ പലപ്പോഴും എത്തിപ്പെടുന്നത് സഖാവ്. എം. വി. ജയരാജൻ സൂചിപ്പിച്ച പേര് അന്വർത്ഥമാക്കുന്ന തരത്തിലുള്ള വ്യക്തികളാണെന്നത് പകൽ പോലെ സത്യമാണ്. അത് ക്യത്യമായും വ്യക്തമായും തെളിയിക്കപ്പെട്ടത് ഈ രണ്ട് കേസുകളിലൂടെയായിരുന്നു.
ചില വസ്തുതകളെ വ്യാപാരാടിസ്ഥാനത്തിൽ വിലയിരുത്താനാവില്ല. അത്തരം വസ്തുതകളെയാണ് നാം മൂല്യങ്ങൾ എന്ന് വ്യവഹരിക്കുന്നത്. ധാർമ്മീകത എന്നതാകട്ടെ മൂല്യങ്ങളിൽ തന്നെ അമൂല്യവും.ഒരു സമൂഹം നിലനിൽക്കണമെങ്കിൽ മൂല്യങ്ങളുടെ ഒരു സമതുലനം അത്യാവശ്യമാണ്.എല്ലാവരും കള്ളന്മാരും, കയ്യൂക്കുള്ളവർ മാത്രം കാര്യക്കാരും ആകുന്ന ഒരു സമൂഹത്തിനും നിലനിൽക്കാനാവില്ല. ഇല്ലാത്ത ഗർഭ്ഭം ഉണ്ടെന്ന് ഭാവിച്ച് ശാപം പിടിച്ച് വാങ്ങി പരസ്പരം കലഹിച്ച് തമ്മിൽ തല്ലി ചാകുകയായിരുന്നു യാദവവംശം എന്ന് ഭാഗവതകാരൻ രേഖപ്പെടുത്തുന്നു.എന്താണ് യാദവവംശത്തിന്റെ പ്രാധാന്യം ? ഹൈന്ദവ പുരാണങ്ങളിൽ ഏറ്റവും ശക്തനായി വ്യവഹരിക്കപ്പെടുന്ന സക്ഷാൽ ഭഗവാൻ ശ്രീക്യഷ്ണന്റെ വംശമാണത്. ഇതൊരു മുന്നറിയിപ്പാണ്. ഭയപ്പെടുത്തലല്ല. ഇതൊരു പക്ഷെ ഞങ്ങളുടെ പുരാണ ഗ്രന്ഥങ്ങളിൽ ഇല്ലായെന്ന് ഈ കേസിൽ ഉൾപ്പെട്ടവർക്ക് പറഞ്ഞുനിൽക്കാം. പക്ഷെ സമാനമായ സാഹചര്യങ്ങളാണ് മുഹമ്മദ് നബി() യും ഭഗവാൻ ക്യസ്തുവും നേരിട്ടതെന്ന് അവർക്കറിയാത്തതാവില്ല. ആത്യന്തീകമായി അവരും അവ്യവസ്ഥകൾക്കെതിരെ ആയിരുന്നു പോരാടിയത്.
ചില ഹോർമോണുകളുടെ ധാരാളത കൊണ്ടുണ്ടാകുന്ന അസുഖങ്ങൾക്ക് അവയെ കുറച്ചുകൊണ്ട് സമതുലനം പാലിക്കാവുന്ന ചികിത്സാവിധികൾ രാജ്യത്ത് ഉണ്ടെന്നിരിക്കെ അവർക്കത് സ്വീകരിക്കാമായിരുന്നു.ഇനി അതല്ലെങ്കിൽ വ്യവസ്ഥാപിതമായി തന്നെ ഇത്തരം ആളുകളെ ആനന്ദിപ്പിക്കുന്നതിനായി വ്യാപാരടിസ്ഥാനത്തിൽ പ്രയത്നിക്കുന്ന ധാരാളം സ്ഥാപനവൽക്കരിക്കപ്പെട്ട കേന്ദ്രങ്ങളും വ്യക്തികളും ഉണ്ട്. മിനിമം ഈ രണ്ടു കേസുകളിലെയും കക്ഷികൾക്ക് അവരെയെങ്കിലും പ്രയോജനപ്പെടുത്താമായിരുന്നു.
അഭയകേസിൽ പ്രതി ചേർക്കപ്പെട്ട സ്ത്രീയെ സംബന്ധിച്ചിടത്തോളം അവർക്ക് ആനന്ദിക്കുന്നതിനായി കുറച്ചുകൂടി സ്വകാര്യത ഉള്ള ഒരു സ്ഥലം കണ്ടെത്താമായിരുന്നു. മറ്റുള്ളവർ കൂടി പൊതുവായി ഇടപെടുന്ന അടുക്കള പോലെ ഒരിടം ഒഴിവാക്കാമായിരുന്നു. ഇത്തരം പ്രാഥമീകമായ മുൻ കരുതലുകൾക്ക് പോലും സമയം കണ്ടെത്താനാവാത്ത ഇവർ ഒരു സമൂഹത്തിന്റെ മുഴുവൻ സ്വാസ്ഥ്യവും കെടുത്തുന്ന നിയമലംഘനവ്യവസ്ഥയാണ് സ്ഥാപിച്ചെടുത്തത്. ഈ അപകടാവസ്ഥയാണ് ഈ കേസുകളെ ഇന്നും പ്രസ്ക്തമാക്കി നിർത്തുന്നത്.
വെറും ഒരു നൂറ് രൂപ ജീവനാംശം ഒരു സാധുസ്ത്രീക്ക് നിഷേധിക്കുന്നതിന് മാത്രം നിയമനിർമ്മാണം നടത്തി, ഒരു വലിയ വിഭാഗം ജനങ്ങളുടെ ആത്മരക്ഷയെ തന്നെ അപകടത്തിലാക്കിയ അവിവേവികളായ അസുരന്മാർ ഭരണം നടത്തുന്ന ജനാധിപത്യമാണ് നമ്മുടേത്. അത്തരം രാജ്യത്ത് ഉള്ള നിയമവ്യവസ്ഥകൾ പോലും ദുർബ്ബലമാക്കാൻ കഠിനമായി ശ്രമിക്കുന്ന ഇത്തരം കുറ്റവാളികളും, ചില്ലറ സാമ്പത്തീക ലാഭങ്ങൾക്ക് വേണ്ടി ഒരു വ്യവസ്ഥിതിയെ തന്നെ തകർക്കാൻ കൂട്ടുനിൽക്കുന്ന അല്പബുദ്ധികളായ നടത്തിപ്പുകാരും ചേർന്ന് ജനങ്ങളെ ഭയപ്പെടുത്തുകയാണ്.
ഐസ്ക്രീം കേസ് അട്ടിമറിക്കാൻ ധനസ്വാധീനാദികളാൽ അഹോരാത്രം ശ്രമപ്പെട്ട കക്ഷി, താൻ പ്രതി ചേർക്കപ്പെട്ടാലുണ്ടാകാവുന്ന അപമാനകരമായ അവസ്ഥ തന്റെ സാമൂഹ്യസ്ഥിതിയെ ബാധിക്കാതിരിക്കാനാവണം ഇത്ര പണിപ്പെട്ടത്.എന്നിട്ടെന്തുണ്ടായി? ഉള്ളതും ഇല്ലാത്തതുമായ കാക്കത്തൊള്ളായിരം കഥകളിലൂടെ അതിദയനീയമായി നിരന്തരം അപമാനിക്കപ്പെട്ടുകൊണ്ടിരിക്കുന്നു ഈ വിനീതൻ.“ ഇത്രയേറെ അപകർഷതയോടെ അധികാരസ്ഥാനത്തിരിക്കുന്നതിലും ഭേദം ആത്മാഭിമാനമുണ്ടായിരുന്നെങ്കിൽ ആത്മാഹത്യപരമായി മറ്റെന്തുണ്ട്?
അഭയ കേസിലാകട്ടെ, തനിക്ക് തന്റെ ലൈംഗീകാനന്ദത്തിന് ഒന്നിലേറേ പുരുഷന്മാരുടെ സഹായം ആവശ്യമുണ്ടെന്ന് ബോധത്തിലോ അബോധത്തിലോ അവർ പിറുപിറുക്കുന്നത് ലോകം മുഴുവനുമുള്ള വിശ്വാസികളും കണ്ടുരസിച്ചു. പൊതു സമൂഹത്തിനുമുന്നിൽ ഇവർ പ്രത്യക്ഷപ്പെടുമ്പോൾ ഒരു സ്ത്രീ ശരീരം നൽകുന്ന സൂചനകളുടെ അർത്ഥങ്ങളിലേക്ക് കണ്ണുപായിക്കുകയാണ് സമൂഹം എന്നതിലേറെ അപമാനകരമായി ഒരു സ്ത്രീക്ക് മറ്റെന്തുണ്ട്?
എവിടെയാണ് ഇതെല്ലാം മറച്ചുപിടിക്കുക? ഡെന്മാർക്കിൽ ചീഞ്ഞുനാറുന്നത് ഗന്ധംകൊണ്ടെങ്കിലും നാടറിയും എന്ന് തിരിച്ചറിയാൻ കഴിയാത്ത വിഡ്ഡികളായിരുന്നുവോ ഇവർ? ഇവരുണ്ടാക്കിയ അപായകരമായ സംഗതി സകല മൂല്യങ്ങളോടും പുറം തിരിഞ്ഞുനിൽക്കാൻ മനുഷ്യനെ പ്രേരിപ്പിക്കുന്നു എന്നതാണ്. ഈ തകർച്ചയെ അതിജീവിക്കാൻ കേരളത്തിലെ സാമാന്യജനത്തിന് കഴിയുമോ? അതു മാത്രമാണ് ചോദ്യം.?!!!

Thursday, November 3, 2011

പ്രണയത്തെക്കുറിച്ച്




ഒരു സാമൂഹ്യ ജീവിതത്തില്‍ മറ്റു മനുഷ്യര്‍ തന്നെ പരിഗണിക്കണമെന്ന് ആഗ്രഹിക്കുന്നതില്‍ എന്താണ് തെറ്റ്?
ഒരു നേര്‍ത്ത വരമ്പിലൂടെ യാത്ര ചെയ്യുമ്പോള്‍ എതിരെ വരുന്ന ആള്‍
ശ്രദ്ധിച്ചില്ലയെങ്കില്‍ തീര്‍ച്ചയായും കൂട്ടിയിടിക്കാനുള്ള സാധ്യത ധാരാളം.
മറ്റുള്ളവരുടെ ശ്രദ്ധയില്‍ നമ്മള്‍ ഇല്ലാതെ പോകുന്നത് അപകടങ്ങളിലേക്ക്
നമ്മളെ കൊണ്ടുപോയേക്കാം എന്ന ഭയത്തില്‍ നിന്നാണ് പരിഗണനയുടെ രാഷ്ട്രീയം ഉരുത്തിരിഞ്ഞുവന്നത്. അതാണ്‌ വൈകാതെ പരസ്പരമുള്ള സ്നേഹമായി പരിണമിക്കുന്നത്.സ്നേഹം ഒരു ഉത്തരവാദിത്വം കൂടിയാകുന്നു. നമ്മള്‍ ഒരാളെ സ്നേഹിക്കുന്നുവെന്നത് അയാളെ നമ്മുടെ സംരക്ഷണവലയത്തില്‍
ചേര്‍ത്ത്‌ നിര്‍ത്തുന്നു എന്നുകൂടി അര്‍ത്ഥമാക്കുന്നു. അല്ലെങ്കില്‍ നമ്മള്‍ അയാളുടെ സംരക്ഷണ വലയത്തില്‍ ചേര്‍ന്നു നില്‍ക്കുന്നു എന്നുമാകുന്നു.
അതുകൊണ്ടാണ്‌ അങ്ങിനെ കരുതുന്നവരില്‍ നിന്ന് ഉണ്ടാകുന്ന അശ്രദ്ധ ഒരു അവഗണനയായി നാം തിരിച്ചറിയുകയും അതില്‍ നാം ദുഖിക്കേണ്ടതായും വരുന്നത്.

