Friday, May 25, 2012

ആത്മാഹത്യ





യൂ ഏ യില്‍ കഴിഞ്ഞ വര്‍ഷം  ആത്മാഹത്യ ചെയ്ത മലയാളികളുടെ എണ്ണം നൂറ്റിഎഴുപത്തൊമ്പത്‌ . ഈ വര്‍ഷം  ഒമാനില്‍ നിന്നുവരുന്ന കണക്ക്‌ ആറുദിവസത്തില്‍ ഒരു മലയാളി എന്ന കണക്കില്‍ ആത്മഹത്യ ചെയ്യുന്നു എന്നതാണ്.


ജനിമ്യതിക്കിടയിലെ ഏതെങ്കിലും ഒരു ബിന്ദുവില്‍ വെച്ച് ഒരിക്കലെങ്കിലും ഒരു വട്ടം ആത്മഹനനചോദന പ്രലോഭിപ്പിക്കാതെ, ഏതെങ്കിലും ഒരു ജീവിതം മ്യതികവാടവും കടന്നു യാത്ര തുടര്‍ന്നിരിക്കാനിടയുണ്ടോ?


ജീവിതത്തില്‍ ആദ്യം  കണ്ട മരണം ഒരാത്മഹത്യയായിരുന്നു.

ധനുമാസത്തിലെ കുളിരുള്ള ആ പ്രഭാതത്തില്‍ , നേരിയ മഞ്ഞ് ആവരണമിട്ട കുഞ്ഞു ചെടികളില്‍ മഞ്ഞ മുക്കുറ്റി പൂക്കള്‍ വിടര്‍ന്നു   നിന്നിരുന്നു.നനഞ്ഞവിറക്‌ ചീന്തിപൊളിക്കുന്ന ശബ്ദത്തില്‍ കാതില്‍ വീണ കരച്ചിലിലേക്കാണ് ഞാനുണര്‍ന്നത് . പതിയെ കരച്ചിലിനെ പിന്തുടര്‍ന്നു  ഞാനെത്തിപ്പെട്ടത് അയല്‍ വീട്ടിലെ കശുമാവിന്‍ തൊടിയിലായിരുന്നു. അവിടെ അത്രയൊന്നും ഉയരമില്ലാത്ത ഒരു ചെറിയ പുളിമാവിന്റെ ദുര്‍ബ്ബലമായ കൊമ്പില്‍ അദ്ദേഹം ചാരി നില്ക്കു കയായിരുന്നു. തൂങ്ങി കിടന്ന ഒരു ചകിരിക്കയര്‍ അദ്ദേഹം വീഴാതെ താങ്ങുന്നത് പോലെ തോന്നിച്ചു. തല ചേര്‍ത്ത് മുഖമടക്കി കെട്ടിയ ഒരു മുഴിഞ്ഞു തുടങ്ങിയ വെള്ള തുണികഷണവും ആടി ഭാഗത്ത്‌ കൂട്ടം കൂടി നിന്ന ഈച്ചകളും ഇപ്പോഴും കണ്മുന്നിലുണ്ട്.


വളരെ നാളുകള്‍ക്ക്   ശേഷമാണ് തിരിച്ചറിയുന്നത് കവിളിലെ കാന്‍ സറിന്റെ  കഠിന വേദന സഹിക്കാനാവാതെ ചന്തുവേട്ടന്‍ സ്വയം തിരഞ്ഞെടുത്ത ആശ്വാസ മാര്‍ഗ്ഗമായിരുന്നു ആത്മാഹത്യയെന്ന്.


ഏറുകൊണ്ട പട്ടിയെ പോലെ തെരുവില്‍ വട്ടം കറങ്ങിയുഴലുന്ന ജീവിതത്തിന് പല വിധ വേദനകളില്‍ നിന്നുള്ള ആശ്വാസത്തിനായി ആശ്രയിക്കാവുന്ന ഒരു പ്രതിക്രിയയാണ് ആത്മാഹത്യയെന്ന് എങ്ങനെയോ മനുഷ്യരില്‍  ഉറച്ചുപോയിരിക്കുന്നു.


