Saturday, April 14, 2012

അധരവ്യായാമം :
ശ്രീ എന്‍ രാജന്‍റെ കഥയെക്കുറിച്ച് ചില ചിന്തകള്‍ 
-------------------------------------------------------

എണ്‍പതുകളുടെ തുടക്കത്തില്‍ ചെറുകഥകളുടെ പുഷ്കല കാലത്ത്‌ പുതൂര്‍ക്കരകരയുടെ പുരാവ്യത്തങ്ങളുമായി കഥാലോകത്ത്‌ വന്നയാളാണ് ശ്രീ. എന്‍.രാജന്‍. പുതൂര്‍ക്കരയുടെ പുരാവ്യത്തങ്ങള്‍ , മധ്യേയിങ്ങനെ തുടങ്ങിയ സമാഹാരങ്ങളിലെ കഥകള്‍ പ്രസരിപ്പിച്ച പ്രസാദാത്മകമായ സാമൂഹ്യാന്തരീക്ഷം എന്തായാലും ഈ കാലത്തിലും കഥകളിലും പ്രതീക്ഷിക്കുന്നത് തീര്‍ത്തും അബദ്ധമാകനെ തരമുള്ളൂ . കാലം അത്രമേല്‍ ഒന്നും കാത്തുവെക്കുന്നില്ല. വളരെ പെട്ടന്ന് വാര്‍ദ്ധക്യം ജീവിതത്തെ ആക്രമിക്കുന്നു. ഒറ്റപ്പെടുക എന്നത്‌അതിന്റെ അനിവാര്യതയായി നമ്മള്‍ തിരിച്ചറിയുന്നുണ്ട്. നിഷ് പ്രയോജനകരമായ പുലരികളും സന്ധ്യകളും ജീവിതത്തിന്റെ പുറത്ത്‌ കരിമ്പടം ഉണക്കാനിടുന്ന കാലത്തിന്റെ നീറ്റലുകള്‍കൂടി നാം അനുഭവിക്കേണ്ടതുണ്ടെന്ന് ഓര്‍മ്മപ്പെടുത്തുന്നതാണ് രാജന്റെ പുതിയ കഥ “അധരവ്യായാമം”.

ആഗോളീകരണ കാലത്തെ മനുഷ്യജീവിതം എത്രമേല്‍ സ്വകാര്യമായി ചുരുങ്ങുന്നുവെന്നു രാമന്‍കുട്ടി എന്ന വ്യക്തിത്വത്തിലൂടെ മനോഹരമായി ആവിഷ്കരിക്കുകയാണ് കഥ. വളരെ നാളുകള്‍ക്ക്‌ ശേഷമാണ് ഒരു മലയാള കഥ മനസ്സിനെ സ്പര്‍ശിച്ച് കടന്നുവരുന്നത്. അതിന്റെ ആഹ്ലാദം നാലക്ഷരങ്ങളില്‍ പകര്‍ത്തി വെക്കാതെ പോകുന്നത് അക്ഷന്തവ്യമായ അപരാധമായി പോകുമെന്നത് വായനക്കാരുടെ മുഴുവന്‍ മൂല്യബോധത്തിന്റെ പ്രശ്നമാണ്. സത്യമായത് അറിയുന്നതിലല്ല പ്രിയങ്കരമായത് കേള്‍ക്കുന്നതിലാണ് സാമാന്യജനത്തിന്റെ താല്പര്യമാത്രയും. ഒരു മനുഷ്യന്‍ തനിക്ക്‌ പ്രതികൂലമായ വര്‍ത്തമാനങ്ങളെ അതിലെ സത്യം എത്ര ശക്തമായിരുന്നാലും നിവ്യത്തികേടിനുപോലും അതാസ്വദിക്കാന്‍ മനസ്സ്‌ കാണിക്കാറില്ല. അവര്‍ പാകം ചെയ്തുവെച്ചിട്ടുള്ള വിഭവങ്ങള്‍ എത്ര പ്രക്യതിവിരുദ്ധമാണെങ്കിലും അതിനെ ചോദ്യം ചെയ്യുന്നവരുടെ നിഴലിനോട്പോലും അവ ന്‍ കലഹിക്കും.

നമ്മള്‍എന്താണെന്നും എങ്ങനെയാണെന്നും തിരിച്ചറിയാത്ത പ്രിയപ്പെട്ടവര്‍ക്ക് മുന്നില്‍ ബോധ്യങ്ങള്‍ ഒന്നും വെളിപ്പെടുത്താനില്ലെങ്കില്‍ ആത്മാഹത്യ തികച്ചും കുറ്റകരമാണെങ്കിലും, സത്യകഥനത്തിന് ഉപയോഗിക്കാവുന്ന അവസാനത്തെ ഒരുപാധിയായും അത് പരിണമിക്കും. ആഗോളീകരണത്തിന്റെ ഫലശ്രുതിയാല്‍ അത്മാഹത്യ ചെയ്തു പകരം വീട്ടുന്ന കുടുംബങ്ങളെ ചൂണ്ടി കൗണ്‍സിലര്‍മാരുടെ സംഘം വിലപിക്കുന്നത് അവരുടെ തൊഴില്‍പരമായ പ്രതിച്ഛായയുടെ തളര്‍ച്ചയിലാണ്. അല്ലാതെ മരിക്കുന്നവരോടുള്ള സഹതാപം കൊണ്ടല്ല. അല്ലെങ്കില്‍ ഒന്നോര്‍ത്തു നോക്കുക. സാമ്പത്തീകാമോ ശാരീരികമോ മാനസീകാമോ ആയ സാമൂഹ്യപീഡകളാല്‍ ആത്മാഹത്യയിലെത്തി നില്‍ക്കുന്ന ആളുകള്‍അവരെ ആ നിലയിലേക്ക്‌ എത്തിച്ച സമൂഹത്തോടും തന്നെ എന്താണ് തുറന്നു പറയേണ്ടത് ? വേട്ടക്കാരനോടുള്ള ഇരയുടെ യാചന പോലെ അസംബന്ധം മാത്രമല്ലേ അത്?

മനുഷ്യന്‍റെ നിസ്സഹായാവസ്ഥ സമൂഹത്തില്‍ ഉണ്ടാക്കുന്ന ചലനങ്ങള്‍ദുര്‍ബ്ബലങ്ങളാണെന്ന അറിവ്‌ആരെയും കുറ്റപ്പെടുത്താനല്ല രാമന്‍കുട്ടി ഓര്‍ത്തെടുക്കുന്നത്. മറ്റുള്ളവരുടെ ദുരന്തങ്ങള്‍ പങ്കുവെക്കാന്‍ ആരെങ്കിലും ആഗ്രഹിച്ചാല്‍ തന്നെ ഒട്ടും പ്രായോഗികമല്ലായെന്ന് ഓരോരുത്തര്‍ക്കും തിരിച്ചറിവുണ്ട്. എങ്കിലും സ്നേഹം കൊണ്ടവര്‍ പങ്കാളിത്തം വാഗ്ദാനം ചെയ്യും. ദുഃഖങ്ങള്‍ പങ്കുവെച്ചെടുക്കാമെന്ന്. അതൊരു അസത്യമായ സാന്ത്വനം മാത്രമാണ്. ആര്‍ക്കും ആരുടേയും ദുഃഖം ശരിയായ അളവിലോ അര്‍ത്ഥത്തിലോ പങ്കിടാന്‍കഴിയില്ല തന്നെ. അതിന്റെ തിരിച്ചറിവുകളും മാപിനികളും വിത്യസ്ഥമാണെന്നത് തന്നെയാണ് അതിന് കാരണം. ഇത് പറയുന്നവനും കേള്‍ക്കുന്നവനും അറിയാത്തതല്ല.ഒരധര വ്യായാമത്തിന് പുറത്ത്‌ എത്ര ആത്മാര്‍ത്ഥത ആ വാഗ്ദാനം പേറിയാലും അതിന്റെ പ്രയോഗത്തിലെ അര്‍ത്ഥം മരണപ്പെട്ടവന്റെ ജാതകത്തിലെ ദീര്‍ഘായുസ്സ് പോലെ നിരര്‍ത്ഥകമാണ്.

