Tuesday, January 31, 2012

സ്നേഹം.

എല്ലാ സ്നേഹബന്ധങ്ങളും മലിനമാകുന്നത് അതിന് ക്യത്യമായ ഉദ്ദ്യേശങ്ങളും ലക്ഷ്യങ്ങളും ഉണ്ടാകുന്നത് കൊണ്ടാവാം. സ്നേഹം തന്നെ തന്റേതാണെന്നുള്ള വിചാരമാവാം. എന്തിനെ സ്നേഹിച്ചു തന്റേതാക്കുന്നുവോ അതൊരു മ്യതവസ്തുവേ അല്ലെന്നും, അതും അതിന്റെതായ പ്രതിപ്രവർത്തനങ്ങളില്‍ അഭിരമിക്കുന്നുവെന്നും സ്നേഹിക്കുന്നവന്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. വികാരങ്ങളും വിചാരങ്ങളും തന്നെപോലെ കൊണ്ടുനടക്കുന്ന ഏതൊരു മനുഷ്യനെയും, തന്റെ നിലനില്‍പ്പിനുള്ള ഒരുപകരണമായി പ്രയോജനപ്പെടുത്താൻ മനുഷ്യർ വിചാരിക്കുന്നിടത്താണ് സ്നേഹത്തിലെ ഈ മാലിന്യനിർമ്മാണം ആരംഭിക്കുന്നത്.

കൊടുത്തും വാങ്ങിയും വെറും രുചി ബന്ധങ്ങൾക്ക് മാത്രമായി പരസ്പരം സ്നേഹിക്കരുത്. ബന്ധങ്ങൾക്ക് ബന്ധങ്ങളുടേതായി സ്വതേ ഒരു രുചി ഉണ്ട്. പക്ഷെ ആരും അത് പരിഗണിക്കാറില്ല എന്നതാണ് സത്യം.

നമ്മൾ ചില ആളുകളെ സ്നേഹിക്കുന്നത് അവർ നമ്മളോട് അത്യധികമായ ഉദാരത പ്രകടിപ്പിക്കും എന്ന ആഗ്രഹചിന്തകൊണ്ടൊന്നുമല്ല. ഒരു പക്ഷെ നമുക്ക് തരാനായി പ്രയോജനകരമായ യാതൊന്നും അവരുടെ കയ്യിൽ ഉണ്ടാകണമെന്നുമില്ല. എങ്കിലും നമ്മളവരെ സ്നേഹിക്കുന്നു.

ഇതിനൊരു മറുവശം കൂടി പറയട്ടെ. അതാണ് രസകരം.

ശാരീരികമായി ജനിക്കാത്തവരാണല്ലൊ കഥകളിലെ മനുഷ്യർ. ഒരു പക്ഷെ ശരീരമുള്ള മനുഷ്യരേക്കാൾ എത്രയോ കഥാപാത്രങ്ങൾ നമ്മൾ സ്നേഹിക്കുന്നവരായി ഉണ്ട്. കടലാസിലോ സെല്ലുലോയിഡിലോ മാത്രം അസ്ഥിത്വമുള്ളവരായിട്ടും നാമവരെ സ്നേഹിക്കുകയാണ്. ഇനി വ്യക്തിപരമായ ഒരു കഥ പറയാം.

ഞാൻ ജീവിതത്തിൽ ഏറെ സ്നേഹിക്കുന്നവരിൽ ഒരാൾ ഞാൻ ഒരിക്കലും കണ്ടിട്ടില്ലാത്ത സാക്ഷാൽ ശ്രീ രാമക്യഷ്ണപരമഹംസരാണു. ഞാൻ ജനിക്കുന്നതിന് മുൻപ് അദ്ദേഹം ഭൂമിയിലെ വാസം മതിയാക്കി. എനിക്കാ‍കെ അദ്ദേഹത്തെ അറിയാവുന്നത് മറ്റുള്ളവര്‍ അദ്ദേഹത്തെ കുറിച്ച് എഴുതിയ ജീവചരിത്രങ്ങളിലൂടെയും അദ്ദേഹത്തിന്റെ സംഭാഷണങ്ങൾ സമാഹരിച്ച ഗ്രന്ഥത്തിലൂടെയുമാണ്. പക്ഷെ അദ്ദേഹത്തെ ഓർക്കുമ്പോൾ ഹ്യദയം എത്രമാത്രം ഹർഷപുളകിതമാകുന്നുവെന്ന് എനിക്ക് മാത്രമറിയാം. ഹ്യദയത്തിൽ നിറയുന്ന ഊഷ്മളമായ ആ ആഹ്ലാ‍ദമാണ് ഞാനെത്രമാത്രം അദ്ദേഹത്തെ സ്നേഹിക്കുന്നുവെന്ന് എന്നെ ബോധ്യപ്പെടുത്തുന്നത്.

നമ്മളിൽ നിന്ന് ഖരദ്രവ്യവായു രൂപത്തിൽ ഒന്നും തന്നെ ലഭിക്കുകയില്ലായെന്ന് ക്യത്യമായി അറിഞ്ഞിട്ടും നമ്മളെ ഗാഡമായി സ്നേഹിക്കുന്ന കുറച്ചുപേരെങ്കിലും ഉണ്ട് എന്ന് തന്നെ വിശ്വസിക്കണം. അവർ പക്ഷെ ആ അനുഭവം നമ്മളുമായി പങ്കുവെച്ചുവെന്ന് വരില്ല. അത് അവരുടെ മാത്രം ആനന്ദമാണ്. അതിനെ അളക്കാനും തൂക്കാനും കഴിയുന്ന ഉപകരണങ്ങൾ ലോകം കണ്ടുപിടിച്ചിട്ടില്ല.
സ്നേഹത്തിന്റെ മറ പിടിച്ച് കൊടുക്കാനും വാങ്ങാനും കാത്ത് നിൽക്കുന്നവർ വെറും വാണീഭക്കാർ മാത്രമാണ്. അവർ വസ്തുക്കളുടെ അളവിലും തൂക്കത്തിലും അഭിരമിക്കുന്നവരാണ്. ഇതിലെ ദുഃഖം, ഈ സ്നേഹവ്യാപാരികൾ തങ്ങൾ കൊടുക്കുന്നതിനെ കുറിച്ച് നിരന്തരമായി പറഞ്ഞുകൊണ്ടിരിക്കും. കേൾക്കുന്നവന് മസ്തിഷ്ക അജീർണ്ണം വർദ്ധിക്കാവുന്നതരത്തിൽ അരോചകമായിരിക്കുമത്.

സ്നേഹത്തിനു പുറത്ത് കൊടുത്തതും വാങ്ങിച്ചതും കണക്കുകളിലേക്ക് ഒതുക്കാനാവുന്നതല്ലായെന്ന് തിരിച്ചറിയാൻ മാത്രം പ്രായമാകാറില്ല മനുഷ്യർക്ക്. ലോകത്തോടുള്ള അതിരറ്റ സ്നേഹമാണ് മനുഷ്യരുടെ എല്ലാ പ്രവർത്തികളുടെ കാതൽ എന്നിരിക്കെ, അതിന് വിലയിട്ട് ചെറുതാകാൻ ഏത് മനുഷ്യനാണ് മോഹിക്കുക.

സ്നേഹം ഒരാനന്ദമാണ്. ആനന്ദമാകട്ടെ ആ‍ത്മനിഷ്ഠവും. കണക്ക് അക്കങ്ങളുടെ മാത്രം ഒരു ജീവിതമാണ്. ആത്മാവിന് എങ്ങനെയാന് ആനന്ദത്തിന്റെ കണക്ക് പഠിപ്പിക്കുക…? പ്രത്യേകിച്ചും അതെന്നും പരമാനന്ദഭാവത്തില്‍ നമ്മളായി തന്നെ നിലനില്‍ക്കേ ....

No comments:

Post a Comment