മരുഭൂമിയില്‍ മണല്‍ വിരുന്നുണ്ട് കഴിഞ്ഞ സുഭഗകാലത്തിലെപ്പോഴോ ഒമാനില്‍ നിന്നെത്തിയ ഒരു പത്രവാര്‍ത്ത ഹ്യദയഭേദകമായിരുന്നു. രണ്ടു പിഞ്ചു കുഞ്ഞുങ്ങളെ കഴുത്ത് ഞെരിച്ച് കൊന്ന് അച്ഛനും അമ്മയും ആത്മാഹത്യ ചെയ്തു.


ആ അച്ഛന്‍ എന്നോടോത്ത് പത്ത്‌പതിനഞ്ചു വര്‍ഷങ്ങള്‍ , ബാല്യ കൗമാരത്തിലൂടെ രാഗദ്വേഷങ്ങള്‍ പങ്കുവെച്ച് കളിച്ചു രസിച്ച വളര്‍ന്ന    ചന്ദ്രനായിരുന്നു. ചന്ദ്രന്റെ മുഖം എപ്പോഴും ക്രുദ്ധമായിരുന്നു. അപൂര്‍വ്വ   മായേ ചന്ദ്രന്‍ ചിരിച്ച് കണ്ടിട്ടുള്ളൂ . ചുരുണ്ട മുടിയുള്ള ചട്ടി കമഴ്ത്തിയ പോലെ തലയുള്ള ചന്ദ്രനെ ചട്ടിത്തലയന്‍ എന്നതിനേക്കാള്‍ ചക്കകൂനന്‍ എന്നാണു ഞങ്ങള്‍ വിളിച്ചത്. നാട്ടിലെ ചക്ക വില്പനക്കാരനായിരുന്നു ചന്ദ്രന്റെ മുത്തച്ഛന്‍.

ഒമാനില്‍ സ്വന്തമായി ബാക്കാലയുള്ള(പലചരക്ക്‌ കട)  ചന്ദ്രന്‍ പൊതുവേ സമ്പന്നനായാണ് അറിയപ്പെട്ടത്.  എന്നിട്ടും എന്ത് തരം വേദനകളാണ് ചന്ദ്രനെ ഈയൊരു ക്രൂരതയിലേക്കും തുടര്‍ന്ന്‍     ആത്മഹനനത്തിലേക്കും നയിച്ചതെന്നു  നമ്മളെ അറിയിക്കാന്‍ ചന്ദ്രനിനിയും തിരിച്ചുവരുമോയെന്തോ?


ആത്മാഹത്യ പക്ഷെ ഒരു പ്രകമ്പനമായി മനസ്സിലേക്കിടിച്ചുകയറിയത് ടോള്‍സ്റ്റോയിയുടെ പ്രശസ്തമായ "അന്നകരിനീനെ"യിലെ അന്നയുടെ മരണത്തിലൂടെയായിരുന്നു. ടോള്‍സ്റ്റോയിയുടെ തന്നെ വിവരണത്തിലേക്ക് :- 
 [പെട്ടെന്ന് അവളുടെ മനസ്സിലൂടെ ബാല്യകാലസ്മരണകള്‍ കടന്നുപോയി. ആനന്ദം നിറഞ്ഞ കഴിഞ്ഞകാല ജീവിതം ഒരു നിമിഷം അവളുടെ മനസ്സില്‍ പ്രകാശം ചൊരിഞ്ഞു. എന്നാല്‍ അവളുടെ കണ്ണുകള്‍ അടുത്ത്‌ വന്നുകൊണ്ടിരുന്ന രണ്ടാമത്തെ ബോഗിയിലെ ചക്രങ്ങളില്‍ ആയിരുന്നു. ചക്രങ്ങള്‍ക്കിടയിലെ മദ്ധ്യ ബിന്ദു മുന്നിലെത്തിയ നിമിഷം  അന്ന ഹാന്‍ഡ് ബാഗ് വലിച്ചെറിഞ്ഞ് വണ്ടിക്കടിയിലേക്ക് എടുത്ത്‌ ചാടി.


