Saturday, November 23, 2013

കാരുണ്യം.




“ആന ഇറങ്ങുന്ന കാട്ടിലെ സ്കൂളില്‍ പഠിക്കാന്‍ കഴിഞ്ഞത് ഭാഗ്യായി, വല്ല കോണ്‍വെന്റിലും മറ്റുമായിരുന്നുവെങ്കില്‍ ഒറപ്പായിട്ടും ഞാന്‍ പത്താംക്ലാസ് കടക്കില്ലായിരുന്നു. ഇപ്പോഴും പല ഇംഗ്ലീഷ്‌ വാക്കുകളുടെയും സ്പെല്ലിംഗ് കൃത്യമായി എനിക്കറിയില്ല. ”

ഇത് പറയുന്നത് വയനാട്ടുകാരിയായ വെറും ഒരു സാധാരണ സ്ത്രീയല്ല. നാനോ ചികിത്സാരംഗത്ത്‌ തന്റേതായ ഒരു ലോകം നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന അസാധാരണ ധിഷണാശാലിയായ ഒരു ഗവേഷകയാണ്. സ്ത്രീകളുടെ പ്രസവവുമായി ബന്ധപ്പെട്ടുണ്ടാകുന്ന മുറിവുകളും പാടുകളും മായുന്നതിനായുള്ള ഔഷധം കണ്ടുപിടിച്ച ശാസ്ത്രജ്ഞ. ഗര്‍ഭാശയ സംബന്ധമായ അസുഖങ്ങളില്‍ നിന്ന് (പി.സി.ഓ.ഡി പോലുള്ള ) സ്ത്രീസമൂഹത്തെ എന്നെന്നേക്കുമായി കരകയറ്റുവാനുള്ള ഗവേഷണപ്രവര്‍ത്തനങ്ങളില്‍ ആപാദചൂഡം മുഴുകിയിരിക്കുന്ന അതുല്യ പ്രതിഭ.

എന്നാല്‍ ഞാറക്കല്‍ കടപ്പുറത്തെ മത്സ്യതൊഴിലാളി സമൂഹത്തിലെ സാധാരണ സ്ത്രീകള്‍ക്ക് അവരുടെ സ്വന്തം ലക്ഷ്മി മാഡം മാത്രമാണ് ഡോക്ടര്‍ ലക്ഷ്മി രാഹുല്‍ ലക്ഷ്മണ്‍ എന്ന ഈ മഹാ തേജസ്വിനി.

കഴിവോ പരാധീനതയോ എന്ന് ഉറപ്പില്ലാത്ത ഡിസ്ലെക്സിയയെ മറികടന്നും കഠിനമായ പരിശ്രമങ്ങളിലൂടെ ഉന്നത നിലയില്‍ അവര്‍ നേടിയെടുത്ത ബിരുദങ്ങളുടെ നീണ്ട നിര അവരുടെ പേരിനെ സമ്പന്നമാക്കുന്നുണ്ടെങ്കിലും, അതൊന്നുമല്ല, മറിച്ച് അസാധാരണമായ ഒരു ജീവിതത്തെ തികച്ചും സാധാരണമായി അനുഭവിക്കുന്നതിലെ ലളിതരീതികളുടെ ആകര്‍ഷണീയത തന്നെയാണ് എന്നെ അവരുടെ മുന്നില്‍ വിനയാന്വിതനാക്കുന്നത്.

നീരുവന്നു വീര്‍ത്ത കറുത്ത നിറം വീണ രണ്ടുകാലുകളില്‍ ഇഴഞ്ഞുവലിയുന്ന ഇടതുകാലും വേദന കൊണ്ട് അല്പം പോലും ഉയര്‍ത്താനാവാത്ത ഇടതുകയ്യുമായി ഞാനവരുടെ മുന്നിലെത്തി. കയ്യിന്റെ വിരലുകള്‍ മടങ്ങുകയോ നിവരുകയോ ചെയ്യാതെ ആയിട്ട് നാളുകള്‍ കുറച്ചായി. നൂറു യൂണിറ്റ് ഇന്‍സുലിന്റെ ബലത്തിലും നൂറില്‍ നിര്‍ത്താന്‍ കഴിയാത്ത പ്രമേഹം എന്നെ വലച്ചുകൊണ്ടിരുന്നു.

എന്റെ ഈ അവസ്ഥക്ക് പിന്നില്‍ ഞാന്‍ ജോലി ചെയ്തിരുന്ന രാജ്യത്തെ എന്നെ ചികിത്സിച്ചിരുന്ന മലയാളിയായ ഒരു ഡോക്ടറുടെ കഠിനമായ അനാസ്ഥ ഒരു കാരണമായിരുന്നു. വെറും വേദന മാത്രം കൊണ്ട് കഴിഞ്ഞിരുന്ന എനിക്ക് രണ്ടുകാലിലും നീര് വരുത്തി തന്നത് അദ്ദേഹം തെറ്റായി എഴുതി തന്ന മരുന്നായിരുന്നു. അദ്ദേഹം തന്നെ എന്നെ ഇത് ഏതോ ഒരു നിസ്സാര സംഗതിയായി തെര്യപ്പെടുത്തിയിരുന്നു.