ആളുകള്‍ ധ്യതിപ്പെട്ടു കയ്യും വീശി പാഞ്ഞു പോകുന്നത് അന്തംവിട്ടു നോക്കി നില്‍ക്കുകയാണ് രാമന്‍കുട്ടി.എന്തോ കണ്ടു പേടിച്ചവരുടെ വെപ്രാളമാണ് അവരുടെ പുലര്‍കാല നടത്തമെന്ന് അയാള്‍ക്ക്‌ തോന്നാറുണ്ട്. ഷാരടി ഡോക്ടറുടെ കര്‍ശന നിര്‍ദ്ദേശ മില്ലായിരുന്നെങ്കില്‍ ഒരിക്കലും അയാളതില്‍കണ്ണി ചേരില്ലായിരുന്നു. ഇത് അറിവിന്റെ നിരന്തരമായ ഓര്‍മ്മപ്പെടുത്തലാണോ അതോ അനിവാര്യമായ അന്ത്യവിധിയെകുറിച്ചുള്ള ഭയസംഭ്രമങ്ങളോ, എന്ത് തന്നെയായാലും ശരീരത്തിന്റെ അവസാന ചലനവും നിലക്കുമ്പോഴും പിന്നെയും ഒരിത്തിരി നേരം സൂര്യന്റെ പ്രകാശരേണുക്കള്‍ വെറുതെ മോഹിക്കുന്നവരാണ് മനുഷ്യര്‍ . ചരിത്രം എന്നത് മറ്റെന്തിനേക്കാളും മനുഷ്യനെ സംബന്ധിച്ച് അവന്റെ ദുരന്തങ്ങളുടെ വിവരസൂചികയാണ്. സര്‍വ്വം കയ്യടക്കി അനുഭവിക്കാന്‍ പുറപ്പെട്ട് പോകുന്നവരുടെ ധീരമോ ദുരമോ ആയ അനുഭവ ചിത്രണങ്ങളുടെ ആസ്വാദ്യതയാണ് ചരിത്രത്തിനു അതിന്റെ വായനാസുഖം നിഷ്ക്രമിപ്പിക്കുന്നത്. ഏതു തരത്തിലുള്ള പിടിച്ചടക്കലിന്റെയും നിരര്‍ത്ഥകത എത്ര തിരിച്ചറിഞ്ഞാലും പിന്നെയും ത്യഷ്ണകളുടെ കൂമ്പാരത്തില്‍ അടയിരിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നതാണ് മനുഷ്യമനസ്സ്. അനിവാര്യതകളെല്ലാം തിരിച്ചറിയുമ്പോഴും അതില്‍നിന്ന് കുതറി മാറാന്‍ അവസരം തേടി അലയുകയാണ് മനുഷ്യന്‍.

എഴുപതുകള്‍ താണ്ടിയ രാമന്‍കുട്ടി പക്ഷെ അത്തരക്കാരനല്ല. പ്രായത്തിന്റെ പക്വതയില്‍ ജീവിതത്തെ നിസ്സംഗമായി അനുഭവിക്കാന്‍പാകം വന്നവനാണ്. ദീര്‍ഘകാലമായി ശയ്യാവലംബിയായ ഭാര്യയെ തനിയെ ശുശ്രൂഷിക്കുന്നത് തന്റെ സ്വകാര്യാനന്ദമായി അനുഭവിക്കുന്നവനാണയാള്‍ . തികച്ചും വ്യക്തിപരമായ തന്റെ സ്വകാര്യതകളെ മറ്റുള്ളവരുടെ അലോസരമാക്കാന്‍ അയാള്‍ക്ക്‌ അശേഷം താല്‍പര്യമില്ല. മറ്റുള്ളവരുടെ സ്വകാര്യതയില്‍ ആളുകള്‍ ഇടിച്ചു കയറുന്നതില്‍ സാംഗത്യം രാമന്‍കുട്ടിക്ക് ഒട്ടും ബോധ്യമാകാറില്ല. സഹതാപ പ്രകടനങ്ങള്‍വെറും അധരവ്യായാമം മാത്രമാണെന്ന് അനുഭവങ്ങളില്‍ നിന്നുമയാള്‍ കണ്ടെടുത്തിട്ടുണ്ട്. തന്നോടടുക്കാന്‍ ശ്രമിക്കുന്ന മാധവമേനോനോടുള്ള മമതയും സ്നേഹവും തന്നില്‍തന്നെ ഒതുക്കി നിര്‍ത്താന്‍ പ്രാപ്തനാണയാള്‍ . എന്നിട്ടും ഏതോ ഒരപകടത്തിന്റെ നിഴലില്‍നിന്ന് മാധവമേനോനോടുള്ള ആ വികാരങ്ങളെ അയാളില്‍നിന്ന് വെളിപ്പെട്ട് പോകുന്നുണ്ട്.