 ഉടനെ അവള്‍ മരണ ഭീതിയില്‍ നടുങ്ങി. 


"ഞാന്‍ എവിടെയാണ്? എന്താണ് ചെയ്യുന്നത്? എന്തിന്?"


അവള്‍ എഴുന്നേറ്റ്‌ പിന്‍വാങ്ങാനാഗ്രഹിച്ചു. അപ്പോഴേക്കും തലയില്‍ എന്തോ വന്നിടിച്ച് അവളെ വീഴ്ത്തി.


"ഈശ്വരാ... എന്നോട് പോറുക്കണമേ...." 
രക്ഷപ്പെടാന്‍ സാധ്യമല്ലെന്നറിഞ്ഞ അവള്‍ കേണു.


ഒരു പണിക്കാരന്‍ എന്തോ പിറുപിറുത്തുകൊണ്ട് റെയിലില്‍ ജോലി ചെയ്തുകൊണ്ടിരുന്നു.ദുഃഖവും ഭയാശങ്കകളും വഞ്ചനകളും പാപങ്ങളും നിറഞ്ഞ പുസ്തകം വായിക്കാന്‍ അവള്‍ ഉപയോഗിച്ചിരുന്ന ആ മെഴുകുതിരി ആളിക്കത്തി. മുമ്പ് ഉണ്ടായിരുന്ന അന്ധകാരം നീക്കിയ ശേഷം പൊട്ടി പൊട്ടി മങ്ങി കത്തി ക്കൊണ്ട് എന്നെന്നേക്കുമായി അണഞ്ഞു പോയി.]


പണിക്കാരന്റെ അസ്വസ്ഥത വെച്ച് ടോള്‍സ്റ്റോയ്‌ പറയാതെ പറഞ്ഞത്‌  ആത്മാഹത്യ ആരുടേതായാലും  മറ്റുള്ളവരില്‍  അത് അല്പം അലോസരമുണ്ടാക്കി വെറുതെ കടന്നു പോകുന്നു എന്ന് തന്നെയാണ്. അത് ആര്‍ക്കും ഒന്നും നേടി കൊടുക്കുന്നില്ല.


ആത്മഹത്യ ചെയ്തവര്‍ക്ക് എന്ത് ആനന്ദമാണ് ലഭിച്ചതെന്ന് അവരൊന്നും നമ്മളെ പിന്നെ ഒട്ടും അറിയിച്ചതുമില്ല.


ശ്വാസത്തിന്റെ ഒടുക്കത്തിനുമുമ്പേ തിരിച്ചൊന്നു ജീവിതത്തിലേക്ക്‌ കയറണമെന്ന് അന്നയെപോലെ ആത്മാഹത്യ ചെയ്തവര്‍ ആഗ്രഹിച്ചിരുന്നുവോയെന്നത്  ജീവിച്ചിരിക്കുന്നവരുടെ ഒരു ഭയമാണ്. അങ്ങനെ ഒരാഗ്രഹത്തിനു ശരീരം വഴങ്ങാതെ പോകുന്നത് ദുഃഖകര  വുമാണ് . അതുകൊണ്ട് മനുഷ്യന്‍ അവന്റെ  വേദനകളെ തന്നില്‍ തന്നെ ആവുന്നത്ര  ഒതുക്കിപ്പിടിക്കുന്നു. ആത്മാഹത്യ വാഗദാനം ചെയ്യുന്ന  അവസാനത്തെ ആശ്വാസത്തിന് അവന്‍  പുറം തിരിഞ്ഞു നില്ക്കുകയും ചെയ്യുന്നു.

No comments:

Post a Comment