എന്റെ പാന്‍ക്രിയാസ്‌ പൂര്‍ണ്ണമായും പ്രവര്‍ത്തനരഹിതമായി എന്ന് അദ്ദേഹം പറഞ്ഞിരുന്നു. അതിനദ്ദേഹം പറഞ്ഞ കാരണം രസകരമായിരുന്നു.
ദീര്‍ഘ നാളത്തെ മരുന്നുകളുടെ ദുരുപയോഗം. എത്ര നിസ്സാരം.

പതിമൂന്ന് വര്‍ഷത്തെ ചികിത്സകൊണ്ട് താരതമ്യേന ഉപദ്രവം കുറഞ്ഞ ടൈപ്പ്‌ രണ്ട് രൂപത്തിലുള്ള എന്റെ പ്രമേഹം ഉപദ്രവകാരിയായ ടൈപ്പ്‌ ഒന്നിലേക്ക്‌ മാറ്റി തരികയായിരുന്നു എന്നെ ചികില്‍സിച്ച മറ്റു ഡോക്ടര്‍മാര്‍ . അതുകൊണ്ടാണ് മറ്റു മരുന്നുകള്‍ മാറ്റി നൂറു യൂനിറ്റ്‌ ഇന്‍സുലിന്‍ അദ്ദേഹം എനിക്കുപദേശിച്ചത് . അപ്പോഴും പ്രമേഹം അറ്റവയറ്റിലും നൂറ്റി തൊണ്ണൂറ് കവിഞ്ഞു തന്നെ നിന്നു.

വേദനകളാല്‍ ദീനമായ ഒരു ജീവിതവുമായാണ് ഞാന്‍ ഡോക്ടര്‍ ലക്ഷ്മിയുടെ മുന്‍പാകെ പ്രത്യക്ഷപ്പെടുന്നത്. അതിന് കാരണമായതാവട്ടെ രഘുവേട്ടന്റെ Raghunath Paleri രാഗദ്വേഷ നിര്‍ബന്ധ സമ്മര്‍ദ്ദങ്ങളും.

ഡോക്ടര്‍ ലക്ഷ്മി രണ്ട് കാര്യങ്ങള്‍ പറഞ്ഞിരുന്നു. ഒന്ന് ഇഷ്ടമുള്ള ഭക്ഷണം ആസ്വദിച്ചു കഴിക്കുന്ന എന്റെ രീതി ഒരിക്കലും ഉപേക്ഷിക്കരുത്. മറ്റൊന്ന് പ്രമേഹരോഗികളെ ഞെട്ടിക്കുന്ന ഒന്നായിരുന്നു. ഗോതമ്പ്‌ തൊട്ടുപോകരുത്. ഒരാള്‍ പ്രമേഹ രോഗിയാവുമ്പോള്‍ അയാള്‍ക്ക്‌ ആദ്യം ഉപദേശിക്കപ്പെടുന്ന ഭക്ഷണം ഗോതമ്പ്‌ ആണല്ലോ? എനിക്കാകട്ടെ ഗോതമ്പ്‌ ചതുര്‍ത്ഥിയുമാണ്. പാലിന്റെ പഴം ചൊല്ല് സത്യമാണെന്ന് ഞാനപ്പോഴാണ് തിരിച്ചറിഞ്ഞത്‌.

ഇതെഴുതുമ്പോള്‍ നാലുമാസങ്ങള്‍ക്ക് മുന്‍പ്‌ രഘുവേട്ടന്റെ കയ്യും പിടിച്ചു കടലോരത്തെ ആ കമ്മ്യൂണിറ്റി ഹെല്‍ത്ത്‌ സെന്ററിലെ ഇടനാഴിയില്‍ വേദനയുമായി കാത്തിരുന്ന എന്നെ ഞാന്‍ ഒരു ചെറു പുഞ്ചിരിയോടെ തിരയുകയാണ്.

ആ ഞാന്‍ ഇപ്പോഴവിടെയില്ല .

പക്ഷെ എന്റെ മുന്നില്‍ ശ്രീവിദ്യയുണ്ട്.
ചെങ്ങനൂര്‍ നിന്ന് എളമക്കരയില്‍ വന്നു താമസിക്കുന്ന എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി.