അടുക്കാനും അകലാനും പ്രേരിപ്പിക്കുന്ന ഒരു രസതന്ത്രം
മനുഷ്യരില്‍ നിരന്തരമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഉപനിഷത്തുകള്‍ ഉപദേശിക്കുന്ന ധ്യാനത്തിലൂടെ വളര്‍ത്തിയെടുക്കാന്‍ പ്രേരണയാകുന്ന
നിസ്സംഗതയും നിര്‍മമതയുമെല്ലാം അതിനെ ആശ്രയിച്ചാണു നില്‍കുന്നത്.
അടുപ്പം ദുഖമുണ്ടാക്കുമെന്നും അകലം സംയമനം തരുമെന്നും
വിശ്വസിക്കപ്പെടുന്നതു കൊണ്ട് കൂടിയാണിത്.
ഈ അകലത്തെ കുറിച്ചുള്ള ബോധമാണ്‌ പ്രണയത്തെ സങ്കടത്തിന്റെ കണ്ണീരണിയിച്ച് നിര്‍ത്തുന്നത്.
എത്ര അടുത്താലും അകലെയാണെന്ന തോന്നല്‍ .
കാരണം പ്രണയം ഒരു ആശ്രിതത്വമാണ്.
അത് നിരന്തരമായി താലോലിക്കപ്പെടാനുള്ള അഭിവാഞ്ചയാണ്.
അത് സ്ഥലകുലമുഖ ന്യായങ്ങളെ അംഗീകരിക്കുന്നില്ല.

പുരുഷന്‍ സാമൂഹ്യചക്രത്തിന്റെ പല്ലുകളിലുടക്കി വ്യാധികളില്‍ ഉഴലുമ്പോള്‍
നിരന്തരനായ ഒരു പ്രണയിതാവായിരിക്കാന്‍ സാധ്യതകള്‍ ദുര്‍ബലം.
യുഗങ്ങളായി പുരുഷ ഹൃദയം ആര്‍ജ്ജിച്ച അധികാര പ്രമത്തതയുടെ അധമത്വം അവന്റെ നിത്യ പ്രണയത്തിന് വിഘാതമാകുന്നു.

നിത്യ കാമുകി ആയിരിക്കാന്‍ കൊതിക്കുന്ന സ്ത്രീ പ്രണയത്തിന്റെ പ്രത്യയങ്ങള്‍ നിരന്തരം മാറ്റികൊണ്ടിരിക്കും. പ്രണയത്തിലെ അസമത്വങ്ങള്‍ ഉയര്‍ത്തുന്ന അസൂയയും സ്ത്രീ ജീവിതത്തിനു മേലെ പുരുഷന്‍ സ്ഥാപിക്കുന്ന
അധീശത്വത്തിനുള്ള കാരണങ്ങളില്‍ ഒന്നാണ്. പ്രണയം നിരാകരിക്കപെടുന്നതിലെ
പ്രതിഷേധം കടുത്തതാകുന്നതിലെ കാമ്പുകളില്‍ ഈ അമര്‍ഷവും ഒളിച്ചിരിക്കുന്നു.

ജീവിതം എന്നാല്‍ വെറുതെ ജീവിച്ച് തീര്‍ക്കലല്ലെന്ന് സാരം.
ചുഴികളും മലരികളും കാണാതെ പോകുമ്പോഴും ഒരു സമുദ്രം
അത് അതിന്റെ ഗര്‍ഭത്തില്‍ എല്ലാം സൂക്ഷിക്കുന്നു.
കാണുന്നത് മാത്രമാകുന്നില്ല ജീവിതം.