Saturday, September 22, 2012

കൂടംകുളം : സര്‍വ്വനാശത്തിന്റെ കുറുനരിഭേരി.







ഏത് വ്യവസ്ഥിതിയിലും ഒരു രാഷ്ട്രത്തിന്റെ സമ്പത്ത്‌ അവിടുത്തെ ജനങ്ങള്‍ തന്നെയാണ്. ജനാധിപത്യസര്‍ക്കാരുകള്‍ ഭംഗിക്കായി ആണെങ്കിലും പറയുന്നത്, അവര്‍ ജനങളുടെ ദാസന്മാര്‍ ആകുന്നുവെന്നാണ്.അങ്ങനെയാവുമ്പോള്‍ ജനാധിപത്യവ്യവസ്ഥിതിയില്‍ ജനം എന്ന സമ്പത്ത്‌
 യജമാനന്മാര്‍ കൂടിയാണ്.

കൂടംകുളത്ത് ആ യജമാനന്മാര്‍ കൂടും കുടുക്കയും എടുത്ത്‌ വീടും കുടിയും നഷ്ടപ്പെട്ട് നിലവില്‍ കടലില്‍ അലയുകയാണ്. രാജ്യത്തിന്റെ ഊര്‍ജ്ജോല്പാദന ആവശ്യത്തിന്റെ മറവില്‍ ദാസന്മാരായ അധികാരികളുടെ പീഡനം മൂലം കഴിഞ്ഞ ഒരു വര്‍ഷത്തില്‍ അധികമായി ഈ യജമാനന്മാര്‍ നിരന്തരമായ സമരമാര്‍ഗ്ഗങ്ങളിലൂടെ ജീവിതത്തിന്റെ അര്‍ത്ഥം അന്വേഷിക്കുകയാണ്.

ഇന്ത്യന്‍ ഭരണഘടന വാഗ്ദാനം ചെയ്യുന്ന പ്രാഥമീക അവകാശം മാത്രമായ ജീവനും സ്വത്തിനും ഉള്ള സംരക്ഷണം കൂടംകുളത്ത് അതിദയനീയമായി അപഹസിക്കപ്പെടുന്ന ദാരുണ ചിത്രമാണ് ലോകത്തിന് മുന്‍പാകെ ഉള്ളത്.

പതിനയ്യായിരം കോടി രൂപ ചിലവില്‍ കഴിഞ്ഞ മുപ്പത്തിരണ്ട് വര്‍ഷമായി പണിതിട്ടും പണിതിട്ടും ഇതേവരെ ഒരു യൂണിറ്റ് ഊര്‍ജ്ജം പോലും ഉത്പാദിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. അവസാനിക്കാത്ത അറ്റകുറ്റപണികള്‍ മൂലം നിലയം കമ്മീഷന്‍ ചെയ്യല്‍ മന്ത്രിയുടെ പ്രഖ്യാപനം മാത്രമായി ചുരുങ്ങി.

ഒരു പ്രദേശത്തെ മുഴുവന്‍ ജനങ്ങളെയും അവരുടെ ഉപജീവനോപധികള്‍ അടക്കമുള്ള ദൈനംദിന ജീവിതത്തെ മുള്‍മുനയില്‍ നിര്‍ത്തി പീഡിപ്പിക്കുന്ന സര്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ ആരുടെ താല്പര്യം ആണ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നത്? ജനാധിപത്യരീതിയില്‍ തങ്ങളെ തിരഞ്ഞെടുത്ത്‌ ഭരണം ഏല്പിച്ച ജനങ്ങളെയാണോ അതോ വ്യവസായീക ഇടപാടുകള്‍ക്കായി
രാജ്യത്തെ സമീപിക്കുന്ന ലഭാക്കൊതിയന്മാരായ കോര്‍പ്പറേറ്റ്‌ ബിസിനസ്സ് സംരംഭകരയോ?

കൂടംകുളത്തിന്റെ കാര്യത്തില്‍ എങ്കിലും രണ്ടാമത്‌ പറഞ്ഞത് തന്നെയാണ് സര്‍ക്കാര്‍ പിന്തുടരുന്നത്.!!

ആണവകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ഒരു ലേഖനത്തില്‍ എണ്‍പതുകളില്‍ എപ്പോഴോ ആണ് ഡീഗോ ഗാര്‍ഷ്യയെ കുറിച്ച് ആദ്യം വായിക്കുന്നത്. ഡീഗോ ഗാര്‍ഷ്യ ഇന്ത്യയില്‍ നിന്ന് വളരെ ദൂരെയല്ല എന്നതായിരുന്നു ഓര്‍മ്മയില്‍ ഇപ്പോഴും ബാക്കി നില്‍ക്കുന്ന ശ്രദ്ധേയമായ ഒരു പരാമര്‍ശം.