കേരളത്തിലെ പ്രധാനപ്പെട്ട ആശുപത്രികളിലെ കേമന്മാരായ ഡോക്ടര്‍മാര്‍ കാല്‍ മുറിച്ചുകളയാന്‍ ഉപദേശിച്ചുവിട്ട ശ്രീവിദ്യ. ഹിമോഗ്ലോബിനോപ്പതി (hemoglobinopathy) യാണ് ശ്രീവിദ്യയുടെ അസുഖം. പേര് കേട്ട് ഭയപ്പെടേണ്ടതില്ല . പേരിനേക്കാള്‍ ഭയങ്കരമാണ് ഈ അസുഖം കൊണ്ടുവരുന്ന അനുഭവങ്ങള്‍ . എങ്കിലും കേള്‍ക്കാന്‍ ലളിതമായി ഇങ്ങനെ പറയാം . കാലിലെ രക്ത നാഡികള്‍ അതിനാവശ്യമായ രക്തം അവിടെ എത്തിക്കാത്തത് കൊണ്ട് കാലില്‍ നീലനിറം ബാധിക്കുകയും മരവിക്കുകയും ചെയ്യുന്നു എന്നതാണ് ഈ അസുഖം.ഒട്ടൊക്കെ പാരമ്പര്യമാണ് ഈ അസുഖത്തിന്റെ കാതല്‍ . ലോക ജനസംഖ്യയില്‍ വളരെ ചെറിയ ഒരു ശതമാനം പേര് മാത്രം അനുഭവിക്കുന്ന ഒരു ദുരിതം.

ആകെയുള്ള ചികിത്സ ആ കാലിനെ അങ്ങ് മറന്നുകളയുക.
എന്ന് പറഞ്ഞാല്‍ അതങ്ങ് മുറിച്ചു കളയുക.

ജയപ്പൂര്‍ പോയാല്‍ എത്ര കാലുകിട്ടും. അതുകൊണ്ട് തൃപ്തിപ്പെടുക. കാരണം നിലവിലെ മരുന്നുകള്‍ ഒന്നും തന്നെ ശ്രീവിദ്യയുടെ കാലുകളെ രക്ഷിക്കാന്‍ പര്യാപ്തമല്ല എന്ന് നേരെത്തെ കണ്ട ഡോക്ടര്‍മാര്‍ പറഞ്ഞുകഴിഞ്ഞിരുന്നു. പുതിയ ഒരു മരുന്നും അതിനായി കണ്ടെത്തിയിട്ടുമില്ല.

അവിടെയാണ് നിരന്തരമായ പരിശ്രമങ്ങളിലൂടെ പ്രയത്നങ്ങളുടെ കാഠിന്യത്തെ അവഗണിച്ചും വൈദ്യവൃത്തി എന്ന സ്വന്തം തൊഴിലിനെ ദൈവീകമായ ഒരനുഭവമായി ആസ്വദിക്കുന്ന ഒരാളുടെ സാന്നിദ്ധ്യം പ്രസക്തമാകുന്നത്.

അതെ അവര്‍ ശ്രമിക്കുകയാണ് . രോഗത്തിന്റെ രീതികളെ കുറിച്ച് വിശദമായി പഠിച്ചു കൊണ്ട് ഒരു മരുന്ന് കമ്പനിക്കാരുടെയും സഹായമില്ലാതെ സ്വന്തമായി മരുന്നുകള്‍ നിര്‍മ്മിച്ചുകൊണ്ട് ഒരു മൂത്ത ചേച്ചിയുടെ വാല്‍സല്യത്തോടെ ശ്രീവിദ്യയെ അവര്‍ ശുശ്രൂഷിക്കുന്നു . ശ്രീവിദ്യക്ക് ഒരിക്കലും തന്റെ കാല്‍ നഷ്ടപ്പെടില്ല എന്നവര്‍ ഉറപ്പാക്കി കഴിഞ്ഞു.ആ ഉറപ്പിന് സാക്ഷ്യം പറയാന്‍ എന്റെ പാന്‍ക്രിയാസ്‌ ചെറിയ തോതില്‍ ഇന്‍സുലിന്‍ തന്നുതുടങ്ങിയിരിക്കുന്നു.
അതുകൊണ്ടായിരിക്കണം മകള്‍ പൂജാമുറിയില്‍ സൂക്ഷിച്ചിരിക്കുന്ന ദൈവങ്ങളുടെ ചിത്രങ്ങളുടെ കൂട്ടത്തില്‍ ഡോക്ടര്‍ ലക്ഷ്മിയുടെയും ഉണ്ട് എന്ന് ശ്രീവിദ്യയുടെ അമ്മ പറഞ്ഞത്‌ വെറുതെയാവില്ല എന്ന് ഞാന്‍ കരുതുന്നത്.

കല്‍പ്പറ്റയിലെ കാട്ടിനുള്ളിലെ സ്കൂളില്‍ നേരാംവണ്ണം അക്ഷരം പഠിപ്പിക്കാതെ ഇവരെ ഇങ്ങനെ ഒരു ഡോക്ടറാകാന്‍ പറഞ്ഞുവിട്ട ഗുരുനാഥന്മാരോടും ഊര്‍ജ്ജതന്ത്രം പഠിക്കാന്‍ ആഗ്രഹിച്ച മകളെ വൈദ്യം പഠിപ്പിക്കാന്‍ വാശി പിടിച്ച ദീര്‍ഘദര്‍ശിയായ അവരുടെ പിതാവിനോടും നമുക്ക്‌ നന്ദിയുള്ളവരാകാം.

3 comments: