Friday, March 9, 2012

ഭുജംഗയ്യനും ഞാനും എന്റെ ജീവിതവും


ചിറകറ്റുവീണ പക്ഷിയെപോലെ പിടയുന്ന ഭാര്യയെ മെയ്യോടടുപ്പിച്ച് ഭുജംഗയ്യൻ മന്ത്രിച്ചു.

എല്ലാം ഭഗവാന്‍റെ  ലീല, ശിവന്‍റെ  ലീല.

അയാൾ മെല്ലെ മെയ്യിൽ തട്ടി അവളെ ആശ്വസിപ്പിക്കാൻ ആരംഭിച്ചു. ആളുകൾ നോക്കി നിൽക്കെ ഭുജംഗയ്യന്‍റെ  കൈകൾ തളർന്നു. അവ നിശ്ചലമായി.


   

എന്‍റെ കണ്ണുകൾ നിറഞ്ഞൊഴുകി……

ഒരു സാഹിത്യക്യതി അനുവാചകന്‍റെ ഹ്യദയത്തില്‍ ഇടം നേടണമെങ്കില്‍ അയാളെ ത്യപ്തിപ്പെടുത്തുന്ന വൈകാരികമായ ചില സംഗതികള്‍ അത് ഉള്‍ക്കൊള്ളുക തന്നെ വേണം. ചിലപ്പോള്‍ അത് തന്‍റെ  തന്നെ അനുഭവങ്ങളുടെ നേര്‍ക്കാഴ്ച തന്നെയാവാം. അതല്ലെങ്കില്‍ ചിന്തകളിലേക്കുള്ള ഒരു തിരി തെളിക്കലാവാം. അതൊന്നുമല്ലെങ്കില്‍ ഒരു പക്ഷെ അത് പണ്ടു കണ്ട സ്വപ്നങ്ങളിലെ ഉടഞ്ഞുപോയ വളപൊട്ടുകള്‍ പരതി പെറുക്കിയെടുക്കലാവാം. എന്തുമാകട്ടെ അയാളുടെ വൈകാരിക ഇടങ്ങളിലെ വിള്ളലുകളെ പൂരിപ്പിക്കുന്ന ചിലത് ആ ക്യതി മുന്നോട്ട് വെക്കുന്നു എന്ന് തന്നെയാണ് അതിനര്‍ത്ഥം .

ശ്രീക്യഷ്ണ ആലനഹള്ളി നമ്മോടൊപ്പമില്ല . നാല്പത്തിരണ്ട് വര്‍ഷത്തെ ജീവനകാലത്ത് ജീവിതത്തെ അതിന്‍റെ ആഴത്തിലും പരപ്പിലും നോക്കിക്കണ്ടു തന്നെയാണ് അദ്ദേഹം തന്‍റെ  ക്യതികളെ മൂര്‍ത്തമാക്കിയത് . സമ്പന്നമായ ഒരു സാഹിത്യസരസ്സ് അനുവാചകന് ബാക്കി നിര്‍ത്തിയാണ് അദ്ദേഹം വിടപറഞ്ഞത്. മാദള്ളിയിലെ ഗൌഡരുടെ ജീവിതങ്ങളിലൂടെ അദ്ദേഹം നമ്മളെ നടത്തി കൊണ്ടുപോകുമ്പോള്‍ മനുഷ്യരുടെ ഹ്യദയ രക്തം തൂവിതെറിച്ച ഇടവഴികളില്‍ തന്നെയാണ് നാം വീണ്ടും പദമൂന്നുന്നത് . എങ്ങും എവിടെയും മനുഷ്യന്‍റെ  ചെത്തവും ചൂരും ഏറെയൊന്നും വിത്യസ്തമായി വായിച്ചെടുക്കാന്‍ ആവുന്നില്ല എന്ന് നമുക്ക്‌ ബോദ്ധ്യമായിത്തീരുകയും ചെയ്യും.

മനുഷ്യരുടെ ഹ്യദയത്തില്‍ ഒരിത്തിരി ഇടം തേടി അലയുന്നവര്‍ ഒടുക്കം വേദനയുടെ മരുഭൂമിയില്‍ ഒറ്റപ്പെട്ടു പോകുന്നത് എന്തുകൊണ്ടാവാം? മറ്റുള്ളവര്‍ ഒരിക്കലെങ്കിലും വാത്സല്യത്തോടെ ഓര്‍ത്തെടുക്കണമെന്നതില്‍ മനുഷ്യന്‍ എന്തിനാണ് ഇത്ര ആനന്ദം കണ്ടെത്തുന്നത്? എത്രയോ മനുഷ്യര്‍ തങ്ങളുടെ സഹജീവികളുടെ ഹിതങ്ങള്‍ക്കായി ജീവിതം ചിട്ടപെടുത്തുകയും എന്നും അതിനു വിരുദ്ധമായി തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്നു?