967നോട്ടിക്കല്‍ മൈല്‍ മാത്രമാണ് ആ ദൂരം. അണ്വായുധങ്ങള്‍ വഹിക്കുന്ന വിമാനങ്ങള്‍ അടക്കം സംരക്ഷിക്കപ്പെടുന്ന അമേരിക്കയുടെ സൈനിക താവളമാണ് ഡീഗോ ഗാര്‍ഷ്യ. ഒരിക്കല്‍ പോര്‍ട്ട്ഗലിന്റെ കോളനിയായിരുന്നു ഇന്ത്യാമഹസമുദ്രത്തിലെ മനോഹരമായ ഈ ദ്വീപ്. ബ്രിട്ടീഷുകാരുടെ നിരന്തരമായ വ്യാപാരവിജയങ്ങളുടെ ഭാഗമായി ദ്വീപ്‌ പിന്നീട് അവര്‍ക്ക്‌ സ്വന്തമായി. 1965-1973 കാലത്ത്‌ സാമ്പത്തീക തകര്‍ച്ചയുമായി ബന്ധപ്പെട്ട്‌ വിലപേശലുകളുടെ ഭാഗമായി അത് അമേരിക്കക്ക് പാട്ടത്തിന് നല്‍കാന്‍ ബ്രിട്ടന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നു.

തദ്ദേശീയരായ ചഗ്ഗേഷ്യന്‍സിനെ പൂര്‍ണ്ണമായും ഒഴിപ്പിച്ചു കടല്‍ കടത്തിയാണ് അമേരിക്ക അവിടെ സൈനീക താവളം ഒരുക്കിയത്‌.. . സ്വന്തം ഭൂമി നഷ്ടപ്പെട്ട അവര്‍ ആയിരക്കണക്കിന് കിലോമീറ്റര്‍ ദൂരെ മൌറീഷ്യസിലും സേഷ്യല്‍സിലും അഭയാര്‍ത്ഥികള്‍ ആയി അലയാന്‍ വിധിക്കപ്പെടുകയായിരുന്നു.

ഒരു സൈനീകതാവളത്തില്‍ നിന്ന് അധികദൂരമൊന്നും ഒരു ആണവനിലയിത്തിലേക്കില്ലഎന്ന് തിരിച്ചറിയാവുന്നതെയുള്ളൂ.
ആണവോര്‍ജ്ജം എന്നതിനും ആണവായുധം എന്നതിനിടക്ക് അല്പം ചില സാങ്കേതിക വിത്യാസങ്ങള്‍ വേര്‍തിരിക്കുന്നുണ്ടെങ്കിലും രണ്ടും ഒരിക്കല്‍ സ്ഥാപിക്കപ്പെട്ടാല്‍ ആ ഇടം ജനവാസ യോഗ്യമല്ലാതാവാന്‍ മാറ്റ് കാരണങ്ങള്‍ ഒന്നും ആവശ്യമില്ല. ജീവിച്ചിരിക്കാന്‍ആഗ്രഹിക്കുന്ന ജനങ്ങള്‍ക്ക് ഒഴിഞ്ഞുപോവുകയല്ലാതെ മറ്റുമാര്‍ഗ്ഗങ്ങള്‍ ഇല്ല.അവരുടെ ജീവനും സ്വത്തിനും യാതൊരു ഉറപ്പും ഒരു സര്‍ക്കാരില്‍ നിന്നും ലഭിക്കാനില്ല. ലഭിച്ചാലും അത് നടപ്പാക്കുക എളുപ്പമല്ല എന്ന് തെളിയിക്കുന്നതാണ് ഇത്രയേറെ സാങ്കേതിക വളര്‍ച്ചയും വികസനവും സാധ്യമായ ജപ്പാന്‍ പോലുള്ള രാജ്യത്ത് ഫുക്കുഷിമയുടെ കാഴ്ചകള്‍ നല്‍കുന്ന പാഠം.

ഈ ഡീഗോഗാര്‍ഷ്യ പാട്ടത്തിനെടുക്കുന്ന കാലത്ത്‌ അമേരിക്കയുടെ ധനകാര്യ സ്ഥാപനമായ അന്താരാഷ്ട്ര നാണ്യ നിധിയുടെ ഒരു വലിയ ഗുമസ്ഥന്‍ ആയി ജോലി ചെയ്യുകയായിരുന്നു ശ്രീ. മന്മോഹന്‍ സിംഗ് . അവസരങ്ങള്‍ മനുഷ്യനെ ഏതെല്ലാം ഉന്നതസ്ഥാനങ്ങളില്‍ വരെ എത്തിക്കും എന്നതിന്റെ മകുടോദാഹരണമായി അദ്ദേഹം ഇപ്പോള്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്.

ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അവലക്ഷണങ്ങളില്‍ ഒന്നായ ലഭിക്കുന്നത് കൊണ്ട് തൃപ്തിപ്പെടുക എന്ന പ്രജയുടെ ദുര്യോഗമായി ഇനിയും ദീര്‍ഘകാലം അദ്ദേഹം പ്രധാനമന്ത്രിയായി തുടരാന്‍ സാധ്യതയില്ലാതില്ല.

അമേരിക്കന്‍ കോര്‍പ്പറേറ്റ് കമ്പനികളുടെ ആഗ്രഹപ്രകാരം രാഷ്ട്രീയ അധികാരമുള്ള മദാമ്മ ഗാന്ധി ഇന്ത്യന്‍ ഭരണകമ്പനിക്ക്‌ ഏര്‍പ്പെടുത്തിയ ചീഫ്‌ ഓപ്പെറേറ്റിംഗ്‌ ഓഫീസര്‍ മാത്രമാണ് അദ്ദേഹം. കൂടംകുളത്ത് സര്‍വ്വനാശത്തിന്റെ മുന്നില്‍ പകച്ചുനില്‍ക്കുന്ന സാധു ജന്മങ്ങളെ ചൂണ്ടി ഈ പ്രധാനമന്ത്രി പറയുന്നു. അവര്‍ വിദേശശക്തികളുടെ കൈകളിലെ ആയുധമാണെന്ന് .പരിഹാസ്യമായ ഈ ആരോപണത്തിന്റെ അന്തസത്തയെന്താണ്? സമ്പുഷ്ട യൂറേനിയം നേരിട്ട് ലഭിക്കുന്നതിന് അമേരിക്കയുമായി ആണവക്കരാര്‍ ഉണ്ടാക്കിയത് കൂടംകുളത്തെ
മത്സ്യത്തൊഴിലാളികള്‍ ആണെന്നാണോ?

ഇതിലേറെ പരിഹാസ്യമാണ് തമിഴ്‌ നാട്ടിലെ മുഖ്യധാരാ രാഷ്ട്രീയ കക്ഷികളുടെ നിലപാട്. ഭാഷയടക്കം നൂറു നൂറു വൈകാരിക പ്രശ്നങ്ങളുടെ പേരില്‍ നിരന്തരം അക്രമസമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതില്‍ ഒരിക്കലും അമാന്തം വരുത്തിയിട്ടില്ലാത്ത ഈ കക്ഷികള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി നിരന്തര സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന തങ്ങളുടെ സഹോദരങ്ങളെ കണ്ട മട്ട് പോലും നടിക്കുന്നില്ല.

അയല്‍ സംസ്ഥാനത്തെ അണക്കെട്ട് പൊട്ടിച്ചായാലും തങ്ങള്‍ക്ക് ജലസേചനവും വിദ്യുച്ഛക്തിയും ഉണ്ടാകാന്‍ തര്‍ക്കുലൈ ചെയ്യാനും ശ്രീലങ്കയിലെ തമിഴരുടെ നിലനില്‍പ്പിനായി എത്ര ബോംബ്‌ പൊട്ടിക്കാനും മടിയൊന്നുമില്ല വൈക്കോ പോലുള്ള തങ്ക തമിഴ്‌ മാനവന്. പക്ഷെ കഴിഞ്ഞ ഒരു വര്‍ഷമായി കൂടംകുളത്തെ നിരാധാരരായ മത്സ്യതൊഴിലാളികളെ തമിഴ്‌ മാനവരായി തിരിച്ചറിയാന്‍ ദ്രാവിഡമാനത്തില്‍ രമിക്കുന്ന തമിഴ്‌ കക്ഷികള്‍ക്ക്‌ പോലും കഴിഞ്ഞിട്ടില്ല എന്ന് വേണം കരുതുവാന്‍....

ഇതിന് കാരണമായി മനസ്സിലാക്കേണ്ടത്‌ ആണവനിലയം വാഗ്ദാനം ചെയ്യുന്ന ആയിരം മെഗാവാട്ട് വിദ്യുച്ഛക്തി എന്ന പ്രലോഭനാമയിരിക്കാം.തങ്ങളുടെ അനന്തര തലമുറയെ കൂടി അപകടപ്പെടുത്തുന്ന ആണവവികിരണം എന്ന ഭൂതത്തെ മറന്നുകൊണ്ട് മനുഷ്യര്‍ക്ക്‌ എങ്ങനെയാണ് ഇത്തരം ഒരു വികസന സ്വപ്നം കൊണ്ടുനടക്കാനാവുക?

