Thursday, November 3, 2011

പ്രണയത്തെക്കുറിച്ച്




ഒരു സാമൂഹ്യ ജീവിതത്തില്‍ മറ്റു മനുഷ്യര്‍ തന്നെ പരിഗണിക്കണമെന്ന് ആഗ്രഹിക്കുന്നതില്‍ എന്താണ് തെറ്റ്?
ഒരു നേര്‍ത്ത വരമ്പിലൂടെ യാത്ര ചെയ്യുമ്പോള്‍ എതിരെ വരുന്ന ആള്‍
ശ്രദ്ധിച്ചില്ലയെങ്കില്‍ തീര്‍ച്ചയായും കൂട്ടിയിടിക്കാനുള്ള സാധ്യത ധാരാളം.
മറ്റുള്ളവരുടെ ശ്രദ്ധയില്‍ നമ്മള്‍ ഇല്ലാതെ പോകുന്നത് അപകടങ്ങളിലേക്ക്
നമ്മളെ കൊണ്ടുപോയേക്കാം എന്ന ഭയത്തില്‍ നിന്നാണ് പരിഗണനയുടെ രാഷ്ട്രീയം ഉരുത്തിരിഞ്ഞുവന്നത്. അതാണ്‌ വൈകാതെ പരസ്പരമുള്ള സ്നേഹമായി പരിണമിക്കുന്നത്.സ്നേഹം ഒരു ഉത്തരവാദിത്വം കൂടിയാകുന്നു. നമ്മള്‍ ഒരാളെ സ്നേഹിക്കുന്നുവെന്നത് അയാളെ നമ്മുടെ സംരക്ഷണവലയത്തില്‍
ചേര്‍ത്ത്‌ നിര്‍ത്തുന്നു എന്നുകൂടി അര്‍ത്ഥമാക്കുന്നു. അല്ലെങ്കില്‍ നമ്മള്‍ അയാളുടെ സംരക്ഷണ വലയത്തില്‍ ചേര്‍ന്നു നില്‍ക്കുന്നു എന്നുമാകുന്നു.
അതുകൊണ്ടാണ്‌ അങ്ങിനെ കരുതുന്നവരില്‍ നിന്ന് ഉണ്ടാകുന്ന അശ്രദ്ധ ഒരു അവഗണനയായി നാം തിരിച്ചറിയുകയും അതില്‍ നാം ദുഖിക്കേണ്ടതായും വരുന്നത്.

അടുക്കാനും അകലാനും പ്രേരിപ്പിക്കുന്ന ഒരു രസതന്ത്രം
മനുഷ്യരില്‍ നിരന്തരമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഉപനിഷത്തുകള്‍ ഉപദേശിക്കുന്ന ധ്യാനത്തിലൂടെ വളര്‍ത്തിയെടുക്കാന്‍ പ്രേരണയാകുന്ന
നിസ്സംഗതയും നിര്‍മമതയുമെല്ലാം അതിനെ ആശ്രയിച്ചാണു നില്‍കുന്നത്.
അടുപ്പം ദുഖമുണ്ടാക്കുമെന്നും അകലം സംയമനം തരുമെന്നും
വിശ്വസിക്കപ്പെടുന്നതു കൊണ്ട് കൂടിയാണിത്.
ഈ അകലത്തെ കുറിച്ചുള്ള ബോധമാണ്‌ പ്രണയത്തെ സങ്കടത്തിന്റെ കണ്ണീരണിയിച്ച് നിര്‍ത്തുന്നത്.
എത്ര അടുത്താലും അകലെയാണെന്ന തോന്നല്‍ .
കാരണം പ്രണയം ഒരു ആശ്രിതത്വമാണ്.
അത് നിരന്തരമായി താലോലിക്കപ്പെടാനുള്ള അഭിവാഞ്ചയാണ്.
അത് സ്ഥലകുലമുഖ ന്യായങ്ങളെ അംഗീകരിക്കുന്നില്ല.

പുരുഷന്‍ സാമൂഹ്യചക്രത്തിന്റെ പല്ലുകളിലുടക്കി വ്യാധികളില്‍ ഉഴലുമ്പോള്‍
നിരന്തരനായ ഒരു പ്രണയിതാവായിരിക്കാന്‍ സാധ്യതകള്‍ ദുര്‍ബലം.
യുഗങ്ങളായി പുരുഷ ഹൃദയം ആര്‍ജ്ജിച്ച അധികാര പ്രമത്തതയുടെ അധമത്വം അവന്റെ നിത്യ പ്രണയത്തിന് വിഘാതമാകുന്നു.

നിത്യ കാമുകി ആയിരിക്കാന്‍ കൊതിക്കുന്ന സ്ത്രീ പ്രണയത്തിന്റെ പ്രത്യയങ്ങള്‍ നിരന്തരം മാറ്റികൊണ്ടിരിക്കും. പ്രണയത്തിലെ അസമത്വങ്ങള്‍ ഉയര്‍ത്തുന്ന അസൂയയും സ്ത്രീ ജീവിതത്തിനു മേലെ പുരുഷന്‍ സ്ഥാപിക്കുന്ന
അധീശത്വത്തിനുള്ള കാരണങ്ങളില്‍ ഒന്നാണ്. പ്രണയം നിരാകരിക്കപെടുന്നതിലെ
പ്രതിഷേധം കടുത്തതാകുന്നതിലെ കാമ്പുകളില്‍ ഈ അമര്‍ഷവും ഒളിച്ചിരിക്കുന്നു.

ജീവിതം എന്നാല്‍ വെറുതെ ജീവിച്ച് തീര്‍ക്കലല്ലെന്ന് സാരം.
ചുഴികളും മലരികളും കാണാതെ പോകുമ്പോഴും ഒരു സമുദ്രം
അത് അതിന്റെ ഗര്‍ഭത്തില്‍ എല്ലാം സൂക്ഷിക്കുന്നു.
കാണുന്നത് മാത്രമാകുന്നില്ല ജീവിതം.

No comments:

Post a Comment