നിഷ് പ്രയോജനകരമായ പദാഭ്യാസങ്ങള്‍ വെറുതെ വീണുടയുമ്പോള്‍ അവ സ്യഷ്ടിക്കുന്ന മാലിന്യങ്ങള്‍ ശുദ്ധീകരിക്കാവുന്ന യന്ത്ര സംവിധാനങ്ങള്‍ മനുഷ്യന്‍ കണ്ടുപിടിച്ചില്ലെന്നത് അതിശയകരമാണ്. ഒരു ദിവസം മനുഷ്യര്‍ പറഞ്ഞുകൂട്ടുന്ന വര്‍ത്തമാനങ്ങളിലെ വിളവുകളും പതിരുകളും എത്രയെന്നാരും കണക്കെടുക്കുന്നതേയില്ല. ചുളി നിവര്‍ത്തി വിരിച്ചെടുക്കുന്ന വിഴുപ്പുകള്‍പോലെ രാമന്‍കുട്ടി അത് തിരിച്ചറിയുന്നുണ്ട്.


മാധവമേനോന്‍ മാത്രമല്ല ആരും തന്റെ വാര്‍ദ്ധക്യത്തെ നിസ്സഹയാതയായി വായിച്ചെടുക്കേണ്ടതില്ല എന്നത് കൊണ്ടാണ് ഭാര്യയുടെ സാന്നിദ്ധ്യം മറച്ചു വെക്കുന്നതിനായി നിരുപദ്രവമെങ്കിലും ഒരു കള്ളം അയാള്‍ പറയുന്നത്. തന്റെ ജീവിതത്തിലേക്ക്‌ കടന്നു കയറാന്‍ ശ്രമിക്കുന്ന മാധവമേനോന്റെ ശ്രമങ്ങളെ തെല്ല് ആശങ്കയോടെ തന്നെയാണ് അയാള്‍നോക്കി കാണുന്നത്. ജീവിതത്തിന്റെ പൂര്‍വ്വഘണ്ഡത്തിലെ കയ്പേറിയ പാഠങ്ങളാണോയെന്തോ ബന്ധങ്ങളെ കുറിച്ച് രാമന്‍ക്കുട്ടി ഒട്ടും ആര്‍ത്തനല്ല. സൂചി പഴുതിലൂടെ നൂല് കോര്‍ക്കുന്നത്പോലെ അകത്ത്‌ കടന്നു വരുന്ന ആളുകള്‍ പിന്നീട് അഴിച്ചാലും അഴിയാത്ത കുരുക്കായി പോകുന്നത് രാമന്‍കുട്ടിയുടെ ഭയം മാത്രമല്ല നമ്മള്‍ അനുഭവിക്കുന്ന ജീവിത യാഥാര്‍ത്ഥ്യം കൂടിയാണ്. 


ഒരു കഥയും ജീവിതത്തിന്റെ നേര്‍പകര്‍പ്പായി അവതരിപ്പിക്കപ്പെടുന്നില്ല. അങ്ങനെയായാല്‍ അത് കഥയാകുകയുമില്ല. ഒരു ജീവിത സത്യവും നേര്‍വരയില്‍ നമുക്ക്‌ പറഞ്ഞു തീര്‍ക്കാനുമാവില്ല. ജീവിത സത്യങ്ങളെ ആവിഷ്കരിക്കാന്‍ ഒരുപക്ഷെ കുറച്ചുകൂടി ഋജുവായ മാര്‍ഗ്ഗം അതൊരു കഥയായി അവതരിപ്പിക്കുക എന്നത് തന്നെയാണ്. ഏറെ ശ്രമകരമായ ഈ ക്യത്യത്തെ അയത്നലളിതമായി അനുവാചകനില്‍ എത്തിക്കുകയായിരുന്ന എന്‍. രാജന്‍ തീര്‍ച്ചയായും അഭിനന്ദനമര്‍ഹിക്കുന്നു.

No comments:

Post a Comment