തിരിച്ചറിയേണ്ട പ്രധാനമായ കാര്യം ഉത്തരവാദിത്തമില്ലാത്ത രാഷ്ട്രീയ നേതൃത്വവും അതിനൊപ്പം തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക്‌ വേണ്ടി മാത്രം ഫയല്‍ ചലിപ്പിക്കുന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് വളരെ ദൂഷിതമായ ഒരു കൂട്ടുകെട്ടാണ് നമ്മുടെ ഭരണസംവിധാനം. അതിനകത്ത്‌ എടുക്കുന്ന തീരുമാനങ്ങള്‍ പലപ്പോഴും അന്നന്നത്തെ അഴിമതിയുടെ അത്താഴപ്പട്ടിണി മറികടക്കുക എന്നതില്‍ മാത്രമാണ് ശ്രദ്ധയൂന്നുന്നത് . ഇത് അതീവ സുരക്ഷാഭീഷണിയുള്ള ആണവനിലയം പോലുള്ള കാര്യങ്ങളിലും ഏറെയൊന്നും വിത്യസ്ഥമാവില്ല എന്നതാണ് ഭീതി ജനിപ്പിക്കുന്നത്. കരുതിയിരിക്കുക കൂടംകുളം ഏറെ അകലെയല്ല.

Sunday, September 16, 2012

സാമൂഹ്യവലകളുടെ രാഷ്ട്രീയദുര്യോഗം.



ജനാധിപത്യ സംവിധാനത്തില്‍ അഭിപ്രായസ്വാതന്ത്ര്യം
മൌലീക അവകാശങ്ങളില്‍ ഒന്നാണ് എന്നിരിക്കെ
സ്വതന്ത്ര സോഷ്യല്‍ നെറ്റ് വര്‍ക്കുകളെ അവയില്‍ പ്രകടമാകുന്ന അഭിപ്രായ പ്രകടനങ്ങളുടെ പേരില്‍ , നിയന്ത്രിക്കണം
നിരോധിക്കണം, എന്നെല്ലാം ഭരണാധികാരികള്‍ ആക്രോശ
ിക്കുന്നതിലെ യഥാര്‍ത്ഥ പ്രകോപനം എന്തായിരിക്കും എന്നത്‌ ജനങ്ങളെ അത്ഭുതപ്പെടുത്തുന്നുണ്ട്.

നെറ്റ് വര്‍ക്കുകളില്‍ ഭാഗഭാക്കാവുന്ന ആളുകള്‍ക്ക് തങ്ങളുടെ വികാരങ്ങളെ , വിചാരങ്ങളെ , വിവരദോഷങ്ങളെ
എല്ലാം സ്വതന്ത്രമായി പ്രകാശിപ്പിക്കാനാവുന്നു എന്നതാണ് നിലവിലെ സോഷ്യല്‍ നെറ്റ് വര്‍ക്കുകളുടെ ആകര്‍ഷണീയത.
ഒരു വിധത്തിലും തങ്ങളുടെ പ്രതികരണങ്ങള്‍ അവതരിപ്പിക്കപ്പെടാന്‍ അവസരമോ ഇടമോ ,ലഭ്യമല്ലാത്ത നിസ്സഹായരായ സാധാരണ മനുഷ്യര്‍ക്ക്‌ തങ്ങളുടെ പ്രതിഷേധങ്ങള്‍ക്ക്‌ സാക്ഷാല്‍ക്കാരമാവാന്‍
സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ക്ക് കഴിയുന്നു എന്നത് നിസ്സാരമായി തള്ളിക്കളയപ്പെടാവുന്നതല്ല.

ഇത്തരം ഒരു സ്വതന്ത്ര ചട്ടക്കൂടില്‍ ധാരാളം ആളുകള്‍ ഇതില്‍ ഭാഗഭാക്കാവും എന്നത്‌, ഇതിന്റെ നടത്തിപ്പുകാര്‍ക്ക്
പരസ്യവരുമാനത്തിന്റെ വലിയ പ്രലോഭനം മുന്നിലുള്ളത് കൊണ്ട്, ലാഭകരമായ ഒരേര്‍പ്പാടായി ഭവിക്കുന്നു.

ഒരു തരത്തിലും തങ്ങളുടെ അസ്തിത്വം വെളിപ്പെടുത്തേണ്ടതില്ല
എന്നത് ഇതിലെ അംഗങ്ങളെ അജ്ഞാതരായി ഇരിക്കാന്‍
അവസരമൊരുക്കുന്നുണ്ട്. അത്കൊണ്ട് അവയില്‍ പ്രകടിപ്പിക്കപ്പെടുന്ന അഭിപ്രായപ്രകടനങ്ങളുടെ ആധികാരീകത ഏതെങ്കിലും തരത്തില്‍ വിശ്വസനീയത തെളിയിക്കുന്നതല്ല. എന്നാല്‍ അവയില്‍ നിന്നും
ഉരുത്തിരിയുന്ന അഭിപ്രായങ്ങളിലെ പ്രത്യുല്‍പ്പന്നമതിത്വവും ക്രിയാത്മകതയും ഈ കാരണങ്ങളെ മുന്‍ നിര്‍ത്തി
തീരെ അവഗണിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല.