പഞ്ചഭൂതാഭിയുക്തമായ ഗാത്രം ആദിമൂലത്തിലേക്ക് നെഞ്ചടിപ്പറ്റടിഞ്ഞു ഭൂതപഞ്ചകത്തില്‍ ചേരുന്നതിനു ശേഷവും അവര്‍ നെഞ്ചിലേറ്റി നടന്നവരില്‍ ആരുടേയെങ്കിലും ഹ്യദയത്തില്‍ ഒരിത്തിരിയിടം നീക്കിയിരുപ്പായി ഉണ്ടാകണേയെന്നു വെറുതെ ആശിക്കുന്നു മനുഷ്യര്‍ . ഈ ആശകളുണ്ടാക്കുന്ന വലിയ ലോകമാണ് സ്നേഹബന്ധങ്ങളുടെ അടിത്തറകള്‍ തീര്‍ക്കുന്നത്. പലപ്പോഴും ജീവിതം കുരുക്കുകളില്‍ കുഴഞ്ഞു മറിയുന്നതും ഇതേ സ്നേഹ ബന്ധങ്ങളാലാണ് . അത്തരം കുരുക്കുകളില്‍ തലതല്ലി ചാകുന്നവരുടെ ആത്മാക്കള്‍ എന്നും നമ്മളെ വലം വെച്ചുകൊണ്ടിരിക്കുന്നു.

ഭുജംഗയ്യനെ ഓര്‍ത്ത് ഞാന്‍ കരയുന്നത് എന്തിനാണ്? ആരാണ് എനിക്കാ മനുഷ്യന്‍? മാദള്ളിയിലെ ഒരു സാധാരണ ഗൌഡന്‍ . മുന്നൂറ്റി അറുപത്തഞ്ചോളം പുറങ്ങളിലൂടെ ഭുജംഗയ്യനുമൊത്തുള്ള ജീവിതയാത്രയില്‍ ഞാന്‍ കൂട്ട് ചേരുമ്പോള്‍ എനിക്കറിയാമായിരുന്നു ഭുജംഗയ്യനിലൂടെ ഞാന്‍ തിരയുന്നത് എന്‍റെ  തന്നെ ജീവിതമായിരുന്നുവെന്നു. ഏതൊക്കെയോ ഇടങ്ങളില്‍ സന്ധിചേരുകയും മറ്റേതൊക്കെയോ കരണങ്ങളില്‍ വേറിട്ട്‌ പോവുകയുമായിരുന്നു ഞങ്ങളുടെ ജീവിതം. ഒടുക്കം ആരുടെയോ ഒരു മരണത്തിനു പകരം നല്‍കാന്‍ ഭുജംഗയ്യന്‍ കരുതിവെച്ചത് തന്‍റെ തന്നെ വെറും അരജീവന്‍ മാത്രം. 

ഇത് ജീവിതത്തിന്‍റെ  തന്നെ ഒരു സമസ്യയാണ്. വളരെ ഏറെ മിനക്കെട്ടാലും ഒട്ടുവളരെയൊന്നും പൂരിപ്പിക്കാനാവാത്ത ഒരു കടും സമസ്യ. നമ്മള്‍ കരുതി വെക്കുന്ന ജീവന്‍കൊണ്ട് നമുക്ക്‌ വിലപേശാന്‍ ഇത്രമാത്രം ഇവിടെ എന്തിരിക്കുന്നുവെന്ന ചോദ്യത്തിന് അര്‍ത്ഥമില്ലാത്ത കുറെ ഉത്തരങ്ങള്‍ മാത്രം. 

ജീവിതം കഥകളായി കാണണമെന്നത് നമ്മുടെ വലിയ ഒരു സ്വപ്നമാണ്.കദനങ്ങളെ കഥനങ്ങളാക്കുന്നത് ആര്‍ക്കൊക്കെയോ കണ്ണീരു വീഴ്ത്തി ആഹ്ലാദിക്കാനാണ് എന്ന് നമുക്കറിയാം. അതെ കഥകള്‍ അനുഭവങ്ങളായി ജീവിതത്തെ കയറി പിടിക്കുമ്പോഴാണ് നാം അന്തംവിടുന്നത്. ഉള്ളുലയുമ്പോഴാണ് നാം തിരിച്ചറിയുന്നത് ഉലയ്ക്കാന്‍ പാകത്തില്‍ ചിലത് നമ്മള്‍ നമ്മളില്‍ തന്നെ അറിയാതെ കരുതി വെച്ചിരിക്കുന്നുവെന്ന്. പിന്നെ ഉലയുകയും ഉഴലുകയും അല്ലാതെ മറ്റെന്തുവഴി?

2 comments:

  1. ജീവിതത്തിന്‍റെ തീരാ സമസ്യകള്‍ ,,നോവ്‌ പകര്‍ന്ന എഴുത്ത് ,,നാം തന്നെ കണ്ടെത്തണം ഉത്തരങ്ങള്‍ അല്ലെ സ്വാമിയെട്ടാ,,,,

    ReplyDelete
  2. തീര്‍ച്ചയായും നാം കണ്ടെത്തുന്നതാണ് നമ്മുടെ ഉത്തരങ്ങള്‍ സിയാഫ്‌. എന്റെ ബ്ലോഗിലെ ഏക വായനക്കാരന് നന്ദി.

    ReplyDelete