ഒരു നിലവാരം ഉയര്‍ത്തിക്കാണിക്കാന്‍ ആയില്ലെങ്കിലും പൊതുവായ അര്‍ത്ഥത്തില്‍ ഇത് ജനങ്ങളുടെ ഇച്ഛയെ തന്നെയാണ് പ്രതിനിധാനം ചെയ്യുന്നത്. സാധാരണഗതിയില്‍ ഇത് ജനാധിപത്യസംവിധാനത്തിലെ ഭരണം നിയന്ത്രിക്കുന്ന അധികാരികള്‍ക്ക്‌ സഹായകരമായിരിക്കേണ്ടതാണ്. എന്നാല്‍ നിലവില്‍ ഈ ഭരണാധികാരികള്‍ ഇതിനെയെല്ലാം ശത്രുതാപരമായി സമീപിക്കുന്ന കാഴ്ചയാണ് സമകാലികമായി അനുഭവപ്പെടുന്നത്.

ആചന്ദ്രതാരം ഭരണാധികാരികളായി ഇരിക്കാം എന്ന് എകാധിപതികള്‍ക്ക് പോലും ഉറപ്പില്ലാത്തതാണ് കാലം.
അങ്ങനെയിരിക്കെ അഞ്ചുവര്‍ഷത്തില്‍ ഒരിക്കല്‍ ജനങ്ങളെ നേരിടാന്‍ നിര്‍ബന്ധിക്കപ്പെടുന്ന ഈ വര്‍ഗ്ഗം തങ്ങള്‍
അല്‍പവിഭവന്‍മാരല്ലെന്ന് തെളിയിക്കാനെങ്കിലും ഇത്തരം ഭയാശങ്കകളില്‍ നിന്ന് മാറി നില്‍ക്കേണ്ടതല്ലേ?

സാമൂഹ്യതിന്മകള്‍ക്ക് വളമാകുന്ന തരത്തില്‍ കുപ്രചരണങ്ങള്‍ക്ക് വേദിയാകുന്നു എന്നതാണ് പ്രധാന ആരോപണം.
ജനാധിപത്യം അനുവദിച്ചുതരുന്ന നിയമസംവിധാനങ്ങള്‍ അത്തരം മാലിന്യങ്ങളെ നേരിടാന്‍ പര്യാപ്തമാണ് എന്നിരിക്കെ ആ വഴി തന്നെ പ്രയോജനപ്പെടുത്തുക എന്നതല്ലേ അഭികാമ്യം? എന്നാല്‍ കള പറിക്കാന്‍ എന്ന വ്യാജേനെ മുഴുവന്‍ വിളകളും പറിച്ചുമാറ്റുന്ന ഒരു നയമാണ് സര്‍ക്കാരുകളില്‍ നിന്നും ഉണ്ടാകുന്നത്. ഇത് ഏതുതരം
ബുദ്ധിയാണെന്ന് അവര്‍ തന്നെ വ്യാഖ്യാനിക്കേണ്ടിയിരിക്കുന്നു.

അപ്പോള്‍ അതൊന്നുമല്ല കാര്യം. പാലത്തിനിപ്പുറവും പാലത്തിലും നാരായണന്‍ നാരായണന്‍ തന്നെ ആയിരിക്കുകയും
പാലത്തിനപ്പുറത്തെ രമ്യഹര്‍മ്മ്യത്തില്‍ നാരായണന്‍ കൂരായാണന്‍ ആയിരിക്കുകയും ചെയ്യും എന്നതാണ്. കാലം പഠിതാക്കള്‍ക്ക് ഒരുക്കി വെച്ച പാഠം കാണാതെ പോകുന്ന വിഡ്ഢികളെ ചരിത്രം പിന്നെയും പിന്നെയും കയ്യൊഴിഞ്ഞിട്ടുണ്ട്.
ചരിത്രപാഠം ഇവര്‍ മറക്കാതിരിക്കട്ടെ...!!!

Tuesday, September 4, 2012

സാമൂഹ്യബോധം എന്ന മിഥ്യ.







മനുഷ്യന്റെ രീതികള്‍ വളരെ വിചിത്രമാണ്. പലപ്പോഴും അപഹാസ്യവും. അവന്റെ ഏത് അപചയങ്ങളെ അപവദിക്കാനും നിലവിലെ വ്യവസ്ഥിതിയുടെ
തകരാറുകളെയാണ്  അവനെപ്പോഴും ആശ്രയിക്കുക.
ഈ വ്യവസ്ഥിതി അവനുവേണ്ടി മറ്റാരോ പണിതെടുത്തതാണ് എന്നപോലെയാണ് ആരോപണക്രമം. യഥാര്‍ത്ഥത്തില്‍
അവന്റെ തന്നെ പ്രവര്‍ത്തന ഫലമായി ഓരോ കാലത്തും രൂപപ്പെട്ടുവരുന്ന ആശയങ്ങള്‍ ആണ് വ്യവസ്ഥിതിയെ രൂപപ്പെടുത്തുന്നത്. അതിന്‌ തൊട്ടുമുമ്പുള്ള നടപ്പ് 
വ്യവസ്ഥിതിയെ അതിന്റെ മാലിന്യങ്ങളില്‍ നിന്ന് മുക്തമാക്കാന്‍ ഉദ്ദേശിച്ചാണ് പുതിയ ആശയങ്ങള്‍ രൂപപ്പെടുത്തിയെടുക്കുന്നത്. എന്നാല്‍ ദയനീയം എന്ന് പറയട്ടെ, നിക്ഷിപ്തമായ മാലിന്യം നിലനില്‍ക്കെ തന്നെ പുതിയ മാലിന്യങ്ങളുടെ നിര്‍മ്മിതിയായി 
ഓരോ  വ്യവസ്ഥിതിയും മാറിപ്പോവുകയാണ് .

പ്രപഞ്ചത്തിലെ മറ്റുജീവജാലങ്ങളില്‍ തീര്‍ച്ചയായും മൃഗങ്ങളോ പക്ഷികളോ ഒന്നുംതന്നെ ശാസ്ത്രീയ ഗവേഷണങ്ങളോ സാംസ്കാരികപ്രവര്‍ത്തനങ്ങളോ നടത്തുന്നതായി 

നമുക്ക്‌ അറിയില്ല.അതുകൊണ്ട് തന്നെ  പ്രപഞ്ചത്തിലെ ഏറ്റവും ബുദ്ധി കൂടിയ ജീവിയായി മനുഷ്യന്‍ അഹങ്കരിക്കുന്നതില്‍ അപാകതയൊന്നും കാണാനാവില്ല. പക്ഷെ ഈ ബുദ്ധിയുടെ
ഒരു വൈരുദ്ധ്യം ഇത് ഏറിയകൂറും തങ്ങള്‍ക്ക് തന്നെ പ്രതിലോമകരമായി പ്രവര്‍ത്തിക്കപ്പെടുന്നു എന്നതാണ്.

എന്തായിരിക്കും ഈ ദുരവസ്ഥയുടെ കാതല്‍ ? അവിടെയാണ് കാലങ്ങളായി മനുഷ്യര്‍ ഒളിപ്പിച്ചുവെച്ചുകൊണ്ടേയിരിക്കുന്ന ഒരു നുണ മനുഷ്യരെ തന്നെ കളിയാക്കി ചിരിക്കുന്നത്.
മനുഷ്യന്‍ ഒരു സമൂഹ്യജീവിയാണെന്ന അസത്യമാണ്
ആ അവകാശവാദം.മനുഷ്യരുടെ  ആലോചനകളും വിചാരങ്ങളും എങ്ങനെയായിരുന്നാലും പ്രവര്‍ത്തികള്‍ നിര്‍ണ്ണയിക്കുന്ന സാഹചര്യങ്ങള്‍ ആയിരിക്കും യാഥാര്‍ത്ഥ്യത്തെ രൂപപ്പെടുത്തുക.
ആ യാഥാര്‍ത്ഥ്യം  പലപ്പോഴും ആലോചനകളിലെ നന്മയുടെ  അടുത്ത്‌ പോലും വരാറില്ലന്ന് തിരിച്ചറിഞ്ഞാലും മനുഷ്യര്‍  അങ്ങനെ ഭാവിക്കാറില്ല.മനുഷ്യന്‍ സാമൂഹ്യജീവിയാണ്
എന്ന തോന്നലിലും അത്രയെ സത്യമുള്ളൂ. മനുഷ്യര്‍ തമ്മിലുള്ള ഒരു പരിധിയില്‍ ഒതുങ്ങുന്ന ഇടപാടുകളെയും വിനിമയങ്ങളെയും മുന്‍നിര്‍ത്തിക്കൊണ്ടാണ് ഈ സാമൂഹ്യജീവിതം എന്ന വാങ്ങ്മയം ചിത്രീകരിക്കുന്നത്.

എന്നാല്‍ അതിന്റെ സത്യമെന്താണ്?

ഒരുവന്‍  തന്റെ  പ്രയോജനത്തിന്റെ സാധ്യതകള്‍ മാത്രം വിലയിരുത്തിയാണ് മറ്റൊരാളുമായി അവന്‍ ഇടപാടുകള്‍ കണ്ടെത്തുന്നത്. മറ്റെയാളവട്ടെ അയാളുടെ ആഗ്രഹ സാഫല്യങ്ങളെ എങ്ങനെ തൃപ്തമാക്കപ്പെടുന്നു എന്നതിനെ മാത്രം ആശ്രയിച്ചാണ് അപരനെ സഹിക്കുന്നത്. ഈ തത്വമാണ് സകലമാന മാനുഷീകവിഷയങ്ങളുമായി ബന്ധപ്പെട്ട് നിലവില്‍ ഭൂമിയില്‍ പ്രവര്‍ത്തിക്കപ്പെടുന്നത്. ഇതില്‍ എവിടെയാണ് സമൂഹത്തിന്റെ പൊതുവായ നിലനില്പുമായി ബന്ധപ്പെടുന്ന
വസ്തുതകളുടെ സാധ്യത പോലും? ഒരുവന് ആവശ്യമാണെങ്കില്‍ സമൂഹം നിലനില്‍ക്കട്ടെ എന്നല്ലാതെ സമൂഹത്തിന്റെ നിലനില്പ് അവനെ നിലനിര്‍ത്താന്‍ ആവശ്യമാണെന്ന ചിന്തയൊന്നും അവനെ അലട്ടുന്നതേയില്ല. ആ ചന്ദ്രതാരം തനിക്ക്‌  ജീവിതം ഉണ്ട് എന്ന അന്ധവിശ്വാസം അവര്‍ക്കുള്ളത് കൊണ്ട് അത്തരം ഒരു ചിന്ത അവന്  അത്യാവശ്യവുമല്ല.

താന്‍ ഭരിക്കുന്ന ലോകത്ത്‌ എന്തിനിത്ര ദുഖം എന്ന ചോദ്യം  സിദ്ധാര്‍ത്ഥന്റെ സ്വകാര്യ അഹങ്കാരമായിരുന്നു. ആ ചോദ്യത്തിന് ഉത്തരം തേടി അലഞ്ഞപ്പോള്‍ സിദ്ധാര്‍ത്ഥന്‍ബുദ്ധനായി.
വ്യക്തിഗതമായ ആഗ്രഹാഭിലാഷങ്ങള്‍ ആണ് ദുഖഹേതുക്കള്‍ എന്നത് അവനവന്റെ വ്യക്തിസ്ഥിതി വെച്ച് തിരിച്ചറിയുകയായിരുന്നില്ല അദ്ദേഹം.(മറ്റുള്ളവരുടെ ദുഃഖം ഇല്ലാതാകണം എന്ന് സിദ്ധാര്‍ത്ഥന്‍ എന്തിനാഗ്രഹിക്കണം. അതായിരുന്നല്ലോ അദ്ദേഹത്തിന്റെ ദുഖഹേതു).
സമൂഹം ഇങ്ങനെ  ആയിരിക്കുന്നിടത്തോളം ദുഖവും മരണവും
സ്വാഭാവീകമാണ് എന്ന് തന്നെയാണ് ബുദ്ധനും വ്യാഖ്യാനിച്ചത്‌.  എന്നിട്ട് ധര്‍മ്മവും സംഘവും പരിഹാരമായി നിര്‍ദ്ദേശിച്ചു.
അതുവരെ നിലനിന്ന  ജൈനന്മാരുടെ വ്യക്തിഗത
ശുദ്ധീകരണബോധത്തില്‍ നിന്ന് പ്രതിവിധികളെ സമൂഹസംഘാടനത്തിലേക്ക്‌ നയിച്ചത് ഒരുപക്ഷെ ആദ്യമായി ബുദ്ധനായിരിക്കണം.

വ്യക്തികളുടെ ഇച്ഛകള്‍ വ്യത്യസ്തമായിരിക്കുന്നിടത്തോളം കണ്ടെത്തുന്ന പരിഹൃതമൂലകങ്ങള്‍ അസമമായി മാത്രമേ 
വിതരണം ചെയ്യപ്പെടൂ. അതുണ്ടാക്കുന്ന സംഘര്‍ഷങ്ങള്‍ സാമൂഹ്യബോധം എന്ന മിത്തിനെ തകര്‍ത്ത്‌ തരിപ്പണമാക്കുകയാണ് ചെയ്യുന്നത്. വ്യക്തിയുടെ ഇച്ഛ. 
അതൊരു പ്രഹേളികയാണ്.എളുപ്പം അതിനെ നിര്‍വ്വചിച്ച് മറികടക്കാനാവില്ല.തനിക്ക്‌ അനിഷ്ടം കൊണ്ട് മാത്രം തോന്നുന്ന വിരോധത്തിന് പുറത്ത്‌ അപരനിട്ട് രണ്ടുപ്പൊട്ടിച്ചാലോ എന്ന് തോന്നുന്ന  മനുഷ്യരുണ്ടാവില്ലേ? ഈ ഇഷ്ടക്കേട് എന്നത് 
കുറച്ചൊക്കെ ഭയാനകമായ വസ്തു തന്നെയാണ്. 
എങ്ങനെയാണ് ഇത് ഭയാനകമാകുന്നത് എന്നല്ലേ? ഏത് ഇഷ്ടത്തിനുള്ളിലും എപ്പോഴും ഒരിഷ്ടക്കേട്‌ ഒളിച്ചിരിപ്പുണ്ട്.
ദ്രംഷ്ട്രങ്ങള്‍ ഉള്ളിലൊതുക്കി ഒളിച്ചിരിക്കുന്ന ഈ  ഇഷ്ടക്കേടുകള്‍ക്ക് ദൃഷ്ടിഗോചരമാവാന്‍ സമയക്രമമില്ല എന്നതാണ് സത്യം.

ഒരുമ്മവെക്കാന്‍ അരികിലണയുന്ന അധരങ്ങള്‍ക്ക് തൊട്ടുപുറകില്‍ കൂര്‍ത്ത പല്ലുകള്‍ ഉണ്ടെന്ന സത്യം 
അപ്പോഴെത്തെ ശൃംഗാരഭാവത്തിന്റെ പരിവേഷത്തില്‍ നാം കാണാതെ പോവുകയാണ്.മനുഷ്യരുടെ പ്രവര്‍ത്തികളുടെ പുറകില്‍ സൂക്ഷമായി നിരീക്ഷിച്ചാല്‍ മാത്രം വായിച്ചെടുക്കാവുന്ന ഗുപ്തതാല്പര്യങ്ങള്‍ എപ്പോഴും മറഞ്ഞിരിക്കുന്നു.മനോഹരമായ ചിരിയെന്ന് നിങ്ങള്‍ ആഹ്ലാദിക്കുന്നത് കൂര്‍ത്ത പല്ലുകളുടെ വരിയൊത്ത നിരയെ ചൂണ്ടിയാണ്. ആഹ്ലാദം പരത്തുന്ന അതെ ദന്തങ്ങള്‍ തന്നെയാണ് ആവശ്യമാകുമ്പോള്‍ ആയുധമായി രൂപം മാറുന്നത്.എത്ര തേന്‍ പുരട്ടി അവതരിപ്പിച്ചാലും സ്ഥാനം തെറ്റുന്ന വാക്ക്‌ വെറുമൊരു ജഡവസ്തുവാണെന്ന് ധാരാളംസന്ദര്‍ഭങ്ങളില്‍ 
മനുഷ്യനെ പഠിപ്പിക്കുന്നുണ്ട്. എന്നിട്ടും  ഒരിക്കലും നടക്കാത്ത വാഗ്ദാനങ്ങളുടെ ഇല്ലാത്ത പൂമഴയേറ്റ് കുളിരുകൊണ്ട്  നില്‍ക്കാന്‍ മനുഷ്യര്‍ക്കെന്തൊരു കൌതുകമാണ് .

പരസ്പരം കൂട്ടിയിടിച്ചുള്ള അപകടമൊഴിവാക്കാനായി നിലനിര്‍ത്തുന്ന പരിമിതമായ ഗതാഗത നിയന്ത്രണം പോലെ അതിനപ്പുറം ഒന്നുമല്ല മനുഷ്യരെ സംബന്ധിച്ചിടത്തോളം
ഈ പൊതുബോധം എന്നത്. അതിനെ ആശ്രയിച്ച് രൂപപ്പെടുത്തുന്ന ഭരണസംവിധാനങ്ങള്‍ മനുഷ്യന്റെ 
ദുരാര്‍ത്തമായ മാനസീകനിലയെ ഒരിക്കലും നിയന്ത്രിക്കാന്‍ പര്യാപ്തമാകുന്നില്ല. എത്ര തിരിച്ചറിവുകള്‍ മുന്നില്‍ തൂവികിടന്നാലും തന്റെ ആഗ്രഹപൂര്‍ത്തിക്കാവശ്യമായ ലവണങ്ങളെ മാത്രമേ മനുഷ്യന്‍ പെറുക്കിയെടുക്കൂ. അത് തല്ലിക്കൊഴിച്ചിട്ട പൂവ്‌ പോലുള്ള അപരന്റെ ജീവനായാല്‍ പോലും. സംസ്കാരബോധത്തെ ഉയര്‍ത്തിക്കാട്ടുന്ന 
മേനിപറച്ചിലുകള്‍ക്കിടയിലും സംഘം ചേരുന്നതോടെ എത്ര അപരിഷ്കൃതനാവനും മടിയില്ലാത്തവനാക്കുന്നത് ഈ മനസ്സാവും. എല്ലാ മൂലധന സമാഹരണത്തിലും
എല്ലാ സാംസ്കാരിക അധിനിവേശത്തിലും  മുന്നിട്ട്
നില്‍ക്കുന്നത്‌   എപ്പോഴും നേതൃത്വം കൊടുക്കുന്നവരുടെ മലിനമായ ഇച്ഛാശക്തി തന്നെയാണ്. എന്നിട്ടും ഇതൊന്നും പൊട്ടിത്തെറിക്കാതെയിരിക്കുന്നത് പരസ്പരം ഉരസിയാല്‍ മാത്രമേ സ്ഫുലിംഗങ്ങള്‍ തകര്‍ച്ചയുണ്ടാക്കൂ  എന്ന പ്രാഥമീകമായ സുരക്ഷാബോധം കൊണ്ടാവാം.